പെരിന്തല്‍മണ്ണ: ആരാധകര്‍ ആകാംഷയോടെ ഉറ്റുനോക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി പെരിന്തല്‍മണ്ണ ഒരുങ്ങി. തേക്കിന്‍കോട് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഈ സീസണില്‍ പെരിന്തല്‍മണ്ണയില്‍ അധികമായി ഒരു മത്സരം കൂടി നടത്താന്‍ ബിസിസിഐ തീരുമാനിച്ചു.
ജമ്മു കശ്മീരുമായുള്ള കേരളത്തിന്റെ മത്സരം പെരിന്തല്‍മണ്ണയില്‍ നടത്താനാണ് ബിസിസിഐ അവസാനമായി തീരുമാനിച്ചത്. അതോടെ പെരിന്തല്‍മണ്ണയ്ക്ക് അഞ്ച് മത്സരങ്ങള്‍ ലഭിക്കും. ഒക്ടോബര്‍ 15ന് ജാര്‍ഖണ്ഡുമായി ഉള്ള കേരളത്തിന്റഎ മുഖാമുഖത്തോടെ തുടങ്ങാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഒരു മത്സരം കൂടുതല്‍ ലഭിച്ചതോടെ ഒക്ടോബര്‍ ഒന്നിന് കളിയാരംഭിക്കും. ത്രിപുര, സൗരാഷ്ട്ര, ഹിമാചല്‍ പ്രദേശ് എന്നീ ടീമുകളാണ് കേരളത്തിന്റെ മറ്റു എതിരാളികള്‍. പരിശീലകന് പി. ബാലചന്ദ്രന്റെ നേതൃത്വത്തില്‍ കേരള ടീം പെരിന്തല്‍മണ്ണയിലെത്തി പരിശീലനം ആരംഭിച്ചു.
രോഹന് പ്രേം (വൈസ് ക്യാപ്റ്റന്‍), സച്ചിന് ബേബി, റൈഫി വിന്‍സെന്റ് ഗോമസ്, സന്ദീപ് വാര്യര്‍, വി.എ.ജഗദീഷ്, അക്ഷയ് കോടോത്ത്, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, മനു കൃഷ്ണ, ഫര്സീന്,നിധീഷ്, നിഖിലേഷ് സുരേന്ദ്രന്, എന്നിവര്‍ അടങ്ങുന്ന സംഘമാണ് പെരിന്തല്‍മണ്ണയില്‍ എത്തിയിരിക്കുന്നത്. ബംഗ്ലാദേശ് പര്യാടനത്തില്‍ ഉള്ള ഇന്ത്യന്‍ എ ടീം അംഗവും ക്യാപ്റ്റനുമായ സഞ്ജു വി.സാംസണ് സപ്തംബര്‍ 21ന് കേരള ടീമിനൊടൊപ്പം ചേരും. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാന് ആണ് കേരളത്തിന്റെ ബൗളിംഗ് പരിശീലകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: