ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ കാട്ടുഭരണമാണ് നടക്കുന്നതെന്ന നിരീക്ഷണം അക്ഷരംപ്രതി ശരിയാണ് (ബീഹാര്‍ ഫലം അത്ഭുതമാകും, ജന്മഭൂമി, സപ്തംബര്‍ 16). നിതീഷ് കുമാര്‍ തലമറന്ന് എണ്ണതേച്ചിരിക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍. കാരണം കഴിഞ്ഞതവണ ബീഹാറിലെ ജനങ്ങള്‍ ബിജെപിയുടെ കൂടെ നിന്നപ്പോള്‍ നല്കിയ പിന്തുണ ഇത്തവണ ആ കൂട്ട് വിട്ടപ്പോഴും കൊടുക്കും എന്ന വ്യാമോഹമാണ് അദ്ദേഹത്തിന്. പാര്‍ലമെന്റ്, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളില്‍ കിട്ടിയ അടി ആ വ്യാമോഹമുഗ്ദ്ധമായ മനസ്സില്‍ ഏശിയിട്ടില്ല എന്ന് തോന്നുന്നു. വരാന്‍ പോകുന്ന നിയമസഭാ തിരെഞ്ഞെടുപ്പ് ഫലം അടിതെറ്റിക്കുവാന് പോകുകയാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നില്ല.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ 40ല്‍ 31 സീറ്റും ബിജെപി നേടിയത് കക്ഷികളെല്ലാം ഒറ്റയ്ക്ക് മത്സരിച്ചതുകൊണ്ട് മാത്രമല്ല. (കക്ഷികള്‍ ഒറ്റയ്ക്ക് മത്സരിച്ച് ഓരോരുത്തരുടെയും യഥാര്‍ത്ഥ ശക്തിയും ജനങ്ങളുടെ ഇടയില്‍ ഓരോ കക്ഷിക്കുമുള്ള സ്വീകാര്യതയും വെളിപ്പെടുത്തുന്നത് ഒരു കുറവല്ലല്ലോ.) ബീഹാറിലെ ജനങ്ങള്‍ തങ്ങളെ സവര്‍ണ്ണ-അവര്‍ണ്ണ കള്ളികളില്‍ തളച്ചിട്ട് കാലാകാലമായി നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ മാറി മാറി അധികാരം കയ്യാളിക്കൊണ്ടിരുന്നത് മനസ്സിലാക്കി ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്റേയും പ്രതികരിച്ചതിന്റേയും ഫലമാണ്. ഇനിയും കബളിപ്പിക്കല്‍ സംഘത്തിന്റെ കണ്കെട്ടു വിദ്യകള്‍ അവിടത്തെ ജനങ്ങളോട് നടപ്പില്ല.
അതിനാല്‍, ഇത്തവണയും ബീഹാര്‍ ഫലം അത്ഭുതമാകുമെങ്കില് അവിടെ എന്‍ഡിഎ സഖ്യം വിജയിക്കും എന്നുള്ളതുകൊണ്ട് മാത്രമായിരിക്കില്ല, ഒപ്പം അവിടത്തെ പ്രബുദ്ധജനത നിതീഷ്-ലാലു-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിനെ ബീഹാര്‍ മണ്ണില്‍നിന്ന് നിശ്ശേഷം തുടച്ചുമാറ്റും എന്നുള്ളതുകൊണ്ടുകൂടിയായിരിക്കും.
ആര്. ഗോപാലകൃഷ്ണന് നായര്‍, ഏറ്റുമാനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: