ന്യൂദല്‍ഹി:ജെഡിയു-ആര്‍ഡെജി-കോണ്‍ഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടി നല്കി സമാജ്വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മുന്നാം മുന്നണി. സമാജ്വാദി പാര്‍ട്ടിക്കൊപ്പം എന്‍സിപി, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയും മൂന്നാംമുന്നണിയില്‍ ഉണ്ട്. ബിജെപിക്കെതിരായ മഹാസഖ്യമെന്ന് പ്രഖ്യാപിച്ച് മത്സരരംഗത്തുള്ള ജെഡിയുവിന്റെ നേതൃത്വത്തിലുള്ള കൂട്ടുകെട്ടിന് വലിയ തലവേദനയാണ് മൂന്നാംമുന്നണി. മുന്‍ കേന്ദ്രമന്ത്രി ദേവേന്ദ്രപ്രസാദ് യാദവിന്റെ എസ്ജെഡി(ഡി)യും മൂന്നാംമുന്നണിയില്‍ ഉണ്ട്.
ജെഡിയുവിനും ആര്‍ജെഡിക്കും സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മൂന്നാംമുന്നണിക്ക് വലിയ തോതില്‍ വോട്ട് ബലമുണ്ടെന്നതാണ് പ്രധാനപ്രശ്നം. ദേശീയ തലത്തില്‍ രൂപീകരിച്ച ജനതാപരിവാറിന്റെ ചെയര്മാന് കൂടിയായ മുലായംസിങ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി മൂന്നാംമുന്നണിയുമായി ബീഹാര്‍ തെരഞ്ഞെടുപ്പ് രംഗത്തെത്തുന്നത് ബിജെപിക്ക് പ്രയോജനകരമാണെന്നും വിലയിരുത്തപ്പെടുന്നു.
മൂന്നാംമുന്നണി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സമാജ്വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവ് വ്യക്തമാക്കി. ഇന്ന് പാട്നയില്‍ മൂന്നാംമുന്നണിയുടെ ആദ്യ ഏകോപന സമിതിയോഗം ചേരും. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക യോഗത്തില്‍ തീരുമാനിക്കുമെന്നും രാംഗോപാല്‍ യാദവ് പറഞ്ഞു.
മൂന്നാംമുന്നണി യാതൊരു കാരണവശാലും ജെഡിയു സഖ്യവുമായി സഹകരിക്കില്ലെന്നും പാര്‍ട്ടിയുടെ മാന്യതയുടെ പ്രശ്നമാണ് ഇതെന്നും എസ് പി നേതാവ് പറഞ്ഞു.
ബീഹാറിലെ ആര്‍ജെഡി നേതാവ് രഘുനാഥ് ഝാ പാര്‍ട്ടി ഉപേക്ഷിച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. ജെഡിയുവിന്റെ എംഎല്‍സി ആയ മുന്ന സിങും എസ്പിയില് ചേര്‍ന്നിട്ടുണ്ട്.
അതിനിടെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് രൂക്ഷമായ പ്രതിസന്ധിയാണ് ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തില്‍ ഉടലെടുത്തിരിക്കുന്നത്. നിലവില്‍ വിജയിച്ച എല്ലാ സീറ്റുകളിലും മത്സരിക്കണമെന്ന നിലപാടിലാണ് ജെഡിയു.
സിറ്റിംഗ് സീറ്റുകള്‍ ആര്‍ജെഡിക്ക് വിട്ടുനല്‍കാന്‍ ജെഡിയുവിന് യാതൊരു താല്‍പ്പര്യവുമില്ല. സംസ്ഥാനത്ത് വലിയ സ്വാധീനമില്ലാത്ത ആര്‍ജെഡി,കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് ജെഡിയു 2010ല്‍ വിജയിച്ച സീറ്റുകളില്‍ ചിലത് കിട്ടണമെന്നുണ്ട്. ഇതാവശ്യപ്പെട്ടതാണ് സീറ്റു വിഭജന ചര്‍ച്ചകളെ കാര്യമായി ബാധിച്ചത്.
2010ല്‍ 141 സീറ്റുകളിലാണ് ബിജെപി സഖ്യത്തിലിരുന്ന് ജെഡിയു മത്സരിച്ചത്. ഇതില്‍ 112ലും ജെഡിയു വിജയിക്കുകയും ചെയ്തിരുന്നു. ബിജെപിയാവട്ടെ 102 സീറ്റില്‍ മത്സരിച്ച് 91ലും വിജയിച്ചു. ബിജെപിയുടെ സ്വാധീന മണ്ഡലങ്ങള്‍ പലതും വര്‍ഷങ്ങള്‍ നീണ്ട സഖ്യത്തിന്റെ പേരില്‍ ജെഡിയുവിന് വിട്ടുനല്‍കേണ്ടി വന്നിരുന്നു. സഖ്യം ഉപേക്ഷിച്ചതോടെ ഇത്തവണ ബിജെപിക്കാണ് വലിയ നേട്ടം. 102 സീറ്റില്‍ നിന്നും 160 സീറ്റുകളിലേക്ക് മത്സരം വര്‍ദ്ധിപ്പിക്കാന്‍ ബിജെപിക്ക് സാധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: