കാവാലം: വിശ്വപൗരനായി ജീവിക്കുമ്പോഴും മലയാളിത്തം കാത്തുസൂക്ഷിക്കുക എന്നത് നല്ല മലയാളിയുടെ കടമയാണെന്ന് കാവാലം നാരായണപ്പണിക്കര്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമി കാവാലത്തെ ചാലയില്‍ തറവാട്ടുമുറ്റത്ത് സംഘടിപ്പിച്ച ദേശപ്പെരുമ സാഹിത്യസെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ലോകവേദികളില്‍ ഭാരതത്തിന്റെ ശബ്ദമായി മുഴങ്ങുമ്പോഴും സര്‍ദാര്‍ കെ.എം. പണിക്കര്‍ തികഞ്ഞ മലയാളിത്തം വാക്കിലും പ്രവൃത്തിയിലും പുലര്‍ത്തി. മനുഷ്യജീവിതവുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്തുകയാണ് എഴുത്തുകാരന്റെ ധര്‍മ്മമെന്ന് അദ്ദേഹം പഠിപ്പിച്ചെന്നും കാവാലം പറഞ്ഞു.
അക്കാദമി പ്രസിഡണ്ട് പെരുമ്പടവം ശ്രീധരന് അധ്യക്ഷതവഹിച്ചു. സി.വി. രാമന്‍പിള്ള വെട്ടിത്തെളിച്ച പാതയിലൂടെ സധൈര്യം സഞ്ചരിച്ച കെ. എം. പണിക്കര്‍ മലയാളത്തിലെ ഏറ്റവും മികച്ച ചരിത്രാഖ്യായികകള്‍ എഴുതി. അയ്യപ്പപ്പണിക്കര്‍ കവിതയില്‍ സൃഷ്ടിച്ച നവീനഭാവുകത്വം ഭാഷയില്‍ വലിയ വഴിത്തിരിവുണ്ടാക്കി. കുട്ടനാട്ടിന്റെ ഉള്നാട്ടുജീവിതം ഒപ്പിയെടുത്ത സര്‍ഗ്ഗപ്രതിഭയാണ് കാവാലം വിശ്വനാഥക്കുറുപ്പ്.
ഈ മൂന്നു മഹാപ്രതിഭകളും കാവാലം ഗ്രാമത്തിന്റെ ഭാവപ്രപഞ്ചങ്ങള്ക്ക് സവിശേഷരൂപം നല്‍കിയെന്ന് പെരുമ്പടവം പറഞ്ഞു. സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘സര്‍ദാര്‍ കെ.എം.പണിക്കരുടെ രണ്ടു നോവലുകള്‍- പറങ്കിപ്പടയാളി, കേരളസിംഹം’ എന്ന ഗ്രന്ഥം ഡോ. സാമുവല്‍ മാര്‍ ഐറേനിയസ്, കാവാലം നാരായണപ്പണിക്കര്‍ക്ക് നല്കി പ്രകാശനം ചെയ്തു.
ഭൂമിയുടെയും പ്രകൃതിയുടെയും വൈരുദ്ധ്യങ്ങളെ നോക്കിക്കാണാന്‍ ആത്മവിശ്വാസം പകര്‍ന്ന കവിയാണ് അയ്യപ്പപ്പണിക്കര്‍ എന്ന് അനുസ്മരണപ്രഭാഷണം നടത്തിയ ഡോ. സാമുവല്‍ മാര്‍ ഐറേനിയസ് പറഞ്ഞു. ആധുനികതാപ്രസ്ഥാനത്തിന് അയ്യപ്പപ്പണിക്കര്‍ ദാര്‍ശനികമായ അടിത്തറ പകര്‍ന്നു. പാരമ്പര്യത്തിന്റെ കരുത്ത് ഉള്‍ക്കൊണ്ടുകൊണ്ടാണ് അതിന്റെ തിന്മകളെ അദ്ദേഹം നിഷേധിച്ചത്.
സമൂഹത്തെ സസൂക്ഷ്മം വിമര്‍ശിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ പരുഷമായ ഹാസ്യമെന്ന് മാര്‍ ഐറേനിയസ് പറഞ്ഞു. കാവാലം പഞ്ചായത്ത് പ്രസിഡണ്ട് എം. ജെ. ഓമനക്കുട്ടന്, അക്കാദമി സെക്രട്ടറി ആര്. ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്നുനടന്ന സെമിനാറില്‍ സാഹിത്യ അക്കാദമി നിര്‍വാഹക സമിതിയംഗം ജോസ് പനച്ചിപ്പുറം അധ്യക്ഷതവഹിച്ചു. ഫ്യൂഡല്‍ പൈതൃകത്തിന്റെ ആലഭാരങ്ങള്‍ ഇല്ലാത്ത എഴുത്തിനുടമയായിരുന്നു സര്‍ദാര്‍ കെ.എം. പണിക്കരെന്ന് അനുസ്മണപ്രഭാഷണം നടത്തിയ ആഷാമേനോന് പറഞ്ഞു.
ആധുനിക പരിഷ്കൃതിയുടെ ആശയങ്ങള്‍ യാഥാസ്ഥിതികസമൂഹത്തില്‍ കൊണ്ടുവരാനായിരുന്നു പണിക്കരുടെ പരിശ്രമങ്ങള്‍. പാശ്ചാത്യസംസ്കൃതിക്ക് മേല്‍ക്കൈ ഉണ്ടായിരുന്ന ഒരു കാലത്ത് കേരളീയവും ഭാരതീയവുമായ ഒരാധുനികതയെ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് ആഷാമേനോന് പറഞ്ഞു.
ഡോ. നെടുമുടി ഹരികുമാര്‍, പ്രൊഫ. ചാലയില്‍ വേലായുധപ്പണിക്കര്‍, ആനന്ദ് കാവാലം, അക്കാദമി അംഗം ആര്. ലോപ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: