സോള്‍: കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ അജയ് ജയറാം. പുരുഷ വിഭാഗത്തില്‍ റാങ്കിങ്ങില്‍ തന്നേക്കാള്‍ മുന്നിലുള്ള ജപ്പാനീസ് താരം ഷൊ സസാകിയെ കീഴടക്കി അജയ് സെമിഫൈനലിലേക്കു കുതിച്ചു, സ്കോര്‍: 21-19, 16-21, 21-16. ചാമ്പ്യന്‍ഷിപ്പില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ താരമാണ് അജയ്. റാങ്കിങ്ങില്‍ 26ാം സ്ഥാനത്തുള്ള സസാകിക്കെതിരേ 32ാമന്‍ അജയ് ജയറാമിന്റെ രണ്ടാം ജയമാണിത്. നാലു മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ സസാകിയും ജയം കണ്ടു.
ഏറെക്കുറെ തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു മത്സരം. ആദ്യ ഗെയിമില്‍ 3-11ന് പിന്നില്‍നിന്ന ശേഷമാണ് അജയ് പൊരുതി മുന്നില്‍ക്കയറിയത്. തുടരെ എട്ടു പോയിന്റ് നേടി ഒപ്പമെത്തി ഇന്ത്യന്‍ താരം. എന്നാല്‍, വീണ്ടും ലീഡ് പിടിച്ചെടുത്ത സസാകി 19-17ല്‍ മുന്നില്‍. ഇവിടെ നിന്ന് തുടരെ നാലു പോയിന്റ് സമ്പാദിച്ച് ഗെയിം വശത്താക്കി അജയ്.
എന്നാല്‍, രണ്ടാം ഗെയിം നേര് വിപരീതം. 6-1നു മുന്നിലെത്തിയ അജയ്യെ തുടരെ അഞ്ചു പോയിന്റ് നേടി ഒപ്പംപിടിച്ചു സസാക്കി. 10-10ല്‍ തുല്യതപാലിച്ചെങ്കിലും പിന്നീട് മുന്‍തൂക്കം നിലനിര്‍ത്തി ഗെയിം സ്വന്തമാക്കി മത്സരത്തിലേക്കു തിരികെയെത്തി ജപ്പാന് താരം.
അവസാന ഗെയിമില്‍ ഇരുവരും ഒപ്പത്തിനൊപ്പം പൊരുതിയതോടെ മത്സരം ആവേശകരം. ഒരുഘട്ടത്തില്‍ സസാകി 9-6ന് മുന്നില്‍. എന്നാല്‍, പൊരുതിക്കയറിയ അജയ് 12-12ന് ഒപ്പം. പിന്നീട് നാലു പോയിന്റ് മാത്രം വിട്ടു നല്കി ഗെയിമും സെമി ഫൈനല്‍ ടിക്കറ്റും സ്വന്തമാക്കി അജയ്. ചൈനയുടെ ടിയാന് ഹുവെയും ചൈനീസ് തായ്പേയിയുടെ ചൗ ടിയാന് ചെന്നും തമ്മിലുള്ള മത്സരവിജയി സെമിയില്‍ അജയ്യുടെ എതിരാളി.
ഈ സീസണില്‍ ഡച്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ അജയ്, മലേഷ്യ മാസ്റ്റേഴ്സ് ഗ്രാന്‍ഡ് പ്രിക്സ് ഗോള്‍ഡ്, സ്വിസ് ഓപ്പണ്‍ ഗ്രാന്‍ഡ് പ്രിക്സ്, ഗോള്‍ഡ്, റഷ്യ ഓപ്പണ്‍ ഗ്രാന്‍ഡ് പ്രിക്സ് ചാമ്പ്യന്‍ഷിപ്പുകളുടെ സെമിയിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: