ഞാന്‍ പറഞ്ഞവയെല്ലാം കേള്‍ക്കുംതോറും അങ്ങയുടെ കണ്ണുകളില്‍ കോപാഗ്നി ജ്വലിക്കുന്നതും മുഖത്ത് ദൈന്യത വര്‍ദ്ധിച്ചുവരുന്നതായും കാണുന്നു. നടന്നതും നടക്കുന്നതും നാളെ നടക്കാന്‍ പോകുന്നതുമായ ചില കാര്യങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞത് ഉദ്ദേശ്യശുദ്ധിയോടുകൂടി മാത്രമാണ്.
കഴിയുന്നതും സജ്ജനങ്ങളുമായി വിദ്വേഷം ഒഴിവാക്കേണ്ടതാണ്. ഇവിടെ അങ്ങയെ പ്രീതിപ്പെടുത്താന്‍ വേണ്ടി പലരും പലതും പറയുകയുണ്ടായി. ഇഷ്ടം പറയുന്നതിന് നല്ലകാലത്ത് ധാരാളം പേര് നമ്മോടൊപ്പമുണ്ടാകും. പക്ഷെ കഷ്ടകാലം വരുന്ന സമയത്ത് ഒരാളെപ്പോലും എത്ര തേടിയാലും കണ്ടുകിട്ടാന്‍ വിഷമമാണ്.
നമുക്ക് ആപത്തു സംഭവിക്കുമ്പോള്‍ അതിന്റെ കാരണം മുഴുവന്‍ നമ്മളില്‍ കെട്ടിവച്ചുകൊണ്ട് നമ്മോടൊത്ത് ഇഷ്ടംപറഞ്ഞു നടന്നിരുന്നവര്‍ മറ്റു പ്രബലന്മാരെ തേടിപ്പോകും. ഒരു യുദ്ധം നടക്കുന്നപക്ഷം രാമ ശരമേറ്റ് അങ്ങ് മൃത്യുവിനിരയാകുമെന്നത് തീര്‍ച്ചയാണ്. അതുകൊണ്ടാണ് സീതയെ ശ്രീരാമന് നല്‍കണമെന്ന് ഞാന്‍ വീണ്ടും വീണ്ടും പറയുന്നത്. ആത്മീയവശത്തില്കൂടി ചിന്തിച്ചാല്‍ ശ്രീരാമന് ഈശ്വരാവതാരമാണ്. ധാര്‍മ്മികമായി അങ്ങ് സീതയെ അപഹരിച്ചത് തെറ്റാണ്. ഇനി പ്രായോഗികമായി ചിന്തിച്ചാല്‍ യുദ്ധത്തില്‍ അങ്ങ് പരാജയപ്പെടുക മാത്രമല്ല വംശംകൂടി ഉന്മൂലനാശത്തിനിടയാകും. അതുകൊണ്ട് എന്റെ അഭിപ്രായങ്ങളെ അങ്ങ് സ്വീകരിക്കുവാന്‍ ഞാന്‍ വീണ്ടും അപേക്ഷിക്കുന്നു.
വിഭീഷണന്റെ വാക്കുകള്‍ രാവണനെ വല്ലാതെ പ്രകോപിപ്പിച്ചു. അദ്ദേഹം പറഞ്ഞു. വിഭീഷണ മതി നിന്റെ വാചാലത.
ശത്രുക്കളല്ല ശത്രുക്കളാകുന്നതു
മിത്രഭാവത്തോടരികേ മരുവിന
ശത്രുക്കള്‍ ശത്രുക്കളാകുന്നതേവനും
മൃത്യുവരുത്തുമവരെന്നുനിര്ണ്ണയം (അദ്ധ്യാത്മരാമായണം യുദ്ധകാണ്ഡം)
ഏതു രാജാവിനേയും എളുപ്പത്തില്‍ നശിപ്പിക്കാന്‍ കഴിയുന്നത് മിത്രഭാവത്തോടുകൂടി അടുത്ത് കഴിയുന്ന ശത്രുവിനാണ്. പുറത്തെ ശത്രുവിനെ തിരിച്ചറിയാന്‍ കഴിയും. അവനെ വിശ്വസിക്കാം. എന്നാല്‍ അകത്തെ ശത്രു ഉന്മൂല ഘാതകനും, മഹാവഞ്ചകനുമാണ്. അത്തരക്കാരെ എത്രയും പെട്ടെന്ന് അകറ്റുകയോ അല്ലെങ്കില്‍ നശിപ്പിക്കുകയോ ചെയ്യണം. ഇനി ഒരു നിമിഷം പോലും നിന്നെ ഇവിടെ കണ്ടുപോകരുത്. ഉടന്‍തന്നെ ലങ്കയെ വിട്ട് പൊയ്ക്കൊള്ളണം. ഇപ്പോള്‍ മുതല്‍ ഞാന്‍ നിന്റെ ജ്യേഷ്ഠനോ നീ എന്റെ അനുജനോ അല്ല. നമ്മള് ഇനിമേലില്‍ പരസ്പര ശത്രുക്കളാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് പുറത്തുപോകുക. അല്ലെങ്കില്‍ എനിക്കെന്റെ ചന്ദ്രഹാസം കയ്യില്‍ എടുക്കേണ്ടതായിവരും. എനിക്ക് നിന്നെ വധിക്കേണ്ടതായി വരും.
രാവണന് ക്രൂദ്ധനായി ഇത്തരത്തില്‍ പറഞ്ഞപ്പോള്‍ വിഭീഷണന് വീണ്ടും എന്തോ പറയാന്‍ ഭാവിച്ചു. രാവണന് ഉഗ്രകോപിയായി മാറി. ഇന്ദ്രജിത്ത് ചാടിയെഴുന്നേറ്റു.
രാവണന് ചന്ദ്രഹാസപ്പിടിയില്‍ കൈവച്ചു. കുംഭകര്ണ്ണന് അനുകമ്പയോടെ അനുജനെ നോക്കി ചില ആംഗ്യനിര്ദ്ദേശങ്ങള് പ്രകടിപ്പിച്ചു. ഇതെല്ലാം കണ്ട വിഭീഷണന് ഇനി ശ്രീരാമപാദസേവയേ ശരണമുള്ളൂ എന്ന് മനസ്സില്‍ തീരുമാനിച്ചു. ഭാര്യ, ധനം, വീട്, മിത്രം, ഭൃത്യസമൂഹം തുടങ്ങി എല്ലാ വസ്തുക്കളേയും മനസ്സാല്‍ ത്യജിച്ചുകൊണ്ടും, ശ്രീരാമ പാദാംബുജം മാത്രം മനസ്സില്‍ ധ്യാനിച്ചുകൊണ്ടും വിഭീഷണന് രാവണനോട് പറഞ്ഞു. അങ്ങ് എനിക്ക് പിതൃതുല്യനാണ്. അതുകൊണ്ട് അങ്ങയുടെ ആജ്ഞ നിറവേറ്റുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല. എല്ലാം ഈശ്വര നിശ്ചയമായിരിക്കുന്ന സ്ഥിതിക്ക് ഞാന്‍ പറഞ്ഞ ഹിതോക്തികള് അങ്ങേക്ക് സ്വീകാര്യമല്ലാതായി. അതുകൊണ്ട് രാക്ഷസവംശത്തിന്ന് വിനാശം സംഭവിക്കുന്നതിന്നു മുമ്പുതന്നെ ഞാന്‍ രാമപാദങ്ങളില്‍ ശരണംപ്രാപിക്കുകയാന്നെ് പറഞ്ഞുകൊണ്ട് രാവണപാദങ്ങളില് നമസ്കരിച്ച് വിഭീഷണന് പുറത്തേക്കിറങ്ങി.
രാവണസദസ്സില്‍ നിന്നും പുറത്തേക്കിറങ്ങിയ വിഭീഷണന് വിശ്വസ്തരായ തന്റെ നാല് അമാത്യന്മാരുമായി ആകാശമാര്‍ഗേണ വടക്കേ ദിക്കിലേക്ക് പ്രയാണമാരംഭിച്ചു. അവരെല്ലാവരും സമുദ്രത്തിന്റെ ഉത്തരതീരത്ത് ശ്രീരാമാദികള്‍ തമ്പടിച്ചു പാര്‍ക്കുന്ന മഹേന്ദ്രഗിരിയുടെ മുകള്‍ഭാഗത്തുള്ള ആകാശവീഥിയില്‍ വന്നുചേര്‍ന്നു. ഇവരെക്കണ്ട് സുഗ്രീവന് സംശയാലുവായി. ആകാശത്തില്‍ തന്നെ നിലയുറപ്പിച്ച് വിഭീഷണന് സുഗ്രീവനോടായി പറഞ്ഞു. ദുഷ്ടനായ രാക്ഷസരാജാവ് രാവണന്റെ അനുജനായ വിഭീഷണനാണ് ഞാന്‍. സീതയെ ശ്രീരാമന് തിരികെ കൊണ്ടുചെന്ന് കൊടുക്കണമെന്ന് രാവണനോട് ധര്‍മ്മത്തെ മുന്‍നിര്‍ത്തി ഞാന്‍ ശക്തിയുക്തമായി നിര്‍ബന്ധിച്ചു. എന്റെ വാക്കുകള്‍ ഇഷ്ടപ്പെടാത്ത അദ്ദേഹം എന്നെ സഭയില്‍നിന്നും പുറംതള്ളി.
ത്യക്താ പുത്രാംശ്ച ദാരാംശ്ച
രാഘവം ശരണം ഗതഃ
നിവേദയത മാം ക്ഷിപ്രം രാഘവായ മഹാത്മനേ
സര്‍വലോക ശരണ്യായ വിഭീഷണ മുപസ്ഥിതം (യുദ്ധകാണ്ഡം 17:16,17)
ഭാര്യാപുത്രാദികളെ ഉപേക്ഷിച്ച് ഞാന്‍ രാമനെ ശരണംപ്രാപിക്കുകയാണ്. അതുകൊണ്ട് സര്‍വലോക ശരണ്യനും മഹാത്മാവുമായ രാഘവനോട് വിഭീഷണന് ശരണാഗതനായി എത്തിച്ചേര്‍ന്ന വിവരം ദയവായി വേഗം ഉണര്‍ത്തിച്ചാലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: