ന്യൂദല്‍ഹി: ഡേവിസ് കപ്പ് ടെന്നീസില്‍ ഇന്ത്യയ്ക്ക് തുല്യതയുടെ കന്നി ദിനം. യൂക്കി ഭാംബ്രിയുടെ തോല്‍വിക്ക് സോംദേവ് ദേവ് വര്മ്മന് പകരം വീട്ടിയപ്പോള്‍ കരുത്തരായ ചെക്ക് റിപ്പിബ്ലിക്കിനെ ഇന്ത്യ 1-1ന് ഒപ്പം പിടിച്ചു. ആദ്യ സിംഗിള്‍സില്‍ ലൂക്കാസ് റോസോളിനോട് യൂക്കി ഭാംബ്രി തോല്‍വി വഴങ്ങി (2-6, 1-6, 5-7). എന്നാല്‍, തിരിച്ചടിച്ച സോംദേവ് ലോക റാങ്കില്‍ നാല്‍പ്പതാം സ്ഥാനത്തുള്ള ജിറി വെസ്ലിയെ 7-6, 6-4,6-3ന് അട്ടിമറിച്ച് ഇന്ത്യയുടെ പ്രതീക്ഷ കാത്തു.
കരുത്തും വേഗവും സമന്വയിപ്പിച്ച സോംദേവ് തന്നെക്കാള്‍ കേമനായ എതിരാളിയെ മലര്‍ത്തിയടിക്കുകയായിരുന്നു. മത്സരം രണ്ടു മണിക്കൂറും 44 മിനിറ്റും നീണ്ടുനിന്നു. ആദ്യ സെറ്റില്‍ മാത്രമേ വെസ്ലി താളംകാത്തുള്ളു. ഒന്നാം സെറ്റിന്റെ ആദ്യ മൂന്നു ഗെയിമുകളില്‍ തീര്‍പ്പു കല്പ്പിക്കാന് മാത്രം 27 മിനിറ്റ് വേണ്ടിവന്നു.
രണ്ടുപേര്‍ക്കും ബ്രേക്ക് അവസരങ്ങള്‍ ലഭിച്ചെങ്കിലും പാഴാക്കി. 32 വിന്നറുകളും 11 എയ്സുകളും തൊടുത്തെങ്കിലും സെറ്റ് കൈക്കലാക്കാന്‍ സോംദേവിന് ടൈബ്രേക്കുവരെ പോകേണ്ടിവന്നു. രണ്ടും മൂന്നും സെറ്റുകളില്‍ സോംദേവ് വെസ്ലിക്കുമേല് തികച്ചും ആധികാരികത പുലര്‍ത്തിയപ്പോള്‍ കളി ഇന്ത്യയുടെ പോക്കറ്റിലായി.
ആര്.കെ. ഖന്ന സ്റ്റേഡയത്തില്‍ ഇതുവരെ തോറ്റിട്ടില്ലെന്ന പെരുമയും ഇതോടെ സോംദേവ് നിലനിര്‍ത്തി. സീസണില്‍ ചില ദുര്‍ബല താരങ്ങളോട് മുട്ടുകുത്തിയ സോംദേവിനെ സംബന്ധിച്ച് തിരിച്ചുവരവുകൂടിയായി മത്സരഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: