കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസരംഗത്തെ പൊള്ളത്തരങ്ങള്‍ വെളിവാക്കുന്നതാണ് കഴിഞ്ഞ ദിവസം വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന എസ്സിഇആര്ടി വിദ്യാഭ്യാസ സര്‍വ്വേ ഫലങ്ങള്‍. മാതൃഭാഷാജ്ഞാനം ഉള്‍പ്പെടെയുള്ള ഭാഷാജ്ഞാനം, എഴുതാനുള്ള കഴിവ്, ഗണിതശാസ്ത്രത്തിലുള്ള മിടുക്ക് എന്നിവയെക്കുറിച്ച് പ്രാഥമികതലത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള മികവിനെക്കുറിച്ചാണ് സര്‍ക്കാര്‍ ഏജന്‍സി പഠനം നടത്തിയത്. കഴിഞ്ഞ ജൂലൈ മാസത്തില്‍ ഈ റിപ്പോര്‍ട്ട് സംസ്ഥാന അക്കൗണ്ട്സ് ജനറല്‍ ഓഫീസിന് സമര്‍പ്പിക്കുകയും ചെയ്തു. തങ്ങളുടെ കെടുകാര്യസ്ഥതക്കും വീമ്പുപറച്ചിലിനും ശക്തമായ ആഘാതമാണ് ഈ റിപ്പോര്‍ട്ട് എന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ ഇതിനെ അതീവരഹസ്യമാക്കിവെയ്ക്കാനാണ് ശ്രമിച്ചത്.
എന്നാല്‍ വിദ്യാഭ്യാസരംഗത്ത് നടന്നുകൊണ്ടിരിക്കുന്ന പിടിപ്പുകേടും പ്രീണനങ്ങളും അവസാനിപ്പിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരുകൂട്ടം വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ വിവരാവകാശ നിയമത്തിന്റെ സഹായത്തോടെ ഇത് പുറത്തുകൊണ്ടുവന്നു എന്നത് ശ്രദ്ധേയമാണ്. വളരെ സുതാര്യമായി ജനാധിപത്യരീതിയില്‍ ഭരണം നടത്തുന്നു എന്നവകാശപ്പെടുന്ന ഒരു സര്‍ക്കാരില്‍നിന്നുമാണ് ഇത്തരത്തിലുള്ള അനുഭവം ഉണ്ടായതെന്ന് എല്ലാവരും മനസ്സിലാക്കണം.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പ് ഓരോ വര്‍ഷവും സംസ്ഥാന സര്‍ക്കാരില്‍നിന്ന് 4.5 ശതമാനം പദ്ധതി പണമാണ് ഇതിനായി ഉപയോഗിച്ചുവരുന്നത്.
ഇതുകൂടാതെ എസ്എസ്എ പോലുള്ള പദ്ധതികളില്‍ക്കൂടി കേന്ദ്രവിഹിതവും ലഭിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതികസാഹചര്യങ്ങള്‍ നിര്‍മിക്കാനും അദ്ധ്യാപക പരിശീലനത്തിനും എല്ലാമായിട്ടാണ് കേന്ദ്രഫണ്ട് ഉപയോഗിക്കുന്നത്. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്കായി നല്കിക്കൊണ്ടിരുന്ന ഗ്രാന്റുകളുടെ ഒരുഭാഗവും കേന്ദ്രത്തിന്റെ വകയാണ്.കേരളത്തില്‍ ആകെ രണ്ടേമുക്കാല്‍ ലക്ഷം അദ്ധ്യാപകരും 55 ലക്ഷത്തിനടുത്ത് വിദ്യാര്‍ത്ഥികളുമാണ് ഉള്ളത്.
ഇതില്‍ മുപ്പതു ലക്ഷത്തിലധികം പേര് പ്രാഥമികതലത്തില്‍ പഠിക്കുന്നവരാണ്. ഇവരില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്നവര്‍ 40 ശതമാനത്തിന് താഴെയായിരിക്കും.ഇവര്‍ക്ക് ആവശ്യമായ അദ്ധ്യാപകരുടെ എണ്ണവും ഈ തോതില്‍ തന്നെയാണ് ഉള്ളത്. പദ്ധതി പണത്തില്‍ ഈ മേഖലക്ക് വേണ്ടി ചെലവഴിക്കുന്ന തുകയുടെ കണക്കുകളും അതിന്റെ പുരോഗമനവും റിപ്പോര്‍ട്ടായി നല്കാന് അക്കൗണ്ടന്റ് ജനറല്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് എസ്സിഇആര്ടി റിപ്പോര്‍ട്ട് നല്‍കിയത്.
തിരുവനന്തപുരം,പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കാസര്‍കോഡ് ജില്ലകളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 4, 7 തരങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ പഠനനിലവാരത്തെക്കുറിച്ചാണ് സര്‍വേ നടത്തിയത്. അതില്‍ കണ്ടെത്തിയ വസ്തുതകള്‍ ഇവയൊക്കെയാണ്.വളരെ ലളിതമായ ചോദ്യങ്ങള്‍ക്കുപോലും ശരിയായ ഉത്തരം നല്കാന് 47.2 ശതമാനം കുട്ടികള്‍ക്കും കഴിഞ്ഞില്ല. 25 ശതമാനം പേര്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം വളരെ കുറവാണ്.
63 ശതമാനം കുട്ടികള്‍ കണക്കില്‍ നിലവാരം ഇല്ലാത്തവരാണ്.അതിലും വിചിത്രമായ കാര്യം ഏഴാംതരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മലയാള അക്ഷരം ക്രമമായി എഴുതാനും വേണ്ടവണ്ണം ഉച്ചരിക്കാനും കഴിയുന്നില്ല എന്നതാണ്. 29 ശതമാനം പേര്‍ക്ക് ഇംഗ്ലീഷ് എഴുതാന്‍ സാധിക്കുന്നില്ല, 27.13 ശതമാനം പേര്‍ക്ക് കണക്കില്‍ കൃത്യതയില്ല, 10 ശതമാനം മാത്രം കുട്ടികള്‍ക്കാണ് വ്യാകരണത്തിന്റെ അടിസ്ഥാനം ലഭിച്ചിട്ടുള്ളത്. ഈ പരിതാപകരമായ സ്ഥിതിക്ക് ഉത്തരം പറയേണ്ടത് സംസ്ഥാനത്ത് ഭരണം നടത്തിയ രാഷ്ട്രീയ നേതൃത്വങ്ങളും അദ്ധ്യാപകരുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരങ്ങള്‍ നടത്തുന്ന സര്‍വീസ് സംഘടനകളും ആണ്.
മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അവരുടെ രാഷ്ട്രീയബുദ്ധി അടിസ്ഥാനമാക്കി വിദ്യാഭ്യാസരംഗത്ത് ദീര്‍ഘവീക്ഷണമില്ലാതെ നിരവധി പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയതിന്റെ ഫലമാണിത്. ഓരോ സര്‍ക്കാരുകളുടെ സംബന്ധിച്ചും കുട്ടികള്‍ അവരുടെ പരീക്ഷണത്തിനുള്ള വെറും ഉപകരണങ്ങള്‍ മാത്രമാണ്.അതുകൊണ്ടാണല്ലോ വിദ്യാഭ്യാസരംഗത്ത്, പൊതുമേഖല, സ്വകാര്യമേഖല, സ്വാശ്രയമേഖല,കേന്ദ്രസര്‍ക്കാര്‍ മേഖല എന്നിങ്ങനെ വിവിധമേഖലകളും അവയിലോരോന്നിലും വിവിധതലങ്ങളിലും തരത്തിലുമുള്ള പഠനപദ്ധതികളും നടപ്പിലാക്കിയത്. ഇവയൊക്കെ ഇന്ന് എത്തിനില്‍ക്കുന്നത് കച്ചവടവത്കരണത്തിലാണ്. ഇതിന്റെ വിപരീതഫലം നാം കാണാന്‍ പോകുന്നതേയുള്ളൂ.
പാഠ്യപദ്ധതിയില്‍ തത്വദീക്ഷയില്ലാതെ മാറ്റം വരുത്തിയതിനുള്ള ഒരു ഉദാഹരണമാണ് ഡിപിഇപി. വിദ്യാര്‍ത്ഥി കേന്ദ്രീകൃത പഠനമായിട്ടാണ് ഇത് കൊട്ടിഘോഷിക്കപ്പെട്ടത്. ഇതിന്റെ ഫലമോ കുട്ടികള്‍ക്ക് അക്ഷരജ്ഞാനം നിഷേധിക്കലായി. അടുത്ത സര്‍ക്കാര്‍ വന്നപ്പോള്‍ ഇതുമുഴുവന്‍ മാറ്റി വേറൊന്നു കൊണ്ടുവന്നു. ഡിപിഇപിയുടെ അഞ്ചുവര്‍ഷങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്ന വിദ്യാര്‍ത്ഥികള്‍ അക്ഷരമില്ലാതെ ഉയര്‍ന്നക്ലാസുകളില്‍ എത്തുകയും ചെയ്തു. കേരളത്തിലെ ജനസംഖ്യയില്‍ 35-40 ശതമാനം ജനങ്ങള്‍ പിന്നോക്ക ദളിത് ആദിവാസി വിഭാഗത്തില്‍പ്പെടുന്നവരാണ്. ഇവരുടെ കുട്ടികളാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്നതില്‍ ഏറിയ പങ്കും.സമൂഹത്തിലെ മറ്റുവിഭാഗം കുട്ടികള്‍ സ്വകാര്യമേഖലയിലെയോ മറ്റുസ്വാശ്രയമേഖലയിലെയോ വിദ്യാലയങ്ങളില്‍ എത്തുകയും അവര്‍ വേറൊരു സാമൂഹിക അന്തരീക്ഷത്തില്‍ വളരുകയും ചെയ്യുന്നുണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പഠനരീതികളിലും പരീക്ഷ സമ്പ്രദായത്തിലും കാലോചിതമായ മാറ്റങ്ങള്‍ ഇനിയും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല എന്നതും ഒരു പ്രശ്നം തന്നെയാണ്. ഇന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍നിന്നും പ്രതിഭകള്‍ ഉയര്‍ന്നുവരുന്നില്ല. അങ്ങനെയുള്ളവര്‍ അവിടെ പഠിക്കുന്നതും കുറവാണ്. പിന്നോക്കാവസ്ഥയിലുള്ളവരാണ് അധികവും പഠിക്കുന്നത്.അവര്‍ക്ക് ഓരോ കാര്യത്തിലും മുന്നോട്ടുവരാന്‍ അദ്ധ്യാപകരുടെ പ്രത്യേകശ്രദ്ധ വേണ്ടിവരും. അപൂര്‍വം ചില അദ്ധ്യാപകര്‍ ഒഴിച്ചാല്‍ ബാക്കി ഭൂരിപക്ഷവും അതിന് ശ്രമിക്കാറില്ല.അതുമാത്രമല്ല ഈ കാര്യത്തിന്റെ നടത്തിപ്പിനായി ചില പരിശീലനങ്ങളും മറ്റുംനടത്താന് സഹകരിക്കാതിരിക്കുന്ന സാഹചര്യങ്ങളും ഉണ്ട്. പരീക്ഷകളാണ് ഏറ്റവും പ്രശ്നം. ചോദ്യങ്ങള്‍ എല്ലാവര്ക്കും ഒരുപോലെയുള്ളതാണ്.അതുകൊണ്ട് മറ്റ് വിദ്യാലയങ്ങളില്‍ പഠിക്കുന്നവര്‍ ഉന്നതശ്രേണിയില്‍ വിജയിക്കുമ്പോള്‍ പിന്നോക്ക വിദ്യാര്‍ത്ഥികള്‍ പരിതാപകരമായി പിന്നോക്കം പോകുന്ന ദയനീയ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന് പ്രതിവിധിയായി കണ്ടെത്തിയ എളുപ്പവഴിയാണ് എല്ലാവരും എല്ലാ ക്ലാസുകളിലും ജയിക്കുന്നു എന്നതും എസ്എസ്എല്‍സി പരീക്ഷക്ക് ലോപംകൂടാതെ മാര്‍ക്ക് നല്കി 98 ശതമാനം വിജയം ഉറപ്പിക്കുക എന്നതും.ഇതിന് മാറ്റം വരുത്തേണ്ടതല്ലേ?
ഇതോടൊപ്പം ഇന്ന് വിദ്യാലയങ്ങളില്‍ പ്രത്യേകിച്ച് സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കെടുകാര്യസ്ഥത.ആവശ്യത്തിന് സൗകര്യങ്ങള്‍ ഒരുക്കാനും അദ്ധ്യാപകരെ നിയമിക്കാനും ആരും ശ്രദ്ധിക്കാറില്ല. ഇതിലും ദുഃഖകരമായ വേറൊരു വസ്തുതയാണ് അദ്ധ്യാപകരുടെ യൂണിയനിസം. ജനാധിപത്യം നിലനില്‍ക്കുന്ന ഒരു നാട്ടില്‍ സംഘടിക്കുകയും അര്‍ഹമായ അവകാശങ്ങള്‍ ചോദിച്ചുവാങ്ങുന്നതിനും ഒരു തെറ്റുമില്ല. എന്നാല്‍ അതല്ല ഇവിടെ നടക്കുന്നത്. വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ ഇന്ന് വിവിധയൂണിയനുകളുടെ കീഴിലാണ്.പഠിപ്പിക്കുന്നതിനോ, പാഠങ്ങള്‍ തയ്യാറാക്കുന്നതിനോ ആവശ്യത്തിന് സമയം ചെലവഴിക്കുന്നതിനു പകരം ശമ്പള വര്‍ധനക്കും അനാവശ്യമായ കാര്യങ്ങള്‍ക്കുമായി സമരം ചെയ്യാന്‍ ശ്രമിക്കുന്നവരാണ് അദ്ധ്യാപകര്‍. ഇതിന്റെ പേരില്‍ എത്ര വിദ്യാഭ്യാസദിനങ്ങള് നഷ്ടപ്പെടുന്നു.
ഇക്കാര്യത്തില്‍ ഒരു തിരിച്ചറിവ് അവര്‍ക്ക് ഉണ്ടാകണം.പൊതുസമൂഹത്തില്‍ വിയര്‍പ്പിന്റെ ഫലങ്ങളാണ് തങ്ങള്‍ക്ക് ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരത്തിന്റെയും ധനസമ്പത്തിന്റെയും അടിസ്ഥാനം എന്ന് മനസ്സിലാക്കാതെ,സാമൂഹിക പ്രതിബദ്ധത തൊട്ടുതീണ്ടാത്ത മനസ്സിന്റെ ഉടമകളായി തീര്‍ന്നു അദ്ധ്യാപകര്‍ എന്നതാണ് വലിയ അപചയം. ഇതിന് വഴിവെച്ചത് അദ്ധ്യാപക സംഘടനകളും അവരെ അതിനുപ്രേരിപ്പിച്ചവരുമാണ്. ഓരോ സംഘടനകളും അവരുടെ ശക്തിപ്രദര്ശിപ്പിക്കുന്ന മത്സരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അംഗബലത്തില്‍ കൂടുതലുള്ളവര്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നതിനുപകരം താന്‍പോരിമയോടെ സത്യത്തോട് മുഖംതിരിഞ്ഞു നില്ക്കുന്ന സ്ഥിതിയും ഇന്നുണ്ട്.
ഇതിന്റെ എല്ലാം ഫലമായി സാമ്പത്തികമായും സാമൂഹികമായും മെച്ചപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഒഴിവാക്കി പരിഷ്കാരത്തിന്റെ മുഖമുദ്രയാണെന്ന് കണക്കാക്കപ്പെടുന്ന മറ്റു മേഖലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ചേക്കേറി.സമൂഹത്തിലെ സാമ്പത്തിക പിന്നോക്കക്കാരും ദളിതരും പട്ടികവര്‍ഗ്ഗ വിഭാഗക്കാരുമായ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ എത്തുകയും ചെയ്തു. അതാണ് ഇന്നത്തെ സ്ഥിതി. ഈ കുട്ടികള്‍ക്ക് പഠനത്തിനുള്ള മികവ് കുറവായിരിക്കും.അതവരുടെ തെറ്റല്ല.അവരുടെ വീടുകളിലെ സാഹചര്യം അവരെ അങ്ങനെയാക്കുകയാണ്.അതുകൊണ്ട് ഇത്തരം കുറവുകളെ ഇല്ലായ്മചെയ്യാനുള്ള പരിശ്രമങ്ങള്‍ നടക്കേണ്ടത് അവര്‍ പഠിക്കാനെത്തുന്ന വിദ്യാലയങ്ങളില്‍ തന്നെയാണ്. അക്ഷരാഭ്യാസവും മറ്റുസാഹചര്യങ്ങളും ഇല്ലാത്ത രക്ഷിതാക്കള്‍ക്കും ഇതല്ലാതെ വേറെ പോംവഴിയൊന്നുമില്ല. ഈ യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് എസ്സിഇആര്ടി വിദ്യാഭ്യാസ സര്‍വെ വിരല്‍ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: