കൊല്‍ക്കത്ത: സ്വാതന്ത്ര്യാനന്തരം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ കുടുംബാംഗങ്ങളെ ജവഹര്‍ലാല്‍ നെഹ്റുവിന്േറതടക്കമുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നിരന്തരം നിരീക്ഷിച്ചിരുന്നു, ഐബി ഘടകങ്ങള്‍ ബോസിന്റെ കുടുംബാംഗങ്ങള്‍ എഴുതുന്ന കത്തുകള്‍ ചോര്‍ത്തിയിരുന്നു. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച പുറത്തുവിട്ട ഫയലുകളിലാണ് ഇക്കാര്യങ്ങള്‍.
നേതാജിയുടെ ജ്യേഷ്ഠന് ശരത് ചന്ദ്രബോസിന്റെ മക്കളായ ശിശിര്‍, അമിയ തുടങ്ങിയവരുടെ നീക്കങ്ങളും സര്‍ക്കാര്‍ നിരീക്ഷിച്ചിരുന്നു. 70കളില്‍ സിദ്ധാര്‍ഥ ശങ്കര്‍ റേ ബംഗാള്‍ മുഖ്യമന്ത്രിയായിരിക്കെയും നിരീക്ഷണം നടത്തിയിരുന്നു.
ബോസിന്റെ കുടുംബത്തെപ്പറ്റി ഐബി റിപ്പോര്‍ട്ട് തേടിയിരുന്നു. 1971 ആഗസ്റ്റ് 20ന് ഐബി ബംഗാള്‍ ഐബിക്ക് അയച്ച കുറിപ്പും രേഖകളിലുണ്ട്. ശിശിര്‍ ബോസിനെതിരെ
എന്തെങ്കിലുമുണ്ടോയെന്നാണ് ഈ കുറിപ്പിലെ ചോദ്യം.
നേതാജിയെപ്പറ്റി എന്തെങ്കിലും വിവരമുണ്ടോയെന്ന് അന്വേഷിച്ച് ശിശിര്‍ ബോസ് ജപ്പാനിലെ തത്സു ഹയാഷിഡയ്ക്ക് അയച്ച കത്തും പുറത്തുവിട്ട രേഖകളിലുണ്ട്.
സ്വാതന്ത്യാനന്തരം 14 ഐബി ഉദ്യോഗസ്ഥരാണ് രണ്ട് ബോസ് കുടുംബങ്ങളെ നിരീക്ഷിച്ചിരുന്നത്. ഇവരുടെ ഓരോ നീക്കങ്ങളും പരിശോധിച്ചു. ഓരോ കത്തും പൊട്ടിച്ചു നോക്കി, വിവരം നെഹ്റു സര്‍ക്കാരിന് ചോര്‍ത്തി നല്കി.
നേതാജിയുടെ പത്നി എമിലി ഷെങ്കല്‍ നേതാജിയുടെ മൂത്ത സഹോദരന് ശരത് ചന്ദ്രബോസിന് എഴുതിയ കത്തു വരെ സര്‍ക്കാരിന്റെ ചാരന്മാര് ചോര്‍ത്തി. നേതാജിയുടെ ബന്ധുക്കളെ നിരീക്ഷിക്കാന്‍ ഇത്രയും സമയവും മനുഷ്യ ശക്തിയും പണവും ചെലവിട്ടുവെന്നത് വിശ്വസിക്കാന്‍ പോലും പ്രയാസം. ബ്രിട്ടീഷ് ഭരണകാലത്തുണ്ടായ അത്രയും ശക്തമല്ലെന്നു മാത്രം. നേതാജിയുടെ മൂത്ത സഹോദരന് ശരത്, മക്കളായ അമിയനാഥ്, ശിശിര്‍ എന്നിവര്‍ക്കായി പ്രത്യേക ഫയലുകള്‍ പോലും ആരംഭിച്ചിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. അമിയയുടെ മകന് ചന്ദ്ര ബോസ് പറഞ്ഞു. ഇരുപതു വര്‍ഷത്തിലേറെ ഈ നിരീക്ഷണം ഉണ്ടായിരുന്നു.
നേതാജി തെയ്വാനിലെ തായ്ഹോക്കുവില്‍ വിമാനപകടത്തില്‍ കൊല്ലപ്പെടുവെന്ന് കേന്ദ്രം വിശ്വസിച്ചിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഈ നിരീക്ഷണം.നെഹ്റുവിന് ബോസ് കുടുംബത്തെപ്പറ്റിയുള്ള ആശങ്കയാണ് ഇതില്‍ തെളിയുന്നത്. ചന്ദ്ര ബോസ് പറഞ്ഞു. നെഹ്റുവിന് ഇതില്‍ പങ്കുണ്ട്. ശരത് ബോസിന്റെ മകള്‍ ചിത്ര പറഞ്ഞു.
വിമാനം തകര്‍ന്നുവെന്നു പറഞ്ഞത് നുണയായിരുന്നുവെന്ന് നെഹ്റുവിന് അറിയാമായിരുന്നു. നേതാജിയും കുടുംബവും വിദേശത്തു നിന്ന് തനിക്കെതിരെ ഗൂഡാലോചന നടത്തുകയാണെന്നായിരുന്നു നെഹ്റു ആശങ്കപ്പെട്ടത്.
അരക്ഷിതാവസ്ഥയായിരുന്നു നെഹ്റുവിന്റെ മനസില്‍. ചിത്ര പറഞ്ഞു. നിരീക്ഷണത്തിനു പിന്നിലുള്ള മുഴുവന്‍ നേതാക്കളെയും പുറത്തു കൊണ്ടുവരണം. ഇതിന് അന്വേഷണം വേണം. ചിത്ര ആവശ്യപ്പെട്ടു.ഇന്നത്തെ കാലത്ത് ഒരു ക്രിമിനലിനെയോ ഒരു ഭീകരനെപ്പോലുമോ ഇങ്ങനെ നിരന്തരം നിരീക്ഷിക്കില്ല. ഒരു മുതിര്‍ന്ന ഐബി ഉദ്യോഗസ്ഥന് പറഞ്ഞു.
ആകാംഷ ജനിപ്പിച്ച്
ആ റേഡിയോ പ്രക്ഷേപണം
കൊല്‍ക്കത്ത: സ്വാതന്ത്ര്യത്തിനു ശേഷം ഏകദേശം രണ്ടു വര്‍ഷം കഴിഞ്ഞിട്ടുണ്ട്. അന്നൊരു ദിവസം റേഡിയോയിലൂടെ ഒരു അറിയിപ്പ് ഒഴുകിവന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് ട്രാന്‍സ്മിറ്ററിലൂടെ സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു അത്. ഷോര്ട്ട്വേവ് 16 എംഎമ്മിന് അടുത്ത് തരംഗ ദൈര്‍ഘ്യമുള്ള ഏതോ ഷോര്‍ട്ട് വേവിലൂടെയായിരുന്നു ആ അറിയിപ്പ്. ഈ അറിയിപ്പ് അന്ന് മണിക്കൂറുകള്‍ റേഡിയോയില്‍ മുഴങ്ങി. ഒരു മാസത്തോളം ഈ അറിയിപ്പ് ഇടയ്ക്കിടയ്ക്ക് കേട്ടു. പിന്നൊന്നും ഉണ്ടായില്ല. ഈ അറിയിപ്പ് വളരെയേറെ ആകാംഷയുയര്‍ത്തി. നേതാജി ജീവനോടെയുണ്ടെന്ന പ്രതീക്ഷ പലരിലും വളര്‍ത്തിയ ഒന്നായിരുന്നു ആ അറിയിപ്പ്.
നേതാജിയുടെ ജ്യേഷ്ഠന് ശരത് ചന്ദ്രബോസിന്റെ മകന് അമിയനാഥ് ബോസ് തന്റെ സഹോദരന് ശിശിര്‍കുമാര്‍ ബോസിന് എഴുതിയ കത്തിലാണ് ഇക്കാര്യം ഉള്ളത്. ഈ പ്രക്ഷേപണം എവിടെ നിന്നാണെന്ന് അറിയില്ല. എവിടെ നിന്നെന്ന് പറയുന്നുമില്ല. ഇത് ഒരു പക്ഷെ കണ്ടെത്താന്‍ കഴിയുമായിരിക്കും. കത്തില്‍ പറയുന്നു.
1949 നവംബര്‍ 18ന് എഴുതിയ ഈ കത്ത് കൊല്‍ക്കത്ത പോലീസ് പിടിച്ചെടുത്തിരുന്നു. ആ സമയത്ത് ശിശിര്‍ ബോസ് ലണ്ടനില്‍ മെഡിസിന് പഠിക്കുകയായിരുന്നു. മൂത്ത സഹോദരന് അമിയനാഥ് കൊല്‍ക്കത്തയില്‍ താമസിക്കുകയായിരുന്നു. ഈ കത്ത് കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ട രേഖകളില്‍ ഇടംപിടിച്ചിട്ടുണ്ട്.
കൊല്‍ക്കത്തയിലെ പേരുകേട്ട ശിശുരോഗവിദഗ്ധനായിരുന്നു ശിശിര്‍. 1940ല്‍ എല്ജിന് റോഡിലെ തന്റെ വസതിയില്‍ നിന്ന് രക്ഷപ്പെടാന്‍ നേതാജി ഉപയോഗിച്ച കാറാണ് ശിശിര്‍ ഉപയോഗിച്ചിരുന്നത്. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ സജീവ പങ്കാളിത്തം വഹിച്ച അമിയ പിന്നീട് മ്യാന്മറിലെ ഭാരത അംബാസഡറായും പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: