റോം: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിലവിലെ ജേതാക്കള്‍ ബാഴ്സലോണയ്ക്ക് നിരാശ നിറഞ്ഞ തുടക്കം. ഇറ്റാലിയന്‍ കരുത്തര്‍ റോമയോട് സമനിലയില്‍ കുരുങ്ങി ബാഴ്സ (1-1). ബാഴ്സ തളയ്ക്കപ്പെട്ട ദിനത്തില്‍ ഇംഗ്ലീഷ് വമ്പന്‍ ആഴ്സനല്‍ പരാജയത്തിന്റെ കയ്പ്പുനീര് കുടിച്ചു. ഡൈനാമോ സാഗ്രെബിനോട് 2-1ന് തോറ്റു പീരങ്കിപ്പട. സ്പാനിഷ് പ്രതിനിധികളിലൊരാളായ വലന്‍സിയക്കും തിരിച്ചടി നേരിട്ടു. സെനിത് സെന്റ്പീറ്റേഴ്സ്ബര്ഗിനോട് 3-2നാണ് വലന്‍സി സുല്ലിട്ടത്.
എന്നാല്‍, മുന്‍ ചാമ്പ്യന്മാര് ബയേണ്‍ മ്യൂണിച്ച് മികച്ച ജയത്തോടെ ആരംഭം കുറിച്ചു. ഒളിംപ്യക്കോസിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബയേണ്‍ മറികടന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തിരിച്ചടി മറന്ന ചെല്‍സിയും ഉശിരന്‍ ജയത്തോടെ അരങ്ങേറി. മക്കാബി ടെല്‍ അവീവിനെ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് തുരത്തി നീലപ്പട.
സൂപ്പര്‍ താരം ലയണല്‍ മെസിയുടെ നൂറാം ചാമ്പ്യന്‍സ് ലീഗ് മത്സരം മിന്നും ജയത്തോടെ സ്വന്തമാക്കാമെന്ന ബാഴ്സലോണയുടെ പ്രതീക്ഷ തകര്‍ത്തത് അലെസാന്ദ്രോ ഫ്ളോറെന്സിയെന്ന ഇറ്റാലിയന്‍ മധ്യനിരക്കാരന്. റോമയുടെ മൈതാനത്ത് 21-ാം മിനിറ്റില്‍ ലൂയി സുവാരസിലൂടെ മുന്നിലെത്തിയ ബാഴ്സയെ ശരിക്കും ഞെട്ടിച്ചു ഫ്ളോറെന്‍സി.
31-ാം അത്ഭുത ഗോളിലൂടെ താരം റോമയെ ഒപ്പമെത്തിച്ചു.. പ്രത്യാക്രമണത്തില്‍നിന്നു ലഭിച്ച പന്തുമായി വലതു പാര്‍ശ്വത്തിലൂടെ മുന്നേറിയ ഫ്ളോറെന്‍സി ബാഴ്സ പകുതിയിലേക്കു കയറിയ ഉടന്‍ പോസ്റ്റിലേക്ക് പന്ത് തൊടുത്തു. കറ്റാലന്‍ കാവല്ക്കാരന് മാര്‍ക് ആന്ദ്രെ ടെര് സ്റ്റെഗന് പെനല്‍റ്റി ബോക്സിനു പുറത്തെന്നു മനസിലാക്കിയാണ് അമ്പത് വാര അകലെ നിന്ന് ഫ്ളോറെന്‍സി പോസ്റ്റ് ലക്ഷ്യം വച്ചത്. മാര്‍ക് തിരികെയെത്തും മുന്‍പ് പന്ത് പോസ്റ്റിന്റെ ഇടതു ബാറില്‍ തട്ടി വലയില്‍ സുരക്ഷിതം. ഈ ഗോളിന്റെ ഞെട്ടലില്‍നിന്ന് മുക്തമാകാന്‍ ബാഴ്സയ്ക്കായില്ലെന്ന് കളിയുടെ രണ്ടാം പകുതി തെളിയിച്ചു. തീര്‍ത്തും നിറം മങ്ങിയ മെസിയുള്‍പ്പെടെയുള്ളവര്‍ ഒടുവില്‍ സമനിലയുമായി രക്ഷപെട്ടു.
ഗ്രൂപ്പിലെ ഇയിലെ മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ ടീം ബെയര്‍ ലെവര്കൂസന് ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് ബെലാറസില്‍ നിന്നുള്ള ബെയ്റ്റിനെ തുരത്തി. തുര്‍ക്കി മധ്യനിരക്കാരന് ഹകന്‍ കല്ഹനൊഗ്ലുവിന്റെ ഇരട്ട ഗോളുകളാണ് ലെവര്കൂസന് വന്‍ ജയം സമ്മാനിച്ചത്. അദ്മിര്‍ മെഹ്മദി (4-ാം മിനിറ്റ്), ജാവിയര്‍ ഹെര്‍ണാണ്ടസ് (58) എന്നിവരും ലക്ഷ്യം കണ്ടു. നെമാഞ്ച മിലുനോവിച്ച് (13) ബെയ്റ്റിന്റെ ആശ്വാസം.
ഗ്രൂപ്പ് ജിയില്‍ മക്കാവി ടെല്‍ അവീവിനെതിരെ ചെല്‍സിക്കുവേണ്ടി വില്യന് (15-ാം മിനിറ്റ്), ഓസ്കര് (45), ഡീഗോ കോസ്റ്റ (58), സെസ്ക് ഫാബ്രെഗസ് (78) എന്നിവരെല്ലാം മൂര്‍ച്ച കാട്ടി. ഡൈനാമോ കീവും പോര്‍ട്ടോയും സമനില പാലിച്ചു (2-2).
ഓക്സലൈഡ് ചേംബര്‍ലൈന്റെ സെല്‍ഫ് ഗോളും (24) ജൂനിയര്‍ ഫെര്‍ണാണ്ടസിന്റെ സ്ട്രൈക്കും ഗ്രൂപ്പ് എഫില്‍ ആഴ്സനലിനുമേല് സാഗ്രെബിന് അട്ടിമറി ജയം സമ്മാനിച്ചു. തിയോ വാല്‍ക്കോട്ട് (79) ആഴ്സനലിന്റെ തോല്‍വിഭാരം കുറച്ചു. ബയേണിനുവേണ്ടി സൂപ്പര്‍ സ്ട്രൈക്കര്‍ തോമസ് മുള്ളര്‍ (52, 90+) ഒളിംപ്യാകോസിന്റെ വലയില്‍ രണ്ടു തവണ പന്തെത്തിച്ചു. മരിയോ ഗോട്സെ (89) ഇതര സ്കോറര്‍.
വലെന്‍സിയയുടെ വീഴ്ച കണ്ട ഗ്രൂപ്പ് എച്ചില് ലയോണും ഗെന്റും ഓരോ ഗോള്‍ വീതം പങ്കിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: