തിരുവനന്തപുരം: ഹൈക്കോടതിയും സുപ്രീംകോടതിയും മിച്ചഭൂമിയാണെന്ന് വിധിച്ച 890 ഏക്കര്‍ ഏറ്റെടുക്കാതെ സര്‍ക്കാര്‍ ഭൂമാഫിയയുമായി ഒത്തുകളിക്കുന്നു. ഇടുക്കി പീരുമേട് താലൂക്കിലെ ഹോപ്പ് പ്ലാന്റേഷന് അനധികൃതമായി കൈവശം വച്ചിരുന്ന 890 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിലാണ് കള്ളക്കളി. 2014 ആഗസ്റ്റില്‍ ആറുമാസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും ഒരുവര്‍ഷമായിട്ടും നടപടിയൊന്നുമുണ്ടായില്ല.
പീരുമേട്, ഏലപ്പാറ വില്ലേജുകളിലായുള്ള ഹോപ്പ് പ്ലാന്റേഷന്റെ 4000 ഏക്കര്‍ എസ്റ്റേറ്റിലെ 890 ഏക്കറാണ് കൈയേറ്റ ഭൂമി. ഇത് മിച്ചഭൂമിയാണെന്ന് 30 വര്‍ഷം മുമ്പ് താലൂക്ക് ലാന്റ്ബോര്‍ഡ് ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയും ഇത് മിച്ചഭൂമിയാണെന്നും സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും പറഞ്ഞതോടെ ഹോപ്പ് പ്ലാന്റേഷന് സുപ്രീംകോടതിയെ സമീപിച്ചു. 1999ല്‍ സുപ്രീംകോടതിയും ഇത് മിച്ചഭൂമിയാണെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിച്ചു.
ഭൂപരിഷ്കരണ നിയമത്തിലെ സെക്ഷന്‍ 81(3) പ്രകാരം ഒരാള്‍ക്ക് പരമാവധി കൈവശം വയ്ക്കാവുന്ന ഭൂമിക്ക് മുകളില്‍ കൈവശം വയ്ക്കാന്‍ സര്‍ക്കാരിന് പ്രതേ്യക അനുമതി നല്‍കാം. പരിധിയില്‍ കൂടുതലുള്ള ഭൂമി പൊതുജനോപകാരപരമായ പദ്ധതികള്‍ക്കാണെങ്കില്‍ ഇളവ് നല്‍കാം. 890 ഏക്കര്‍ മിച്ചഭൂമിയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഇളവ് നേടാന്‍ പ്ലാന്റേഷന് സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇത് മുതലാക്കിയാണ് 16 വര്‍ഷം കഴിഞ്ഞിട്ടും ഹോപ്പ് പ്ലാന്റേഷന് ഭൂമി കൈവശം വച്ചുകൊണ്ടിരിക്കുന്നത്.
2005ല്‍ നിവേദിതാ പി.ഹരന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ മിച്ചഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹോപ്പ് പ്ലാന്റേഷന് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി. ഈ കേസിലാണ് 2014 ആഗസ്റ്റില്‍ ഹൈക്കോടതി അന്തിമ വിധി പറഞ്ഞത്. ആറുമാസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ ഇളവ് നല്കാനാകുമോ എന്നതില്‍ തീര്‍പ്പ് കല്പിച്ച് മിച്ചഭൂമിയില്‍ അന്തിമതീരുമാനമുണ്ടാക്കണമെന്നായിരുന്നു ഉത്തരവ്. ഇത്രയും വ്യക്തമായ ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ നാളിതുവരെ അനങ്ങിയിട്ടില്ല.
ഹോപ്പ് പ്ലാന്റേഷന്റെ പേരിലാണ് എസ്റ്റേറ്റിന്റെ രേഖകളെങ്കിലും ഇതിപ്പോള്‍ ബഥേല്‍ പ്ലാന്റേഷന്റെ കീഴിലാണ്. ഹോപ്പ് പ്ലാന്റേഷന് ഇത് പൊദ്ദാര്‍ ഉദേ്യാഗ് ലിമിറ്റഡിനും അവര്‍ ഇത് കൊല്‍ക്കത്ത ആസ്ഥാനമായ ഗോള്‍ഡ് വ്യു വ്യാപാര്‍ ലിമിറ്റഡിനും മറിച്ചു വിറ്റു. ഗോള്‍ഡ് വ്യൂ വ്യാപാര്‍ ലിമിറ്റഡില്‍ നിന്നും ബഥേല്‍ പ്ലാന്റേഷന്റെ കൈവശമെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: