ചേര്‍ത്തല: ഇഴജന്തുക്കളുടെ താവളമായി സ്കൂള്‍ ഗ്രൗണ്ട്, വിദ്യാര്‍ത്ഥികള്‍ ഭീതിയില്‍. ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടാണ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയത്.
യഥാസമയം വൃത്തിയാക്കാത്തതിനാല്‍ മൈതാനവും അതിനോടു ചേര്‍ന്നുള്ള പ്രദേശവും പുല്ലും, കുറ്റിച്ചെടികളും വളര്‍ന്ന് കാടായി മാറിയിരിക്കുകയാണ്. സ്കൂള്‍ കുട്ടികള്‍ ഉപയോഗിക്കുന്ന ശൗചാലയവും ഇതേ അവസ്ഥയില്‍ തന്നെയാണ്. ചുറ്റും പുല്ല് വളര്‍ന്ന് നില്ക്കുന്നതിനാല് പകല്‍ സമയത്ത് പോലും ഇതിനുള്ളില്‍ കയറാന്‍ കഴിയാത്ത സ്ഥിതിയാണ്. ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ചേര്‍ത്തലയിലെ അതി പുരാതനമായ സ്കൂളാണ് ഇത്.
രാവിലെയും വൈകിട്ടും വിദ്യാര്‍ത്ഥികളടക്കം നൂറിലധികം പേരാണ് ഇവിടെ പരിശീലനത്തിനായി എത്തുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പരിശീലനത്തിനെത്തിയവര്‍ മൈതാനത്തു നിന്ന് പാമ്പിനെ പിടികൂടിയിരുന്നു. മഴപെയ്താല്‍ വെള്ളം കെട്ടിനിന്ന് തെന്നി വീഴുന്നതും പതിവാണ്. കായികമല്‍സരങ്ങള്‍ക്ക് സ്ഥിരം വേദിയാകുന്ന ഗ്രൗണ്ടിനെ അധികൃതര്‍ അവഗണിക്കുന്നതിന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സംസ്ഥാന സബ്ജൂനിയര് കബഡി മല്‍സരം നടന്നതും ഇവിടെയായിരുന്നു.
വളര്‍ന്ന് വരുന്ന താരങ്ങള്‍ക്ക് പരിശീലത്തിനായി ഈ സ്കൂള്‍ ഗ്രൗണ്ടല്ലാതെ മറ്റൊരു സംവിധാനവും നഗരത്തിലില്ല. നഗരസഭയുടെ കീഴില്‍ മിനി സ്റ്റേഡിയം നിര്‍മിക്കുവാനായി ആദ്യം തെരഞ്ഞെടുത്തതും ഇതേ മൈതാനത്തെയാണ്. കായികമല്‍സരങ്ങളില്‍ നിരവധി താരങ്ങളുടെ വിജയക്കുതിപ്പിന് സാക്ഷിയായ ഗ്രൗണ്ടിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാണ് ചേര്‍ത്തലയിലെ കായിക പ്രേമികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: