തുറവൂര്‍ (ആലപ്പുഴ): ബാലഗോകുലം മുന്‍ ജില്ലാ രക്ഷാധികാരിയും നിരവധി ഗണഗീതങ്ങളുടെ രചയിതാവുമായ കുത്തിയതോട് അഭിലാഷ് ഭവനില്‍ പങ്കജാക്ഷപണിക്കര്‍ (തുറവൂര്‍ പങ്കജ്-65) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ രണ്ടിന് തഴുപ്പിലായിരുന്നു അപകടം. റോഡിലൂടെ നടന്നുപോകവെ ബൈക്കിടിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ഏഴിനായിരുന്നു അന്ത്യം. കാഞ്ഞങ്ങാട് സ്കൂളിലെ ചിത്രകല അദ്ധ്യാപകനായിരുന്നു. ബാലഗോകുലം ആലപ്പുഴ, കാസര്‍കോട് ജില്ലകളുടെ രക്ഷാധികാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ചിത്രകലാ പുരസ്കാരത്തിനും ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്. ഭാര്യ: വത്സല. സംസ്കാരം ശനിയാഴ്ച 10ന്.
ഓരോ രാഷ്ട്രസ്നേഹിയും പാടുന്ന വല്മീകങ്ങള് തകരുന്നു… ഇവിടെ ഭാരതമുണരുന്നു എന്ന ആര്‍എസ്എസ് ശാഖയിലെ ഗണഗീതം എഴുതിയത് ഇദ്ദേഹമായിരുന്നു. ആലപ്പുഴ ജില്ലയില്‍ സംഘത്തിന്റെ ഈ മാസത്തെ ഗണഗീതമായി ഇതേ ഗാനത്തെ തിരഞ്ഞെടുത്തതും വളരെ യാദൃശ്ചികം. വരകളിലൂടെയും അക്ഷരങ്ങളിലൂടെയും കൊച്ചുകുട്ടികളുടെ മനസ് കീഴടക്കിയ മാഷ് ബാലഗോകുലത്തിന്റെതുള്പ്പെടെയുള്ള സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ സന്തത സഹചാരിയായിരുന്നു. ഭാരതത്തിന് മക്കള്‍ നാം, രക്ഷാബന്ധനമായ് തുടങ്ങിയ ഗണഗീതങ്ങളെല്ലാം പിറന്ന് വീണത് തുറവൂര്‍ പങ്കജിന്റെ തൂലികയില്‍ നിന്നാണെന്ന് അറിയുന്നവര്‍ വിരളം.
വളരെ ചെറുപ്പത്തില്‍ തന്നെ സംഘമന്ത്രം ജീവിത വ്രതമാക്കിയ പങ്കജ് മാസ്റ്റര്‍ ലളിതജീവിതത്തിലൂടെ സ്വയംസേവകര്ക്കെന്നും പ്രചോദനമായിരുന്നു. കാഞ്ഞങ്ങാട് സ്കൂളില്‍ ചിത്രകല അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച മാസ്റ്റര്‍ വളരെ വര്‍ഷങ്ങള്‍ ബാലഗോകുലത്തിന്റെ കാസര്‍കോഡ് ജില്ലാ രക്ഷാധികാരിയായിരുന്നു. സ്കൂളില്‍ നിന്ന് വിരമിച്ച ശേഷം തുറവൂരില്‍ സ്ഥിരതാമസമാക്കി. പിന്നീട് ആലപ്പുഴ ജില്ലയിലെ ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാകുകയും ജില്ലാ രക്ഷാധികാരിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
കുഞ്ഞുങ്ങളെ എന്നും സ്നേഹിച്ച മാഷ് വര്‍ണങ്ങളിലൂടെയും കവിതകളിലൂടെയും അവരിലൊരാളായി ജീവിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇദ്ദേഹത്തെ ചിത്രകലാ പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകരെ അടിച്ചമര്‍ത്തിയ അടിയന്താവസ്ഥയുടെ കാലഘട്ടങ്ങളില്‍ പ്രസ്ഥാനത്തിന് വേണ്ടി ജയില്‍വാസമനുഷ്ഠിക്കുകയും ചെയ്തു.
ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകന് സദന്‍കുമാര്‍, ശബരിഗിരി വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍, ജില്ലാ കാര്യവാഹ് എസ്. ജയകൃഷ്ണന്, ബാലഗോകുലം സംസ്ഥാന സംഘടനാ സെക്രട്ടറി മുരളീകൃഷ്ണന് എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: