പന്തളം:പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും ശരണ മന്ത്ര മുഖരിതമായ അന്തരീക്ഷത്തില്‍ വായ്ക്കുരവയുടെയും വാദ്യമേളങ്ങളുടെയും സാന്നിധ്യത്തില്‍ ആരംഭിച്ച കൊടിമര ഘോഷയാത്ര പമ്പയിലെത്തി. പുലര്‍ച്ചെ മുതല്‍ കൊടിമരം ദര്‍ശിക്കുവാനും തൊട്ടുവന്ദിക്കുന്നതിനും വേണ്ടി ഭക്തജനങ്ങളുടെ നീണ്ട നിരയായിരുന്നു.കനത്ത മഴയെ അവഗണിച്ചും നൂറുകണക്കിന് ഭക്തരാണ് വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്.ഘോഷയാത്ര കടന്നുപോകുന്ന റോഡിനു ഇരുവശവും ശരണംവിളികളുമായി ഭക്തജനങ്ങള്‍ നിറഞ്ഞിരുന്നു.
അയ്യപ്പന്റെ പിതൃ സ്ഥാനീയരായ പന്തളം കൊട്ടാരത്തിലെ അംഗങ്ങള്‍ കൊടിമരത്തില്‍ മാല ചാര്‍ത്തി. .തുടര്‍ന്ന് അയ്യപ്പസേവാ സംഘം,ഹിന്ദുഐക്യവേദി,അയ്യപ്പ സേവാ സമാജത്തിന്റെ സ്വീകരണങ്ങള്‍ക്ക് ശേഷമാണ് പന്തളത്ത് നിന്നും യാത്ര ആരംഭിച്ചത്.
പന്തളത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര കുളനട,ഉള്ളന്നൂര്‍, കിടങ്ങന്നൂര്‍,ആറന്മുള,തെക്കേമല,പത്തനംതിട്ട,മണ്ണാറക്കുളഞ്ഞി,വടശ്ശേരിക്കര,പെരുനാട്,ളാഹ,നിലയ്ക്കല്‍,അട്ടത്തോട് എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റ് വാങ്ങി വൈകിട്ട് 8 ന് പമ്പയില്‍ എത്തി.
14.30 മീറ്റര്‍ നീളവും മധ്യഭാഗത്ത് 135 സെന്റീമീറ്റര്‍ ചുറ്റുവണ്ണവും ഉള്ള തേക്ക്തടി ആണ് കോടി മരത്തിനായി നടുവത്തും മൂഴി റേഞ്ചിലെ വയക്കരയില്‍ നിന്നും കൊണ്ടുവന്നത്.പമ്പയില്‍ എത്തിച്ച കൊടിമരം അവിടെ കുറച്ചു ദിവസം സൂക്ഷിക്കും.അവിടെ നിന്നും തോളിലേറ്റി നീലിമല വഴി സന്നിധാനത്ത് എത്തിക്കും.തുടര്‍ന്ന് എണ്ണത്തോണിയില്‍ ഇട്ടതിനു ശേഷമേ പുന പ്രതിഷ്ഠക്കായി ഉപയോഗിക്കു.രണ്ടു കോടി രൂപ ചിലവാക്കിയാണ് ശബരിമലയില്‍ സ്വര്‍ണ്ണക്കൊടിമരം പ്രതിഷ്ഠിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: