സൂററ്റ്: സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സൂററ്റില്‍ പ്രതിഷേധമാര്‍ച്ച് നടത്താനുള്ള നീക്കത്തിനിടെയായിരുന്നു പോലീസ് നടപടി. പട്ടേലടക്കം 79 പേരെയാണ് ഇന്ന് രാവിലെ സൂററ്റില്‍ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രക്ഷോഭത്തിന്റെ ഭാഗമായി ഏകതാ യാത്ര നടത്താന്‍ അനുമതി ചോദിച്ചുകൊണ്ടുള്ള പട്ടേലിന്റെ അപേക്ഷ അധികൃതര്‍ വെള്ളിയാഴ്ച തള്ളിയിരുന്നു. ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തിയായിരുന്നു നടപടി. അതേസമയം ഹര്‍ദിക്കിനെ അറസ്റ്റു ചെയ്തെങ്കിലും നഗരത്തില്‍ മാര്‍ച്ച് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നു സമരനേതാക്കള്‍ വ്യക്തമാക്കി.
ഗുജറാത്തിലെ സമ്പന്ന സമുദായമായ പട്ടേല്‍ വിഭാഗത്തിന് (പട്ടിദാര്‍) വിദ്യാഭ്യാസത്തിനും ജോലിക്കും സംവരണം വേണമെന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. 22കാരനായ ഹാര്‍ദിക് പട്ടേലാണ് സമരം നയിക്കുന്നത്. ആഗസ്റ്റില്‍ ഈ ആവശ്യമുന്നയിച്ച് അഹമ്മദാബാദില്‍ റാലി നടന്നിരുന്നു. റാലിയെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ പത്തുപേരാണ് മരിച്ചത്.
ഗുജറാത്തിന് പുറമെ ബിഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും റാലി സംഘടിപ്പിക്കുമെന്നും ഹാര്‍ദിക് പട്ടേല്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: