കോഴിക്കോട്: ഡിവൈഎഫ്ഐ കേന്ദ്രകമ്മറ്റിഅംഗം അഡ്വ. പി.എ. മുഹമ്മദ് റിയാസിനെതിരെ ഗാര്‍ഹിക പീഡന വിഷയത്തില്‍ ഭാര്യയുടെ പരാതി. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി(നാല്)യില്‍ നല്കിയ പരാതി ഫയലില്‍ സ്വീകരിച്ച ജഡ്ജി എം. എന്‍. സാബു, റിയാസിന് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു.
കേസ് പരിഗണിക്കുന്നത് കോടതി നാെളത്തേക്ക് മാറ്റി. ആവശ്യമെങ്കില്‍ റിയാസിന്റെ ഭാര്യ ഡോ.സമീഹാ സെയ്തലവിക്കും മക്കള്‍ക്കും സംരക്ഷണം നല്‍കണമെന്നും കോടതി നടക്കാവ് പോലീസിന് നിര്‍ദേശം നല്കി.
റിയാസിനെതിരെ ഗുരുതര ആരോപണങ്ങളാണ് എസ്എഫ്ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ഡോ. സമീഹ ഉന്നയിച്ചിരിക്കുന്നത്. 2004 മുതലാണ് പ്രധാനമായും മര്‍ദ്ദനം ആരംഭിച്ചതെന്നാണ് പരാതിയില്‍ ചൂണ്ടി കാണിക്കുന്നത്. ഇടയ്ക്കിടെ ചുമരില്‍ ചാരിനിര്‍ത്തി മര്‍ദ്ദിക്കും. മര്‍ദ്ദനമേറ്റ് മൂത്രതടസ്സം വരെയുണ്ടായെന്നും പരാതിയില്‍ പറയുന്നു. കൂടാതെ സ്വര്‍ണ്ണം മുഴുവന്‍ കൈക്കലാക്കി. 50 രൂപ നല്കിയാല് പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്നുവരെ പറഞ്ഞ് ആക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. പീഡനം നിത്യസംഭവമായതോടെ ആത്മഹത്യ ചെയ്യാന്‍ വരെ തോന്നി.
മക്കളെ വീട്ടില്‍ നിര്‍ത്തി ഒഴിഞ്ഞു പൊയ്ക്കൊള്ളാനാണ് ഭര്‍ത്താവ് റിയാസ് പറഞ്ഞതെന്നും പരാതിയില്‍ വ്യക്തമാക്കി. 2014ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം താനാണെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നു. സ്കൂളില്‍ പഠിക്കുന്ന മക്കളെ റിയാസും ഗുണ്ടകളും തട്ടികൊണ്ടുപോവുമെന്ന ഭീതിയുണ്ട്. ഇതിനാലാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായിരി ക്കെയാണ് ജില്ലാ കമ്മിറ്റി അംഗമായ റിയാസിനെ പരിചയപ്പെടുന്നത്. രാഷ്ട്രീയം ഉപേക്ഷിച്ചാൽ മാത്രമെ വിവാഹത്തിന് സമ്മതിക്കൂവെന്നായിരുന്നു റിയാസിന്റെ കുടുംബത്തിന്റെ നിലപാട്. 2002 മെയ് 27ന് പട്ടാമ്പി കൊപ്പം ജുമാഅത്ത് പള്ളിയിൽ വെച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. 70 പവൻ സ്വർണമാണ് നൽകിയിരുന്നത്. 10 പവൻ മെഹറായും നൽകി. സ്വർണ്ണം വേണ്ടെന്നാണ് റിയാസിന്റെ വീട്ടുകാർ ആദ്യംപറഞ്ഞത്. പൊന്ന് വേണ്ട പെണ്ണ് മതിയെന്നായിരുന്നു റിയാസിന്റെ കുടുംബത്തിന്റെ നിലപാട്. എന്നാൽ വിവാഹത്തിന് ശേഷം വീട്ടുകാർ സ്വർണ്ണത്തിന്റെയും പണത്തിന്റെയും കാര്യത്തിൽ വാശിപിടിച്ചു തുടങ്ങിയെന്നും പരാതിയിലുണ്ട്.
തടി കൂടുതലാണെന്നും ഉയരം കുറവാണെന്നും പറഞ്ഞ് ആക്ഷേപിച്ചിരുന്നു. എംബിബിഎസ് കഴിഞ്ഞയാളായിട്ടും പ്രാക്ടീസിന് വിടാൻ അനുവദിച്ചില്ല. ടി.വി കാണാനോ സുഹൃത്തുക്കളെ കാണാനോ വരെ അനുവദിച്ചില്ല. വീട്ടിലുണ്ടായിരുന്ന സിഡി പ്ലേയർ വരെ എടുത്തുമാറ്റി. തന്റെയും മക്കളുടെയും പേരുപോലും റേഷൻകാർഡിൽ ചേർത്തില്ലെന്നും പരാതിയിലുണ്ട്. അഡ്വ. പി.എം. സോമസുന്ദരൻ മുഖേനയാണ് കോടതിയിൽ പരാതി നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: