കൊല്ലം: നഗരസഭാ പരിധിയില്‍ തെരുവ് വിളക്കുകള്‍ പരിപാലിക്കുന്നതിന് ഓഫര്‍ ക്ഷണിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. റീ-ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ലഭിച്ച, ‘അഡ്മീഡിയ’ എന്ന സ്ഥാപനത്തിന്റെ ക്വട്ടേഷന്‍ അംഗീകരിക്കാനുള്ള മരാമത്ത് സ്ഥിരംസമിതിയുടെ ശുപാര്‍ശ തള്ളിക്കൊണ്ടാണ് മേയര്‍ ഹണിയുടെ നേതൃത്വത്തില്‍ ഓഫര്‍ ക്ഷണിക്കാന്‍ തീരുമാനം കൈക്കൊണ്ടത്.
നിലവില്‍ പരസ്യത്തില്‍ നിന്നുള്ള വരുമാനം നേടി തെരുവ്വിളക്കുകള്‍ പരിപാലിക്കുന്നതിന് ചുമതലയുണ്ടായിരുന്ന’വിന്നേഴ്സ്’എന്ന സ്ഥാപനത്തിന്റെ കരാര്‍ കാലാവധി ആഗസ്റ്റ് 31ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് ക്വട്ടേഷന്‍ ക്ഷണിച്ചപ്പോള്‍ ‘അഡ്മീഡിയ’യും മറ്റ് രണ്ട് സ്ഥാപനങ്ങളും ക്വാട്ട് ചെയ്തെങ്കിലും നിരതദ്രവ്യം അടക്കാത്തതിനാല്‍ മറ്റ് രണ്ട് സ്ഥാപനങ്ങളെ പരിഗണിച്ചില്ല. അഡ്മീഡിയ ആകട്ടെ അഞ്ച് ലക്ഷം രൂപയാണ് കരാര്‍ തുകയായി ഉള്‍ക്കൊള്ളിച്ചിരുന്നത്. നേരത്തെ വിന്നേഴ്സ് കരാര്‍ എടുത്തിരുന്നത് 33 ലക്ഷം രൂപയ്ക്കായിരുന്നു. തുക തീരെ അപര്യാപ്തമായതിനാല്‍ കോര്പ്പറേഷന് റീ-ക്വട്ടേഷന്‍ ക്ഷണിച്ചു. അതില്‍ അഡ്മീഡിയ മാത്രമാണ് പങ്കെടുത്തത്. ഇക്കുറി അവര്‍ ആറ് ലക്ഷം രൂപ ക്വാട്ട് ചെയ്തു. ഈ ക്വട്ടേഷന്‍ അംഗീകരിക്കാനുള്ള അജണ്ടയാണ് കൗണ്‍സില്‍ തീരുമാനത്തിന് എത്തിയത്.
തുക കുറഞ്ഞാലും വേണ്ടില്ല, അടുത്ത രണ്ട് മാസത്തേക്ക് ഏതുവിധേനയും ലൈറ്റ് കത്തിക്കുകയാണ് പരമപ്രധാനമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച കോണ്‍ഗ്രസിലെ ജോര്‍ഡ് ഡി കാട്ടില്‍ വാദിച്ചു.
ലൈറ്റ് കത്തിക്കലാണ് പ്രധാനമെങ്കിലും കരാര്‍ മൂന്ന് വര്‍ഷത്തേക്കായതിനാല്‍ ഓഫര്‍ ക്ഷണിക്കുകയാണ് അഭികാമ്യമെന്ന് സിപിഐയിലെ അഡ്വ. ജി ലാലു, ഉളിയക്കോവില്‍ ശശി, സിപിഎം അംഗം അഡ്വ. കെ.പി.സജിനാഥ്, ആര്‍എസ്പിയിലെ എം.ജെ.ബിനു എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: