കോട്ടയം:കോട്ടയം, ഇടുക്കി ജില്ലകളിലായി ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടി കമ്പനി കൈവശംവച്ചിരിക്കുന്ന തോട്ടത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ വ്യാജമാണെന്ന് ഇടുക്കി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. റവന്യൂപ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ജില്ലാ കളക്ടര്‍ വി.സതീശന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
കമ്പനി മാനേജ്മെന്റ് അനധികൃതമായി കൈവശം വച്ചിരിക്കുന്ന പതിനായിരത്തിലധികം വരുന്ന ഭൂമി സര്‍കാര്‍ ഏറ്റെടുക്കണം. ഇതിനായി എം.ജി രാജമാണിക്യത്തിനെ സ്പെഷ്യല്‍ ഓഫീസറായി നിയമിക്കുന്നത് ഉചിതമായിരിക്കുമെന്നും കളക്ടര്‍ പറയുന്നു.
ട്രാവന്‍കൂര്‍ ലാന്റ് റവന്യൂ മാനുവല്‍, 1955 ലെ ഇടവക അവകാശം ഏറ്റെടുക്കല്‍ നിയമം, 1947 ലെ ഇന്‍ഡിപെന്‍ഡന്റ് ആക്ട്, 1957 ലെ കേരള ഭൂസംരക്ഷണനിയമം, 1960 ലെ കേരള ഭൂവിനിമയ നിയമം എന്നിവയുടെ ലംഘനമാണ് കമ്പനി അധികൃതര്‍ നടത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയില്‍ വിശദമായ എതിര്‍സത്യവാങ്മൂലം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വാതന്ത്ര്യത്തിന് മുമ്പ് യൂറോപ്യന്മാരുടെ ഉടമസ്ഥതയിലായിരുന്ന തോട്ടങ്ങള്‍ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്നവരില്നിന്നും തിരിച്ചുപിടിക്കണമെന്നും, വ്യാജരേഖകള്‍ ചമയ്ക്കുവാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷനംഗം ജസ്റ്റിസ് നടരാജന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
തോട്ടം സര്ക്കാരേറ്റെടുക്കണമെന്നാവശ്യപ്പെട്ട് നടന്നുവരുന്ന സമരം ശക്തമാക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് സമരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.വള്ളിയാംകാവ് ക്ഷേത്രത്തില്‍ പൊങ്കാലയിടുന്നതിനായി കൊണ്ടുവന്ന കലത്തിനുപോലും ടോള്‍ പിരിക്കുന്ന കമ്പനി മാനേജ്മെന്റിന്റെ നടപടിക്ക് അധികൃതരും ചില ട്രേഡ് യൂണിയന് നേതാക്കളും ഒത്താശചെയ്തുകൊടുക്കുന്നതായും അവര്‍ ആരോപിച്ചു.
ക്ഷേത്രത്തിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കുന്നതിനും നടപടിയായില്ല. പത്രസമ്മേളനത്തില്‍ സമരസമിതി ജനറല്‍ കണ്‍വീനര്‍ പ്രൊഫ. റോണി കെ. ബേബി, ജനറല്‍ സെക്രട്ടറി സോമന് വടക്കേകര, എബി മാത്യു, ബിബിന്‍ അറയ്ക്കല്‍, പാത്തുക്കുഞ്ഞ് പി.ആര് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: