തിരുവനന്തപുരം: അഗ്നിശമനസേനയുടെ തലപ്പത്തുനിന്നും ഡിജിപി ജേക്കബ് തോമസിനെ സര്‍ക്കാര്‍ മാറ്റി. ഫ്ളാറ്റ് ലോബിയുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാത്തതിനെതുടര്ന്നാണ് നല്ല ഉദ്യോഗസ്ഥനെന്ന് പേരെടുത്ത ജേക്കബ് തോമസിനെ പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് എംഡിയാക്കി തരംതാഴ്ത്തിയത്. തന്റെ സ്ഥലംമാറ്റം തരംതാഴ്ത്തലിനു തുല്യമാണെന്ന് ജേക്കബ് തോമസ് പ്രതികരിക്കുകയും ചെയ്തു.
ഒരു സുരക്ഷാ സംവിധാനങ്ങളും ഒരുക്കാത്ത ഫ്ളാറ്റ്നിര്മ്മാണമേഖലക്കെതിരെ ഫയര്‍ഫോഴ്സ് ഡയറക്ടറായ ഉടന്‍ ജേക്കബ് തോമസ് രംഗത്തുവരുകയായിരുന്നു. നാലുനിലകളില്‍ കൂടുതലുള്ള ഫഌറ്റുകളില്‍ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമായി നടപ്പാക്കാതെ നിര്‍മ്മാണത്തിന് അനുമതി നല്‍കില്ലെന്ന നിലപാടെടുത്തതോടെ ഫ്ളാറ്റ് ലോബി ഒന്നടങ്കം ജേക്കബ് തോമസിനെതിരായി. മന്ത്രി മഞ്ഞളാംകുഴി അലിയും മുഖ്യമന്ത്രിയും ഇടപെട്ടിട്ടും തന്റെ നിലപാട് മാറ്റാന്‍ ജേക്കബ് തോമസ് തയ്യാറായില്ല.
ചര്‍ച്ചകള്‍ നടത്തി പ്രശ്നപരിഹാരമുണ്ടായെന്ന് മന്ത്രിമാര്‍ പ്രഖ്യാപിച്ചുവെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടാണ് ജേക്കബ് തോമസ് തുടര്‍ന്നും സ്വീകരിച്ചത്. ഇതാണ് ജേക്കബ് തോമസ് വീണ്ടും തെറിക്കാന്‍ ഇടയാക്കിയത്. ജേക്കബ് തോമസിനെ മാറ്റിയത് ഫഌറ്റ് ലോബിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും രംഗത്തെത്തിയിട്ടുണ്ട്. അഗ്നിശമന വകുപ്പില്‍ നാലുമാസം തികയ്ക്കും മുമ്പാണ് പടിയിറക്കം.
ബാര്‍കോഴ കേസില്‍ മന്ത്രി കെ.എം.മാണിക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയതോടെയാണ് ജേക്കബ് തോമസ് യുഡിഎഫ് സര്‍ക്കാരിന്റെ കണ്ണിലെ കരടായത്. കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും മാണിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന റിപ്പോര്‍ട്ടാണ് ജേക്കബ് തോമസ് സമര്‍പ്പിച്ചത്. എന്നാല്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം നിയമോപദേശം തേടി റിപ്പോര്‍ട്ടിന് സാധുതയില്ലെന്നു വിജിലന്‍സ് വകുപ്പ് അന്തിമ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
അന്വേഷണത്തിനിടയില്‍ താന്‍ കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടിവന്നുവെന്ന് ജേക്കബ് തോമസ് പറഞ്ഞിരുന്നു. ഇതോടെയാണ് 15 മാസത്തെ സേവനത്തിനൊടുവില്‍ വിജിലന്‍സില്‍നിന്നും ജേക്കബ് തോമസിന് പടിയിറങ്ങേണ്ടിവന്നത്.വിജിലന്‍സ് എഡിജിപിയായിരിക്കെ പാറ്റൂര്‍ ഭൂമി കൈയേറ്റകേസില് മുഖ്യമന്ത്രിക്കും മുന്‍ ചീഫ് സെക്രട്ടറിക്കുമെതിരായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തന്റെ കര്‍ക്കശ നിലപാടുമൂലം ജീവിതത്തില്‍ ഒരുവര്‍ഷം മാത്രം പോലീസ് യൂണിഫോം അണിഞ്ഞ വ്യക്തിയാണ് ജേക്കബ് തോമസ്. 1997-98 ല്‍ കൊച്ചി കമ്മീഷണറായിരുന്ന ജേക്കബ് തോമസ് തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം ഇരുന്ന തസ്തികകളില്‍ പരമാവധി ഒരു വര്‍ഷം മാത്രമാണ് തികച്ചിട്ടുള്ളത്. സ്ട്രാറ്റജിക് മാനേജുമെന്റില്‍ ബിരുദവും എന്‍വയോണ്‍മെന്റ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സില്‍ പിജി ഡിപ്ലോമയും ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് പിഎച്ച്ഡിയും നേടിയ ജേക്കബ് തോമസ് മികച്ച അക്കാദമിക്കുകളിലൊരാള് കൂടിയാണ്. ഹോര്‍ട്ടികോര്‍പ്പ് എംഡി, പ്ലാന്റേഷന് കോര്പ്പറേഷന് എംഡി, മനുഷ്യാവകാശ കമ്മീഷന് ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍, വനിതാ കമ്മീഷന് ഡയറക്ടര്‍, കെഎസ്എഫ്ഡിസി ഡയറക്ടര്‍, ശാസ്ത്രസാങ്കേതികസമിതി ഉപദേഷ്ടാവ്, തുടങ്ങി നിരവധി തസ്തികകളില്‍ ഇരുന്നിട്ടുണ്ട്.
‘തരംതാഴ്ത്തലിനു തുല്യം’
പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലേക്ക് തന്നെ സ്ഥലം മാറ്റിയത് തരംതാഴ്ത്തലിനു തുല്യമാണ്.പുതിയ ചുമതല ഏറ്റെടുക്കുന്നതിനെ കുറിച്ച് ആലോചിച്ചു തീരുമാനിക്കും. ഫഌറ്റ് ലോബിയുടെ സമ്മര്‍ദ്ദമാണ് മാറ്റത്തിന് കാരണമെന്ന്
പറയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: