മാവേലിക്കര: ആര്‍എസ്എസ് ചാരുംമൂട് താലൂക്ക് കാര്യവാഹ് ആയിരുന്ന വള്ളികുന്നം കടുവിനാല്‍ നെടിയത്ത് ജി. ചന്ദ്രന്(39)നെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ കേസില്‍ 12 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. പത്ത് സാക്ഷികളെ കൂടിയാണ് വിസ്തരിക്കാനുള്ളത്. മാവേലിക്കര അഡീഷണല്‍ കോടതി മൂന്ന് മുന്‍പാകെയാണ് കേസിന്റെ വിസ്താരം നടക്കുന്നത്.
പ്രതികള്‍ക്ക് എതിരെ നിര്‍ണ്ണായകമായ മൊഴികളാണ് വിസ്താരത്തില്‍ സാക്ഷികള്‍ നല്‍കിയിരിക്കുന്നത്. 12 സാക്ഷികളില്‍ പ്രധാന സാക്ഷികളെല്ലാം പ്രതികളെ തിരിച്ചറിഞ്ഞു. കൊലപാതകം നടന്ന ദിവസം രാത്രി 9.30നും 11.30നും പ്രതികളെ ആയുധങ്ങളുമായി വെട്ടിയാര്‍ പാലത്തിലും ചന്ദ്രനെ കൊലപ്പെടുത്തിയ സ്ഥലത്തിനു സമീപവും കണ്ടതായി സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. അന്നേ ദിവസം പ്രതികളുടെ നേതൃത്വത്തില്‍ വെട്ടിയാര്‍ പ്രദേശത്തെ നിരവധി വീടുകള്‍ അടിച്ചു തകര്‍ത്തതായും സാക്ഷി മൊഴിയില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവരെയാണ് ഇനി വിസ്തരിക്കാനുള്ളത്. കേസ് ചൊവ്വാഴ്ച തുടരും.
2007 ഏപ്രില്‍ 20ന് രാത്രിയില്‍ വെട്ടിയാര്‍ പഠിപ്പുര ജംഗ്ഷനു സമീപമാണ് ചന്ദ്രനെ കൊലപ്പെടുത്തിയത്. സിപിഎമ്മുകാരായ വെട്ടിയാര്‍ കോട്ടയ്ക്കകത്ത് ഓമനക്കുട്ടന് (45), റോബിന്‍വില്ലയില്‍ റോഷന്(30), സഹോദരന് റോബിന് (25), കോട്ടയ്ക്കകത്ത് പ്രദീപ് (30), സഹോദരന് പ്രവീണ്‍ (27), മുളംകുറ്റിയില്‍ വീട്ടില്‍ സുനില്‍ (37), നെടുംങ്കണ്ടത്തില്‍ വീട്ടില്‍ കുഞ്ഞുമോന് (60) എന്നിവരാണ് കേസിലെ പ്രതികള്‍. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കല്‍, ശ്രീദേവി പ്രതാപ് എന്നിവരാണ് ഹാജരാകുന്നത്.
വിസ്താരത്തിനായി എത്തുന്ന സാക്ഷികള്‍ക്കും ഇവര്‍ക്കൊപ്പം എത്തുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും കോടതി വളപ്പില്‍ സിപിഎമ്മുകാരുടെ ഭീഷണി. കേസ് വിചാരണ ആരംഭിക്കുന്നതിനു മുന്‍പു മുതല്‍ തന്നെ സാക്ഷികള്‍ക്ക് ഭീഷണി ഉണ്ടായിരുന്നു. ഇത് അവഗണിച്ചാണ് പ്രധാന സാക്ഷികളെല്ലാം മൊഴി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: