ഗാന്ധിനഗര്‍: പ്രശസ്ത ആധ്യാത്മികാചാര്യന് ശ്രീ എം നടത്തുന്ന പ്രത്യാശയുടെ പദയാത്ര ഗുജറാത്തിലെ ഗോദ്രയിലെത്തി. എല്ലാ വിശ്വാസി സമൂഹങ്ങളിലും ജനവിഭാഗങ്ങളിലും നിന്നുള്ളവര്‍ പദയാത്രയെ സ്വാഗതം ചെയ്തു. ദാദ ഭഗവാന് ത്രിമന്ദിര്‍, സെന്റ് മേരീസ് ചര്‍ച്ച്, സന്ത് നിരങ്കാരി മണ്ഡല് ആശ്രം, സത്നം വഹെഗുരു ഗുരുദ്വാര, മെഥഡിസ്റ്റ് ചര്‍ച്ച് എന്നിവിടങ്ങളില്‍ പദയാത്രയ്ക്ക് സ്വീകരണം ലഭിച്ചു.
തമിഴ്നാട്, കേരളം, കര്‍ണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ താണ്ടി ആഗസ്റ്റ് എട്ടിനാണ് പദയാത്ര ഗുജറാത്തില്‍ പ്രവേശിച്ചത്. 247 ദിവസങ്ങള്‍ കൊണ്ട് 3,590 കിലോമീറ്ററാണ് പദയാത്ര താണ്ടിയത്. ഗോദ്രയിലെ ഗാന്ധി ആശ്രാം ശാലയിലെ സമാധാന സമ്മേളനം ശ്രീ എം ഉദഘാടനം ചെയ്തു.
ഗോദ്രയില്‍ ശ്രീ എം എല്ലാ വിശ്വാസസമൂഹങ്ങളുടെയും മേധാവികളുമായി ചര്‍ച്ച നടത്തി. വര്‍ഗീയ ലഹളകളുടെ ഇരകളെ സന്ദര്‍ശിച്ചു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ദല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവ താണ്ടി, 2016 ഏപ്രിലില്‍ കശ്മീരില്‍ എത്തിച്ചേരും. പദയാത്ര കന്യാകുമാരിയില്‍ നിന്നും ഡോ. കരണ്‍ സിങ് 2015 ജനുവരി 12 നാണ് ഫഌഗ് ഓഫ് ചെയ്തത്.
ആത്മീയാചാര്യന് മുംതാസ് അലി എന്ന ശ്രീ എം 1949 നവംബര്‍ 6ന് തിരുവനന്തപുരത്താണ് ജനിച്ചത്. 19-ാമത്തെ വയസ്സില്‍ അദ്ദേഹം ഹിമാലയത്തിലേക്ക് യാത്ര നടത്തി. സന്യാസിമാരേയും യോഗിമാരെയും കണ്ടുമുട്ടി. മഹേശ്വര്‍നാഥ് ബാബാജിയാണ് ഗുരു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. അദ്ദേഹത്തിന്റെ ആത്മകഥയായ ഗുരുസമക്ഷം-ഒരു ഹിമാലയന്‍ യോഗിയുടെ കഥ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പുസ്തകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: