മുഹമ്മ: അമ്പനാകുളങ്ങരയില്‍ സ്വകാര്യബസിന്റെ ടയര്‍പൊട്ടി നിയന്ത്രണം തെറ്റിമറിഞ്ഞ് ബസ്കണ്ടക്ടര്‍ ഉള്‍പ്പടെ പത്ത് പേര്‍ക്ക് പരിക്ക്. കണ്ടക്ടര്‍ മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാര്‍ഡ് ലക്ഷംവീട് കോളനിയില്‍ അന്‍സില്‍(22), യാത്രക്കാരായ സബിത(34)രത്നമ്മ(62), വാസന്തി(69), ലീല(62) എന്നിവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാരപരിക്കേറ്റ മറ്റുയാത്രക്കാരെ പ്രാഥമിക ശുശ്രൂഷ നല്കി വിട്ടയച്ചു.
ബസിന്റെ പിന്‍ഭാഗത്ത് നില്‍ക്കുകയായിരുന്ന അന്സിലിന് ഗ്ലാസ്പൊട്ടിവീണു കഴുത്തിന്റെ പിന്‍ഭാഗത്താണ് പരിക്കേറ്റത്.കലവൂര്‍ നിന്നും മണ്ണഞ്ചേരി വഴി ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോയ ശരത് ബസാണ് അപകടത്തില്‍പെട്ടത്.
ആലപ്പുഴ-തണ്ണീര്‍മുക്കം റോഡില്‍ അമ്പനാകുളങ്ങര ജംഗ്ഷന് വടക്കുഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവം. ബസിന്റെ മുന്‍ഭാഗത്തെ ഇടത് സൈഡിലെ ടയര്‍ പൊട്ടിയതാണ് അപകടകാരണം. നിയന്ത്രണം തെറ്റി ഇലക്ട്രിക് പോസ്റ്റിലിടിച്ച് റോഡിന്റെ ഇടതുഭാഗത്തേയ്ക്കാണ് മറിഞ്ഞത്.
പതിനെട്ട് യാത്രക്കാര്‍ ബസിലുണ്ടായിരുന്നതായി പറയപ്പെടുന്നു. മുമ്പിലേയും പുറകിലേയും ഗ്ലാസുകള്‍ പൊട്ടിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ബസ് അപകടത്തില്‍പെട്ടതറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ 108 ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്. ആലപ്പുഴയില്‍ നിന്നും ഫയര്‍ഫോഴ്സും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും,കെ എസ് ഇ ബി അധികൃതരും സ്ഥലത്തെത്തിയിരുന്നു.
അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ആലപ്പുഴ -തണ്ണീര്‍മുക്കം റൂട്ടില്‍ ഗതാഗത തടസമുണ്ടായി. മാരാരിക്കുളം സി ഐ കെ ജി അനീഷ്,മണ്ണഞ്ചേരി എസ് ഐ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗതാഗതം നിയന്ത്രിച്ചു. പൊട്ടിവീണ ലൈന്‍കമ്പികള്‍ കെ എസ് ഇ ബി കലവൂര്‍ സെക്ഷന്‍ സബ് എന്‍ജിനീയര്‍ പ്രതാപന്റെ നേതൃത്വത്തില്‍ അഴിച്ചുമാറ്റി വൈദ്യുതി പുന:സ്ഥാപിച്ചു.
അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എ സമീര്‍,എം ഷമീര്‍ എന്നിവര്‍ അപകടത്തില്‍പെട്ട ബസ് പരിശോധിച്ചു. റോഡ് സൈഡിലെ താഴ്ചയിലേയ്ക്ക് മറിഞ്ഞ ബസ് വൈകിട്ട് നാലോടെ ക്രയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: