ബെംഗളൂരു: എ ടീമുകളുടെ ഏകദിന മത്സരത്തിലെ രണ്ടാമങ്കം ബംഗ്ലാദേശിന്. സീനിയര്‍ ടീമംഗം നാസര്‍ ഹുസൈയ്ന്റെ തകര്‍പ്പന്‍ ഓള്‍റൗണ്ടിങ് പ്രകടനം ബംഗ്ലാദേശിന് 65 റണ്‍സിന്റെ മിന്നും ജയം സമ്മാനിച്ചു. ഏഴാമനായിറങ്ങി 102 റണ്‍സോടെ പുറത്താകാതെ നിന്ന നാസര്‍, അഞ്ച് വിക്കറ്റ് പിഴുത് ടീമിനെ പരമ്പരയില്‍ ഒപ്പമെത്തിച്ചു (1-1). സ്കോര്‍: ബംഗ്ലാദേശ് എ – 252/8 (50), ഇന്ത്യ എ – 187 (42.2).
ആദ്യ മത്സരത്തിലെ ജയം നല്കിയ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യയ്ക്ക് എല്ലാ മേഖലയിലും പിഴച്ചു. ടോസ് നേടി ബൗള്‍ ചെയ്യാനെടുത്ത നായകന് ഉന്മുക്ത് ചന്ദിന്റെ തീരുമാനം ശരിയെന്ന് തുടക്കം വ്യക്തമാക്കിയെങ്കിലും നാസര്‍ ക്രീസിലെത്തിയതോടെ പദ്ധതികള്‍ പാളി. ഇരുന്നൂറില്‍ താഴെ ഒതുങ്ങുമായിരുന്ന സന്ദര്‍ശകരെ നാസര്‍ ഒറ്റയ്ക്ക് തോളിലേറ്റി. 96 പന്തില്‍ 12 ഫോറും ഒരു സിക്സറും സഹിതം പുറത്താകാതെ 102 റണ്‍സെടുത്തു നാസര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ലിറ്റണ്‍ ദാസ് (45), അനാമുല്‍ ഹഖ് (34), ഓപ്പണര്‍ സൗമ്യ സര്‍ക്കാര്‍ (24), അരാഫത് സണ്ണി (17) എന്നിവരും പിന്തുണ നല്കി. ഇന്ത്യയ്ക്കായി റിഷി ധവാന് മൂന്നു വിക്കറ്റെടുത്തപ്പോള്‍, കരണ്‍ ശര്‍മ രണ്ടും, റഷ് കലാരിയ, സുരേഷ് റെയ്ന എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
മറുപടി തുടങ്ങിയ ഇന്ത്യയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടം. നായകന് ഉന്മുക്ത് ചന്ദ് (56) മാത്രമാണ് ശരാശരിക്കു മുകളില്‍ പ്രകടനം പുറത്തെടുത്തത്. മനീഷ് പാണ്ഡെ (36), മായങ്ക് അഗര്‍വാള്‍ (24), ഗുര്‍കീരത് സിങ് (34) എന്നിവരുടെ ചെറുത്തുനില്‍പ്പിന് അധികം ആയുസുണ്ടായില്ല. സുരേഷ് റെയ്നയും (17), കരുണ്‍ നായരും (നാല്) വീണ്ടും നിരാശപ്പെടുത്തി.
കഴിഞ്ഞ കളിയില്‍ ടോപ് സ്കോററായ സഞ്ജു ഇന്നലെ നേരിട്ട ആദ്യ പന്തില്‍ മടങ്ങി. റൂബെല്‍ ഹുസൈന്റെ പന്ത് സഞ്ജുവിന്റെ വിക്കറ്റ് തെറിപ്പിച്ചു. പത്തോവറില്‍ 36 റണ്‍സ് വിട്ടുനല്‍കിയാണ് നാസര്‍ അഞ്ച് ഇരകളെ കണ്ടെത്തിയത്. ഒമ്പത് ഓവറില്‍ 33 റണ്‍സ് വഴങ്ങി റൂബെല്‍ ഹുസൈന് നാല് വിക്കറ്റെടുത്തു. ശേഷിച്ച വിക്കറ്റ് അല്‍ അമീന് ഹുസൈന്. പരമ്പരയിലെ അവസാന മത്സരം നാളെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: