നമ്മുടെ പ്രധാന പ്രതിപാദ്യങ്ങളിലൊന്നിലേയ്ക്കു നമുക്കു മടങ്ങാം. അല്പം തിന്മ ചെയ്യാതെ നന്മ ചെയ്വാന് നിവൃത്തിയില്ലെന്നും നന്മയുടെ ഒരു അംശമില്ലാതെ തിന്മ ചെയ്വാന് സാദ്ധ്യമല്ലെന്നും പറയാറുണ്ട്. ഇതറിഞ്ഞുകൊണ്ട് എങ്ങനെയാണ് കര്‍മ്മം ചെയ്യുക? സംസാരത്തില്‍നിന്നു മുക്തി ലഭിക്കാന്‍ ഏകമാര്‍ഗ്ഗം സാവധാനത്തില്‍ ആത്മഹത്യയാണെന്നു ചിന്തിയ്ക്കുന്നവരുണ്ട്. എന്തെന്നാല്‍, ഒരു മനുഷ്യന് ജീവിച്ചിരിക്കുന്നപക്ഷം അയാള്‍ക്ക് പാവപ്പെട്ട ചെറിയ ജന്തുക്കളേയും ചെടികളേയും ഹിംസിക്കയോ അഥവാ, ആര്‍ക്കെങ്കിലും എന്തിനെങ്കിലും ദ്രോഹം പ്രവര്‍ത്തിക്കയോ വേണ്ടിവരും.
അതിനാല്‍ അവരുടെ മതമനുസരിച്ച് ലോകത്തില്‍നിന്നു മോചിക്കാനുള്ള ഏകമാര്‍ഗം മരിക്കുകയാണ്.ചിലര്‍ ഈ സിദ്ധാന്തം ഉപദേശിച്ചിട്ടുണ്ട്. ഈ ഉപദേശം തികച്ചും യുക്തിയുക്തമായി തോന്നാം. എന്നാല്‍ ശരിയായ പ്രതിവിധി ഗീതയില്‍ കാണാം. അത്, അനാസക്തി സിദ്ധാന്തമാകുന്നു – സ്വന്തം കര്‍മ്മങ്ങളില്‍ ഒന്നിനോടും ആസക്തിയില്ലാതിരിക്കുകയാകുന്നു: നിങ്ങള്‍ ലോകത്തില്‍ ജീവിക്കുന്നുവെങ്കിലും അതില്‍നിന്നു പൂര്‍ണമായും വിഭിന്നനാണെന്നും, അതില്‍ എന്തെല്ലാം കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരുന്നാലും അവയൊന്നും നിങ്ങള്‍ക്കു വേണ്ടിയല്ലെന്നും ഉള്ള ബോധത്തോടുകൂടിയിരിക്കുക.
നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന ഏതു കര്‍മ്മവും നിങ്ങളുടെമേല്‍ ഫലം ഉളവാക്കും: അതു നല്ല പ്രവൃത്തിയാണെങ്കില്‍ നല്ല ഫലവും, ചീത്ത പ്രവൃത്തിയാണെങ്കില്‍ ചീത്ത ഫലവും നിങ്ങള്‍ക്കു സ്വീകരിക്കേണ്ടിവരും. എന്നാല്‍, നിങ്ങള്‍ക്കുവേണ്ടിയല്ലാതെ ചെയ്യുന്ന ഏതൊരു കര്‍മ്മവും നിങ്ങളുടെ മേല്‍ ഫലിക്കയില്ല. ഈ ആശയത്തെ ശക്തിയോടെ പ്രതിപാദിക്കുന്ന ഒരു വാക്യം ഞങ്ങളുടെ ശാസ്ത്രങ്ങളിലുണ്ട്. ‘ആര്‍ക്കാണോ ഞാന്‍ കര്‍ത്താവെന്ന ഭാവമില്ലാത്തത്, ആരുടെ ബുദ്ധിയിലാണോ ‘എന്റെ കര്‍മ്മം’, ‘എന്റെ ഫലം’ എന്നിങ്ങനെ ഒന്നും ചെന്നുപറ്റാത്തത്, അയാള്‍ ഈ ലോകത്തെ മുഴുക്കെ കൊന്നാലും വാസ്തവത്തില്‍ കൊല്ലുന്നില്ല: ആ പാപം കൊണ്ടു ബന്ധിക്കപ്പെടുന്നില്ല.’
അതുകൊണ്ട് കര്‍മ്മയോഗം പഠിപ്പിക്കുന്നത് ഇതാണ്; ‘ലോകത്തെ ഉപേക്ഷിക്കേണ്ടതില്ല. ലോകത്തിലിരുന്ന് അതു തരുന്ന അനുഭവങ്ങള്‍ കഴിയുന്നിടത്തോളം ഉള്‍ക്കൊള്ളുക. എന്നാല്‍ അതു നിങ്ങളുടെ സുഖാനുഭവത്തെ ഉദ്ദേശിച്ചാണെങ്കില്‍, കര്‍മ്മമേ ചെയ്യാതിരിക്കുക.’ സുഖാനുഭവം ലക്ഷ്യമായിരിക്കരുത്. ആദ്യം നിങ്ങളുടെ അഹംബുദ്ധി നശിപ്പിക്കുക: അതിനുശേഷം ലോകത്തെ മുഴുവന്‍ ആത്മതുല്യം, സ്വാത്മാവായി, കാണുക.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: