സ്വന്തം ലേഖകന്‍
ചാത്തമംഗലം: 429 അയല്‍ക്കൂട്ടങ്ങള്‍, പതിനാറര ഏക്കര്‍ സ്ഥലത്ത് ജൈവപച്ചക്കറികള്‍, പതിനഞ്ചര ലക്ഷം രൂപയുടെ ഓണക്കച്ചവടം, 514 പേര്‍ക്ക് തൊഴില്‍ കണ്ടെത്തി…. കുടുംബശ്രീ ചാത്തമംഗലം സിഡിഎസിന്റെ വിജയഗാഥയ്ക്ക് നിരവധി നൂതന സംരംഭങ്ങള്‍. ‘സുല്ല് ചൊല്ലാം ലഹരിയോട്’ എന്ന നാടകം മദ്യത്തിനെതിരെയുള്ള ഗ്രാമീണ ജനതയുടെ ആശയ ആവിഷ്കാരമാണ്. 32 വേദികളില്‍ കുടുംബശ്രീയുടെ ഈ നാടകം അരങ്ങേറി. അവസാനിക്കുന്നില്ല ചാത്തമംഗലം സിഡിഎസിന്റെ മുന്നേറ്റം. കുടുംബശ്രീയും ദൂരദര്‍ശനും സംയുക്തമായി സംഘടിപ്പിച്ച സോഷ്യല്‍ റിയാലിറ്റി ഷോയില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സമ്മാനം നേടിയാണ് ചാത്തമംഗലത്തുകാര് മുഖ്യമന്ത്രിയില്‍ നിന്നും ഇക്കഴിഞ്ഞ ബുധനാഴ്ച അവാര്‍ഡ് ഏറ്റുവാങ്ങിയത്. അവാര്‍ഡ് വി. സാബിറ, കെ. റീജ, പി. സുനിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്സണ്‍ ഷാലു, പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. രാജഗോപാല്‍ എന്നിവര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പുരസ്കാരം ഏറ്റുവാങ്ങി. 30 ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാര തുക കുടുംബശ്രീയുടെ നവീന പദ്ധതികള്‍ക്കുവേണ്ടി വിനിയോഗിക്കുമെന്ന് വി. സാബിറ പറഞ്ഞു.
മുകളില്‍ നിന്നു നല്കിയ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ചട്ടപ്പടി പരിപാടികള്‍ നടത്തുകയായിരുന്നില്ല ഇവര്‍ ചെയ്തത്. കുടുംബശ്രീയെ വരിപ്പണം വാങ്ങി സൂക്ഷിച്ചുവെക്കുന്ന കൂട്ടുകച്ചവടവുമാക്കിയില്ല. തനത് പരിപാടികള്‍ ആവിഷ്കരിച്ച് ചാത്തമംഗലത്തിന്റെ ആവശ്യങ്ങള്‍ക്ക് പരിഹാരമാവുകയായിരുന്നു അവര്‍. കോളനികളിലും വീടുകളിലും മദ്യം വരുത്തിവയ്ക്കുന്ന ദുരന്തത്തിന് പരിഹാരം കാണണമെന്ന ആഗ്രഹത്തില്‍ നിന്നാണ് വിവിധ ബോധവല്‍ക്കരണ പരിപാടികളോടൊപ്പം തെരുവ് നാടകവും അരങ്ങേറിയത്. അടുക്കളകളില്‍ നിന്ന് 14 വീട്ടമ്മമാര്‍ അരങ്ങത്തേക്ക് വന്നു. രചനയും സംവിധാനവും മാവൂര്‍ വിജയനാണ് നിര്‍വഹിച്ചത്. ഓരോ വീടുകളിലേയും ദുരന്താനുഭവങ്ങള്‍ തന്നെയാണ് നാടകമായി പുറത്തുവന്നത്. അവര്‍ക്ക് അത് നാടകമായിരുന്നില്ല, ജീവിതം തന്നെയായിരുന്നു. ഷീന കെ.ടി, ലീല വി, ഷീന കെ.സി, പാര്‍വ്വതി പി, രേഖ മാധവന്, മിനി പി, ശാന്ത എം.കെ, കല്യാണി എ.കെ., അമ്മാളു ഐ, ശശികല, രുഗ്മിണി. വി, സുലോചന എന്നിവരാണ് അരങ്ങത്ത് ആടിയും പാടിയും ലഹരിക്കെതിരെയുള്ള നാടകാവതരണം നടത്തിയത്.
പഞ്ചായത്തിലെ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുകയും അനുയോജ്യരായവരെ നിയോഗിക്കുകയും ചെയ്യുന്ന പദ്ധതിയും കുടുംബശ്രീ ആരംഭിച്ചു. 800 ആളുകളാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തത്. 514 പേര്‍ക്ക് ഇതിനകം ജോലി നല്കാന് കഴിഞ്ഞു. വനിതാ പോളിടെക്നിക്കിന്റെ പരിശീലനം ഇവിടെ നടക്കുന്നു. മാമ്പറ്റ ഡോണ്‍ബോസ്കോയുടെ ഓട്ടോമൊബൈല്‍ പരിശീലനത്തിലുള്ളത് 68 വിദ്യാര്‍ത്ഥികളാണ്.
പതിനാറര ഏക്കര്‍ സ്ഥലത്ത് ആരംഭിച്ച ജൈവപച്ചക്കറിയാണ് കുടുംബശ്രീയുടെ മറ്റൊരു നേട്ടം. കൃഷിക്കുള്ള ആദ്യാവസാന സഹായം കുടുംബശ്രീ നല്കി. 50 യൂണിറ്റുകളിലായി 250 പേരാണ് കൃഷിയില്‍ ഏര്‍പ്പെട്ടത്. പഞ്ചായത്ത് പ്ലാന്‍ഫണ്ടിന്റെ സഹായം കൂടിയായപ്പോള്‍ സ്വന്തമായൊരു വിപണനകേന്ദ്രമെന്ന സ്വപ്നം കൂടി സാക്ഷാത്കരിക്കപ്പെട്ടു. കട്ടാങ്ങലില്‍ പഞ്ചായത്ത് കെട്ടിട സമുച്ചയത്തില്‍ കുടുംബശ്രീക്ക് വിപണനകേന്ദ്രം തുടങ്ങിയതോടെ ഇടനിലക്കാരില്ലാതെ ഓണക്കിറ്റുകള്‍ വിതരണം ചെയ്ത് വിപണിയുടെ വിലക്കയറ്റത്തിന്റെ ദുരിതം പേറാതെ ഓണമാഘോഷിക്കാന്‍ സാധാരണക്കാര്‍ക്ക് കഴിഞ്ഞു. 500 രൂപയുടെ 1000 കിറ്റുകളാണ് വീടുകളില്‍ വിതരണം ചെയ്തത്. 65 കഴിഞ്ഞവരുടെ വയോജനസഭ അവരുടെ ആരോഗ്യകാര്യത്തിലടക്കം ശ്രദ്ധനല്‍കുന്നു. ഗ്രൂപ്പ് ഡിപ്പോസിറ്റ് സ്കീമെന്ന പദ്ധതി ഗ്രാമീണജനതയുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നു. കൊള്ളലാഭമുണ്ടാക്കുന്ന ചിട്ടിക്കമ്പനികളില്‍ നിന്നും ചാത്തമംഗലത്തുകാര് വിട്ടുനില്‍ക്കുന്നത് ഇതുകൊണ്ടാണ്. സിഡിഎസിന്റെ ചെയര്‍പേഴ്സണ്‍ വി. സാബിറ, കെ. ഫൗസിയ തുടങ്ങിയ 23 പേരുടെ നേതൃത്വത്തിലാണ് ചാത്തമംഗലത്ത് കുടുംബശ്രീ വിപ്ലവം രചിച്ചത്. എ.ബി. വാജ്പേയി സര്‍ക്കാര്‍ ആവിഷ്കരിച്ച ഈ കേന്ദ്രസഹായ പദ്ധതി കേരളത്തിന്റെ ഗ്രാമീണമേഖലയില്‍ വരുത്തിയ മാറ്റം വലുതാണ്. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ. രാജഗോപാല്‍ കുടുംബശ്രീയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സഹായവുമായി രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: