ന്യൂദല്‍ഹി: രാജ്യത്തെ പൗരന്മാരെ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സില്‍ ചേരാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഐഎസിലേക്കുള്ള റിക്രൂട്ട്മെന്റ് അടക്കം എല്ലാവിധ പ്രവര്‍ത്തനങ്ങളും കര്‍ശനമായി തടയുമെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേന്ദ്രആഭ്യന്തരമന്ത്രാലയമാണ് ഒരു കേസുമായി ബന്ധപ്പെട്ട് ഐഎസിനെതിരായ നിലപാട് അറിയിച്ചത്.
ഐഎസിനെതിരായ പ്രവര്‍ത്തനങ്ങളില്‍ നിന്നും രാജ്യത്തെ പൗരന്മാരെ വിലക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐഎസുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ അനുകൂലിച്ചോ പ്രതികൂലിച്ചോ പൗരന്മാര് ഇടപെടുന്നത് രാജ്യത്ത് വിഭാഗീയ ഏറ്റുമുട്ടലുകള്‍ക്ക് വഴിവെയ്ക്കുമെന്ന് ആഭ്യന്തരമന്ത്രാലയം കോടതിയെ അറിയിച്ചു. അതിനാല്‍ തന്നെ ഇത്തരം വിഷയങ്ങളില്‍ ഇടപെടേണ്ട കാര്യമില്ല.
മറ്റൊരു രാജ്യത്തെ സംഘര്‍ഷങ്ങളില്‍ ഭാരത പൗരന്മാര് ഇടപെടേണ്ട കാര്യമില്ലെന്നും ഇത്തരം നീക്കങ്ങള്‍ സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. മറ്റൊരു രാജ്യത്തെ വിഷയത്തില്‍ ഇടപെടുന്നത് ഭാരതം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണത്തിനും കാരണമാകുമെന്നും ആഭ്യന്തരമന്ത്രാലയം കോടതിയെ അറിയിച്ചു.
ഐഎസിനെതിരായ പോരാട്ടത്തിന് ആളുകളെ സജ്ജമാക്കണമെന്ന ഓള്‍ഇന്ത്യ ഷിയ ഹുസൈനി ഫണ്ടിന്റെയും ഓള് ഇന്ത്യ ഷിയ ഫെഡറേഷന്റെയും പ്രമേയങ്ങള്‍ വിവാദമായിരുന്നു.
ലക്നൗവിലെ ഷിയാ സംഘടനാ നേതാവ് സിറിയലിലേക്ക് പോകുന്നത് കേന്ദ്രസര്‍ക്കാര്‍ തടയുകയും ചെയ്തു. ഇതേ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ അന്‍ജുമാന്‍ ഇ ഹൈദരിയുടെ നേതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് മറ്റൊരു രാജ്യത്തെ സംഘര്‍ഷങ്ങളില്‍ ഇടപെടാന്‍ പൗരന്മാരെ യാതൊരുവിധത്തിലും അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് തേടിയ ശേഷമാണ് ഇത്തരത്തിലുള്ള വ്യക്തമായ നിലപാട് കേന്ദ്രആഭ്യന്തരമന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: