യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചതാണെന്ന സത്യത്തിന് അടിവരയിടുന്നതാണ് അഴിമതിക്കെതിരെ നിലകൊണ്ടിരുന്ന ഡിജിപി: ജേക്കബ് തോമസിനെ അഗ്നിശമനസേനയുടെ തലപ്പത്തുനിന്നും മാറ്റിയ സംഭവം.
ഒരു സുരക്ഷാസംവിധാനങ്ങളും ഒരുക്കാത്ത, തീപ്പിടിത്തമുണ്ടായാല്‍ ഫയര്‍ഫോഴ്സിന് എത്താനുള്ള 40 അടി വീതിയിലുള്ള വഴിയോ ഫഌറ്റുകളില്‍ കയറി തീകെടുത്താനുള്ള സംവിധാനമോ ഒരുക്കാത്ത, ഫഌറ്റുടമകള്‍ക്ക് കെട്ടിടം പണിയാന്‍ അനുമതി നിഷേധിച്ചത് അവരെ പ്രകോപിപ്പിച്ചു. ഫഌറ്റ് നിര്‍മാതാക്കള്‍ സര്‍ക്കാരിന്റെ കറവപ്പശുവാണ്. വന്‍കിട കുത്തകകള്‍ മുതല്‍ ചെറുകിടക്കാര്‍ വരെ ഈ മേഖലയില്‍ കേരളത്തില്‍ വന്‍നിക്ഷേപം നടത്തിയിട്ടുണ്ട്. മൂന്ന് നിലയ്ക്ക് മുകളില്‍ കെട്ടിയുയര്‍ത്തുന്ന ഫഌറ്റുകള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന ചട്ടം കര്‍ശനമായി പിന്തുടരണമെന്ന ജേക്കബ് തോമസിന്റെ നിര്‍ദ്ദേശമാണ് ഫഌറ്റ് ലോബിയെയും അവരുടെ നക്കാപ്പിച്ച കൈക്കൂലി സ്വീകരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഭരണാധികാരികളെയും ചൊടിപ്പിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഫഌറ്റുകള്‍ക്കും കൈക്കൂലി വാങ്ങി എന്‍ഒസി നല്‍കിയിരുന്ന നടപടിക്കും തടയിടാന്‍ ശ്രമിച്ച ജേക്കബ് തോമസ് പല എന്‍ഒസികള്‍ പിന്‍വലിക്കുകയും ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ, ദുര്‍ബല ഭൗമമേഖലകളില്പോലും ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ത്തിയത് ജനങ്ങളുടെ സുരക്ഷയെയും അവഗണിച്ചാണ്. ഈ പ്രവണതകള്‍ ജേക്കബ് തോമസ് തടഞ്ഞതും ഫഌറ്റ് ലോബിയെ ചൊടിപ്പിച്ചു.
ഫഌറ്റ് ലോബി രാഷ്ട്രീയക്കാരുടെ പ്രധാന ധനസമ്പാദന മാര്‍ഗ്ഗമാണ്. ജേക്കബ് തോമസിന്റെ നടപടി വരാന്‍പോകുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകാലത്ത് ഫഌറ്റ് ലോബിയുടെ വന്‍സംഭാവന പ്രതീക്ഷിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് തിരിച്ചടിയായത് അവരെ പ്രകോപിപ്പിച്ചു. അങ്ങനെ, ഫഌറ്റുകളില്‍ അഗ്നിസുരക്ഷാ സംവിധാനം ഒരുക്കാത്ത ഫഌറ്റ്നിര്മ്മാണ മേഖലയ്ക്കെതിരെ നിലകൊണ്ടതാണ് ജേക്കബ് തോമസിന്റെ കസേര തെറിക്കാന്‍ കാരണമായതെന്ന് പകല്‍പോലെ വ്യക്തമാണ്. അങ്ങനെ നോക്കുമ്പോള്‍ കാര്യങ്ങള്‍ ഏറെ പ്രകടമാണ്.
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ മൂന്നുതവണ അദ്ദേഹത്തിന് വിവിധ പദവികളില്‍നിന്ന് സ്ഥാനചലനം സംഭവിച്ചതുതന്നെ അദ്ദേഹത്തിന്റെ ഭരണത്തോടും ജനങ്ങളോടുമുള്ള പ്രതിബദ്ധത സര്‍ക്കാരിനെ പ്രകോപിപ്പിച്ചു എന്ന് സത്യത്തിന് അടിവരയിടുന്നതാണ്.
ഏറെ വിവാദമായ പാറ്റൂര്‍ ഭൂമി ഇടപാടിലും ധനമന്ത്രി കെ.എം. മാണിയ്ക്കെതിരെ വന്ന ബാര്‍കോഴക്കേസിലും പോലീസ് വിജിലന്‍സ് അന്വേഷണം നടക്കുമ്പോള്‍ ആ വിഭാഗത്തിന്റെ മേധാവിയായിരുന്നു ജേക്കബ് തോമസ്. ബാര്‍കോഴക്കേസില്‍ വിജിലന്‍സ് വകുപ്പ് കൈക്കൊണ്ട സന്ധിയില്ലാ നടപടിയാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ച് അദ്ദേഹത്തെ അഗ്നിശമനസേനാ മേധാവിയാക്കി മാറ്റിയത്. ഈ സ്ഥാനത്തിരുന്ന് സര്‍ക്കാരിലെ അഴിമതിക്കാര്‍ക്കെതിരെ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല എന്ന വിശ്വാസം അട്ടിമറിച്ചാണ് അധികാരികളുടെ അന്നദാതാക്കളിലൊരു വിഭാഗമായ ഫഌറ്റ് ലോബിയെ അദ്ദേഹം പ്രകോപിപ്പിച്ചതും സര്‍ക്കാരിന്റെ അനിഷ്ടത്തിനു പാത്രമായതും തുടര്‍ന്ന് സ്ഥാനം തെറിച്ചതും.
ജേക്കബ് തോമസിന്റെ സ്ഥലംമാറ്റല്‍ വിരല്‍ചൂണ്ടുന്നത് അഴിമതിക്കാര്‍ക്കും മാഫിയകള്‍ക്കും നേരെ വാളോങ്ങുന്നവര്‍ രാഷ്ട്രീയക്കാരുടെ അസംതൃപ്തിക്കും പാത്രമാകുമെന്നാണ്. നിയമവും ചട്ടവും പാലിക്കലല്ല, മന്ത്രിമാരുടെയും മാഫിയകളുടെയും മുന്നില്‍ മുട്ടുമടക്കി, അവര്‍ ചൂണ്ടിക്കാണിക്കുന്ന സ്ഥലത്ത് ഒപ്പിടുക മാത്രമാണ് ഇവിടുത്തെ ഉന്നത ഉദ്യോഗസ്ഥരുടെ കടമയെന്ന നഗ്നസത്യമാണ് ഈ സത്യസന്ധനായ പോലീസ് മേധാവിയുടെ കുരിശിലേറ്റം തെൡയിക്കുന്നത്. ഫഌറ്റു കാര്യത്തില്‍ മന്ത്രി മഞ്ഞളാംകുഴി അലിയും മുഖ്യമന്ത്രിയും ഇടപെട്ടിട്ടും തന്റെ നിലപാട് മാറ്റാന്‍ തയ്യാറാകാതിരുന്നതാണ് ജേക്കബ് തോമസിന് വിനയായത്. ബാര്‍കോഴക്കേസില്‍ മന്ത്രി കെ.എം. മാണിയ്ക്കെതിരെ അന്വേഷണറിപ്പോര്‍ട്ട് തയ്യാറാക്കിയതാണ് ജേക്കബ് തോമസിനെ യുഡിഎഫിന് അനഭിമതനാക്കിയത്. മാണിയ്ക്കെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന നിലപാടില്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തിനിടയിലാണ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബാര്‍കോഴ അന്വേഷണത്തിനിടയില്‍ താന്‍ കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടിവന്നുവെന്നും അന്ന് ജേക്കബ് തോമസ് പറഞ്ഞിരുന്നു. ഇതോടെയാണ് 15 മാസത്തെ ഭരണത്തിനുശേഷം അദ്ദേഹത്തിന് വിജിലന്‍സിന്റെ പടിയിറങ്ങേണ്ടിവന്നത്.
ഇപ്പോള്‍ ജേക്കബ് തോമസ് ഇരുമുന്നണികള്‍ക്കും അനഭിമതനാണ്. ഇടതുപക്ഷ ഭരണകാലത്ത് സപ്ലൈക്കോ എംഡിസ്ഥാനത്തുനിന്നും അദ്ദേഹം തെറിച്ചത് അന്നത്തെ മന്ത്രി സി. ദിവാകരന്റെ അപ്രീതിക്ക് പാത്രമായാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെത്തന്നെ പ്രതിയാക്കിയാണ്പാറ്റൂര് ഭൂമി ഇടപാടില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബാര്‍കോഴക്കേസില്‍ കെ.എം. മാണിക്കും മന്ത്രി ബാബുവിനും എതിരെ വിജിലന്‍സ് ഡയറക്ടര്‍ എന്ന നിലയില്‍ കടുത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകളുടെ അഴിമതി-കോഴ ഭരണത്തിന്റെ സത്യസന്ധനായ രക്തസാക്ഷിയായി ജേക്കബ് തോമസ് മാറിയിരിക്കുകയാണ്. ഇരുമുന്നണികളുടെയും അവരുടെ സര്‍ക്കാരുകളുടെയും അഴിമതിയോടുള്ള സമീപനവും നിലപാടും പൊള്ളയാണെന്ന് വ്യക്തമാക്കുന്ന പുതിയ സംഭവമാണ് ജേക്കബ് തോമസിന്റെ ഈ സ്ഥലംമാറ്റം. അഴിമതിക്കാരുടെ മുഖം അനാവൃതമാകുന്ന സംഭവംതന്നെയാണിതെന്നും ഇക്കാര്യത്തില്‍ ഇരു മുന്നണികളും തമ്മില്‍ അന്തരമില്ലെന്നും ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: