ടി. പി.ചന്ദ്രശേഖരനെന്ന ‘സിപിഎം വിരുദ്ധ’നെ സിപിഎമ്മുകാര്‍ നിഷ്ഠുരമായി കൊലചെയ്തത് ആഴത്തിലുള്ള 51 വെട്ടുകള്‍ അദ്ദേഹത്തിന്റെ ശരീരത്തിലേല്‍പ്പിച്ചുകൊണ്ടാണ്. 2012 മെയ്മാസം നാലിനായിരുന്നു അത്. കൊലയാളികള്‍ക്ക് ചന്ദ്രശേഖരനെന്ന നിരായുധനായ മനുഷ്യനെ ഒറ്റവെട്ടിനു തീര്‍ക്കാമായിരുന്നെങ്കിലും കൂട്ടമായി എത്തിയ കൊലയാളികളെല്ലാം ആ ശരീരത്തില്‍ മുറിവേല്‍പ്പിക്കാന്‍ മത്സരിച്ചു. വെട്ടിയിട്ടും വെട്ടിയിട്ടും കലിതീരാത്തവര്‍ വീണ്ടും വീണ്ടും വെട്ടി. അങ്ങനെയാണ് 51 വെട്ടുകളുടെ ആഴം ആ ശരീരത്തിലും സമൂഹത്തിലുമേറ്റത്. കേരളം അത്രയേറെ ചര്‍ച്ച ചെയ്ത മറ്റൊരു രാഷ്ട്രീയ കൊലപാതകം ഉണ്ടായിട്ടില്ല.
കൊലക്കത്തിയുടെ മൂര്ച്ചമുതല് മുറിവിന്റെ ആഴംവരെ ചര്‍ച്ചയ്ക്ക് വിധേയമായി. മലയാളി മനസാക്ഷി രൂക്ഷമായാണ് ചന്ദ്രശേഖരന് വധത്തോട് പ്രതികരിച്ചത്. മാസങ്ങളോളം കേരളം അതുതന്നെ ചര്‍ച്ച ചെയ്തു. സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനം പ്രതിരോധത്തിലായ കാലം. ഞങ്ങളല്ല കൊന്നതെന്ന് സിപിഎം നേതാക്കള്‍ നാടുതോറും നടന്ന് ആണയിട്ടപ്പോഴും കൊലപാതകത്തിനായി ഗൂഢാലോചന ചെയ്തവരും കൊലചെയ്തവരുമെല്ലാം സിപിഎമ്മുകാരാണെന്ന് തെളിഞ്ഞു. ഒഞ്ചിയം പ്രദേശം സിപിഎമ്മിന്റെ പാര്‍ട്ടിഗ്രാമമായിരുന്നു. അവിടേക്ക് മറ്റാരെയും കടത്തിവിടാതെ കോട്ടകെട്ടി കാത്തിരുന്നത് ഒരു കാലത്ത് ടി.പി.ചന്ദ്രശേഖരനും കൂട്ടരുമാണ്. സിപിഎമ്മിന്റെ ആ കോട്ട തകര്‍ക്കാന്‍ ടി.പിതന്നെ രംഗത്തു വരേണ്ടിവന്നു. ഒടുവില്‍ അദ്ദേഹത്തിനും സിപിഎം ഗുണ്ടകളുടെ വാള്‍മുനയ്ക്കു മുന്നില്‍ ജീവിതം അവസാനിപ്പിക്കേണ്ടിയും വന്നു.
ടിപിയുടെ കൊലപാതകം സമൂഹം വളരെയധികം ചര്‍ച്ചചെയ്തപ്പോഴും അതിനോടൊന്നും പ്രതികരിക്കാതിരുന്ന ഒരുവര്‍ഗ്ഗം കേരളത്തിലുണ്ടായിരുന്നു. എന്തിനും ഏതിനും പ്രതികരണവും കവിതകളുമൊക്കെയായി രംഗത്തുവരാറുള്ള പ്രതികരണത്തൊഴിലാളികളായ സാഹിത്യ,സാംസ്കാരിക നായകര്‍. ടിപിയുടെ നിഷ്ഠുരമായ കൊലപാതകത്തില്‍ അവര്‍ക്ക് പ്രതിഷേധമേ ഉണ്ടായിരുന്നില്ല. ഒറ്റവരി പ്രസ്താവനപോലും കൊടുക്കാന്‍ ആരുമുണ്ടായിരുന്നില്ല. സ്ഥിരം പ്രതികരണക്കാരായ സാംസ്കാരിക നേതൃത്വം സിപിഎമ്മിനു വിധേയരായി മിണ്ടാതിരുന്നപ്പോള്‍ കവി കെ.ജി.ശങ്കരപ്പിള്ള മാത്രമാണ് കവിതയെഴുതി പ്രതിഷേധിച്ചത്.
”ഒറ്റ വെട്ടിനു കഴിയുമായിരുന്നല്ലോ,
ടി.പി.ചന്ദ്രശേഖരന്,
പിന്നെയെന്തിനായിരുന്നു ഇത്രയേറെ?…” എന്നുതുടങ്ങുന്ന ശങ്കരപ്പിള്ളയുടെ’വെട്ടുവഴി’ കവിത പ്രതികരിക്കാന്‍ മനപ്പൂര്‍വ്വം തയ്യാറാകാതെനിന്ന സാസ്കാരിക ലോകത്തിന്റെ മുഖത്തേറ്റ കനത്ത അടിയായിരുന്നു. ടിപിയെ വധിച്ചതിലും ക്രൂരമായ കൊലപാതകമായിരുന്നു കെ.ടി.ജയകൃഷ്ണന്‍മാസ്റ്ററുടേത്. സ്കൂളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ടാണ് ജയകൃഷ്ണന്മാസ്റ്ററെ ശരീരം മുഴുവന്‍ മാരകമായ മുറിവുകളേല്പിച്ച് കൊലചെയതത്. അതിനെ വിമര്‍ശിക്കാനോ, ആ നിഷ്ഠൂരതയ്ക്കെതിരായി കവിതയിലൂടെ പ്രതിഷേധിക്കാനോ അന്ന് ശങ്കരപ്പിള്ളയോ മറ്റ് കവികളോ ഉണ്ടായില്ല. എങ്കിലും അതിനെക്കുറിച്ച് പരാമര്‍ശിക്കാന്‍ ‘വെട്ടുവഴി’യില്‍ ശങ്കരപ്പിള്ള ശ്രമിച്ചു.
ആഫ്രിക്കയിലും അമേരിക്കയിലുമെല്ലാം നടക്കുന്ന കൊലപാതകങ്ങളെവരെ വിമര്‍ശിക്കുന്നവരാണ് കേരളത്തിലെ സാഹിത്യ സമൂഹം. അവര്‍ക്ക് ടിപി വധം പ്രതികരിക്കാനുള്ള വിഷയമാകാതിരുന്നതിന് പ്രധാനകാരണം സിപിഎമ്മിനോടുള്ള വിധേയത്വവും ഭയവുമായിരുന്നു. കൊലപാതകത്തിന് സാക്ഷിപറയലല്ല കവിധര്‍മ്മമെന്നാണ് ജ്ഞാനപീഠം കയറിയ കവി ഒഎന്‍വി കുറുപ്പ് അന്ന് പറഞ്ഞത്. സ്വന്തക്കാരും ഇഷ്ടക്കാരും കൊലപാതകം നടത്തിയാല്‍ അതിനെ ന്യായീകരിക്കുന്നതല്ല കവിധര്മ്മമെന്ന് തിരിച്ചറിയാന്‍ കവി ശ്രമിക്കാതിരുന്നത് മനഃപ്പൂര്‍വ്വമായിരുന്നു. കവി സാക്ഷിപറയേണ്ടയാളല്ലെന്ന് ഒരു പ്രശസ്ത കവിതന്നെ പറയുമ്പോള്‍ അദ്ദേഹത്തിന്റെ പക്ഷപാത സമീപനം എത്രത്തോളമുണ്ടെന്ന് കേരളം മനസ്സിലാക്കുകയായിരുന്നു. ജയകൃഷ്ണന് മാസ്റ്ററോ,ചന്ദ്രശേഖരനോ ആരുമാകട്ടെ, മരിച്ചു കഴിഞ്ഞും ഇവര്‍ കശാപ്പുചെയ്തു കൊണ്ടിരിക്കുകയാണ്. ഒറ്റവെട്ടിനു തീരുമായിരുന്ന ഒരു ജീവനെ മരിച്ചു കഴിഞ്ഞിട്ടും വെട്ടിവെട്ടി കൊന്നുകൊണ്ടിരിക്കുന്നു.
ടിപിയുടെ നിഷ്ഠുര കൊലപാതകത്തിന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ പശ്ചാത്തലം ഇതിവൃത്തമാക്കിയാണ് ‘ടിപി 51’ എന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സുരാസ് വിഷ്വല്‍ മീഡിയുടെ ബാനറില്‍ നവാഗതനായ മൊയ്തു താഴത്താണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. 51 എന്നത് ടിപി കൊല്ലപ്പെടുമ്പോള്‍ ശരീരത്തിലേറ്റ വെട്ടുകളുടെ എണ്ണത്തെയാണ് സൂചിപ്പിക്കുന്നത്. ടിപിയുടെ കര്‍മമണ്ഡലങ്ങളായിരുന്ന ഒഞ്ചിയം, ഏറാമല, ഓര്‍ക്കാട്ടേരി, വടകര എന്നിവിടങ്ങളിലും തൊടുപുഴയിലുമായാണു സിനിമ ചിത്രീകരിച്ചത്. പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ടി.പിയുടെ രൂപസാദൃശ്യമുള്ള രമേഷ് വടകരയാണ്. നടി ദേവി അജിത്ത് ഭാര്യ രമയായി വേഷമിടുന്നു. റിയാസ്ഖാന്, ഭീമന് രഘു, ശിവജി ഗുരുവായൂര്‍ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ടിപിവധത്തിനു ശേഷം മാധ്യമങ്ങളിലെ ചര്‍ച്ചകളിലൂടെയും വാര്‍ത്തകളിലൂടെയും നമ്മളറിഞ്ഞ കാര്യങ്ങളാണ് സിനിമയിലുള്ളത്. നല്ല സിനിമയെന്ന് പറയാന്‍ കഴിയാത്ത, അസാധാരണമായി ഒന്നുമില്ലാത്ത സിനിമ. എന്നിട്ടും സിനിമയ്ക്കെതിരെ പ്രചാരണമുണ്ടായി. റീലീസ് ചെയ്യാമെന്ന് ഏറ്റിരുന്ന തീയറ്ററുകളൊക്കെ പ്രദര്‍ശനത്തില്‍ നിന്നു പിന്മാറി. സന്തോഷ് പണ്ഡിറ്റിന്റെ മോശം സിനിമ പോലും ആഴ്ചകളോളം പ്രദര്‍ശിപ്പിച്ച തീയറ്ററുകള്‍ ‘ടിപി 51’ എന്ന സിനിമ പ്രദര്‍ശനത്തിനെടുക്കാന്‍ തയ്യാറായില്ല. ഭയമായിരുന്നു പ്രധാനകാരണം. സിപിഎമ്മുകാര്‍ തീയറ്ററുകളോ, തീയറ്റര്‍ ഉടമസ്ഥനെയോ ആക്രമിക്കുമെന്ന ഭയം. കണ്ണൂരിലെ ഒരു തിയറ്റര്‍ ഉടമ പറഞ്ഞത്, ഈ സിനിമ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ജീവന് നഷ്ടപ്പെടുത്താനാകില്ലെന്നാണ്. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന ചലച്ചിത്രത്തിനും ഇത്തരമൊരു വിധിയുണ്ടായിരുന്നു.
വടക്കേമലബാറില്‍, സിപിഎമ്മിന് ശക്തിയുള്ളിടങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീയറ്ററുകള്‍ തയ്യാറായില്ല. പിണറായി വിജയനെ വില്ലനായി ചിത്രീകരിക്കുന്ന സിനിമ പ്രദര്‍ശിപ്പിച്ചാല്‍ സിപിഎമ്മുകാര്‍ ആക്രമിക്കുമെന്നതായിരുന്നു അവിടെയും ഭയം.
മുമ്പും ഇത്തരം ഭീഷണികളുണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ അതിനെതിരായി പ്രതികരിക്കാന്‍ പലരും രംഗത്തുവന്നിരുന്നു. പക്ഷേ, അതൊന്നും സിപിഎമ്മിനെ വിമര്‍ശിക്കുന്നതോ വില്ലത്തരത്തിന്റെ പക്ഷത്തു നിറുത്തുന്നതോ ആയ സിനിമകളായിരുന്നില്ല. മറ്റുള്ളവരായിരുന്നു വിമര്‍ശിക്കപ്പെട്ടിരുന്നത്. അത്തരം സിനിമകള്‍ക്കെതിരെ ചിലരെങ്കിലും രംഗത്തുവന്നപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെപേരില്‍ സിനിമാ സംരക്ഷണവുമായി രംഗത്തിറങ്ങിയത് സിപിഎമ്മുകാരും അവരുടെ അജ്ഞാനുവര്‍ത്തികളായ സാഹിത്യ, സാംസ്കാരിക പ്രവര്‍ത്തകരുമാണ്.സിപിഎമ്മിനെ വിമര്‍ശിക്കുമ്പോള്‍ ഒരു നയവും മറ്റുള്ളവര്‍ വിമര്‍ശിക്കപ്പെട്ടാല്‍ മറ്റൊരു നയവും.
‘ടിപി 51’ എന്ന സിനിമയ്ക്ക് സിപിഎം പേടിയില്‍ കേരളത്തിലെ തീയറ്ററുകള്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ ഒരു ബുദ്ധിജീവിയും മുന്നോട്ടുവന്നില്ല. അറിയപ്പെടുന്ന സിനിമാ പ്രവര്‍ത്തകരാരും ‘ടിപി 51’ എന്ന സിനിമയുടെ പക്ഷത്തു നില്‍ക്കാനുമുണ്ടായില്ല. കേരളത്തിലെ സിനിമാ സംഘടനകളൊന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഉടമസ്ഥരായില്ല.
വിദ്യപകര്‍ന്നു നല്കിയ അധ്യാപകനെ ക്ലാസ്മുറിയില്‍ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊന്നപ്പോഴും ടിപിയെ 51 വെട്ടുവെട്ടി വികൃതമാക്കി, ക്രൂരമായി കൊലചെയ്തപ്പോഴും പ്രതികരിക്കാതിരുന്ന സാംസ്കാരിക വര്‍ഗ്ഗം ഇവിടെയും അതേ നിലപാട് തുടര്‍ന്നു. ‘ടിപി 51’ എന്ന സിനിമയ്ക്ക് കയ്യൂക്കിന്റെ വിലക്കുമായാണ് സിപിഎം കണ്ണുരുട്ടിയത്. എന്തിലും ഏതിലും സിപിഎം പുലര്‍ത്താറുള്ള പേശി മുഴപ്പിച്ചുള്ള മുഷ്ക്. ആ മുഷ്ക് വകവയ്ക്കാനാകാത്ത ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ചിത്രം പ്രദര്‍ശിപ്പിച്ച സര്‍ക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശന സമയം വെട്ടിക്കുറച്ചപ്പോഴും പ്രതികരിച്ചു. അതെല്ലാം ചെറിയ ചെറിയ എതിര്‍പ്പുകള്‍ മാത്രം.
ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേല്‍ ഇത്ര വലിയ കടന്നാക്രമണം ഉണ്ടായപ്പോഴും അതിനെതിരായി ഒരക്ഷരം മിണ്ടാതെ വാപൊത്തി നില്ക്കാന് കേരളീയ മനഃസാക്ഷിക്കെങ്ങനെ കഴിഞ്ഞു? സിപിഎമ്മിന്റെയെന്നല്ല, ആരുടെയും കയ്യൂക്ക് നമുക്കുമേല്‍ അടിച്ചേല്പിക്കാന് നാം നിന്നുകൊടുക്കേണ്ടതുണ്ടോ?’ടിപി 51’എന്ന സിനിമ മലയാളത്തിലെ ക്ലാസിക് സിനിമയൊന്നുമല്ല. സിനിമ കാണേണ്ടവര്‍ കാണട്ടെ. അതിനുള്ള അവസരത്തെ കയ്യൂക്കു കൊണ്ടില്ലാതാക്കമെന്നത് ഒട്ടും അനുവദിക്കാവുന്നതല്ല. ഇപ്പോള്‍ മൗനികളായിരുന്ന ‘പ്രതികരണ തൊഴിലാളികള്‍’ ഇനി തലപൊക്കുന്ന കാലത്ത് ആ പത്തിക്ക് അടിക്കാന്‍ കഴിയണം. 51 വെട്ട് വെട്ടി വികൃതമാക്കി കൊന്നിട്ടും കലിതീരാത്തവര്‍ വീണ്ടും കത്തി വീശുമ്പോള്‍, തിരിച്ചറിയുന്നത് മറ്റൊന്നാണ്, ‘അവര്‍ എത്രത്തോളം ഭയക്കുന്നുണ്ടെന്ന്. കാല്‍ക്കീഴിലെ മണ്ണ് ഇല്ലാതാകുന്നതിലെ വലിയ ഭയം!’
പ്രതികരിക്കാൻ ഇവിടെ എഴുതുക: