കോട്ടയം : പാലായിലെ ലിസ്യു സിഎംസി കോണ്‍വെന്റിനുള്ളിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കന്യാസ്ത്രീയെ കണ്ടെത്തിയതില്‍ ദുരൂഹതയേറെയെന്ന് സൂചന. തലയ്ക്ക് പിന്നില്‍ ഭാരമുള്ള വസ്തുകൊണ്ടേറ്റ ക്ഷതമാണ് മരണകാരണം. തലയ്ക്ക് പിന്നില്‍ അടിയേറ്റാലുണ്ടാകുന്ന നിലവിളി സമീപത്തെ മുറികളിലുള്ളവര്‍ കേട്ടില്ലയെന്നതാണ് പോലീസിനെ സംശയിപ്പിക്കുന്നത്.
വലിയഹാളില്‍ ഇഷ്ടിക കൊണ്ട് ഒരാള്പൊക്കത്തിലേറെ മറച്ച മുറികളിലാണ് കൊല്ലപ്പെട്ട സിസ്റ്റര്‍ അമലയും മറ്റ് അന്തേവാസികളും കഴിഞ്ഞിരുന്നത്. ചെറിയ ശബ്ദം പോലും മറ്റുള്ള മുറികളില്‍ കേള്ക്കാമെന്നിരിക്കേ ഒരാള്‍ക്ക് തലയ്ക്ക് അടിയേറ്റാലുണ്ടാകാവുന്ന നിലവിളി ശബ്ദം മറ്റുള്ളവര്‍ കേള്ക്കാഞ്ഞതെന്തെന്നാണ് സംശയം.
കോണ്‍വെന്റിന് സമീപത്തെ ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന കന്യാസ്ത്രീകളും ഇവിടത്തെ അന്തേവാസികളായതിനാല് രാത്രിയില്‍ പല സമയത്തും ആശുപത്രിയിലേക്കും തിരിച്ചും ഇവര്‍ വന്നുപോകാറുണ്ട്. അതുകൊണ്ടു തന്നെ പുറത്തുനിന്നും ആരെങ്കിലും എത്തുന്നത് പെട്ടെന്ന് കണ്ടെത്താനാകില്ലെന്നാണ് ഒരു വാദം.
രാത്രി രണ്ടരക്ക്ശേഷമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണവിവരം അറിഞ്ഞ് പോലീസ് എത്തുന്നതിന് മുമ്പു തന്നെ കൊല്ലപ്പെട്ട അമലയുടെ ശരീരത്തുനിന്നും രക്തം തുടച്ചു കളയാന്‍ ശ്രമം നടന്നതായും വസ്ത്രങ്ങള്‍ മാറിയതായും പറയപ്പെടുന്നു.
സിസ്റ്റര്‍ അമലയെ രാവിലെ നിലത്ത് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്നും പിന്നീട് എടുത്ത് കട്ടിലില്‍ കിടത്തുകയായിരുന്നുവെന്നും പറയപ്പെടുന്നു. 36 ഓളം കന്യാസ്ത്രീകളും 15 ലേറെ നഴ്സിംഗ് വിദ്യാര്‍ത്ഥികളുമാണ് ഈ കോണ്‍വെന്റില്‍ അന്തേവാസികളായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: