വടകര: ‘ടിപി 51’ സിനിമയുടെ സംവിധായകന് മൊയ്തു താഴത്തിനു വധഭീഷണി. സിനിമ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതു സംബന്ധിച്ചു നായകന് രമേശന്റെ വടകര പുറങ്കരയിലെ വീട്ടില്‍ കൂടിയാലോചനകള്‍ നടക്കുമ്പോഴാണു ബുധനാഴ്ച രാത്രി 10.05നു മൊയ്തുവിന്റെ മൊബൈലില്‍ ഭീഷണി വിളിവന്നത്.
പാര്‍ട്ടിക്കു ദോഷം ചെയ്യുന്ന സിനിമ എടുത്ത തന്നെ വെച്ചേക്കില്ലെന്നാണു മൊബൈല്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ‘നീ ആരോടാണു കളിക്കുന്നത്. സിപിഎമ്മിനെതിരെ കളിക്കാന്‍ താന്‍ വളര്‍ന്നിട്ടില്ല. 52 വെട്ട് ഉറപ്പാണ്’ ഇങ്ങനെ പോയി ഭീഷണി.
അസഭ്യ വാക്കുകള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്നു മൊയ്തു ഫോണ്‍ രമേശനു നല്കി. ഫോണ്‍ ചെയ്തയാള്‍ രമേശനെയും മോശം വാക്കുകള്‍ കൊണ്ടുമൂടി. മലയോടാണു നിങ്ങളുടെ കളിയെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണു ഫോണ്‍ കട്ടു ചെയ്തത്.
മൊബൈല്‍ ഫോണില്‍ നിന്നു തന്നെയാണു വിളിച്ചിരിക്കുന്നത്. ഇതിലെ നമ്പര്‍ വ്യക്തമാണ്. വിദേശത്തു നിന്നും മറ്റും ഇന്റര്‍നെറ്റ് വഴി ഇത്തരം വിളി വരാറുണ്ടെങ്കിലും നമ്പര്‍ സഹിതമുള്ള ഭീഷണി ഇതാദ്യമാണെന്നു മൊയ്തു പറഞ്ഞു. ഇതു സംബന്ധിച്ച് ഇരുവരും ഇന്നു രാവിലെ വടകര ഡിവൈഎസ്പിക്കു പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: