ശ്രീനഗര്‍: കാശ്മീരില്‍ ഭീകര സംഘടനകള്‍ തമ്മിലുള്ള പോരാട്ടം തുടരുന്നു. തിങ്കളാഴ്ച മൂന്ന് ഭീകരര്‍ എതിര്‍ഗ്രൂപ്പിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പ്രതികാരമാണ് വെള്ളിയാഴ്ചത്തെ കൊലപാതകമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു.
ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്റെ, വെടിയുണ്ടകളേറ്റ മൃതദേഹം, വടക്കന്‍ കശ്മീരിലെ ബാരമുള്ള ജില്ലയില്‍ ഇന്നലെ കണ്ടെത്തുകയായിരുന്നു. ഹിസ്ബുളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ലഷ്കര്‍ ഇ ഇസ്ലാം (എല്‍ഇഐ) ഭീകരരാണ് ഈ കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കശ്മീരിലെ ഭീകരര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇനിയും തുടരുമെന്നാണ് ഈ സംഭവങ്ങള്‍ നല്കുന്ന സൂചനകള്‍.
ബാരാമുള്ള ജില്ലയിലെ ദേവ്ബഗ് ടാങ്മാര്‍ഗിലെ കാട്ടിലാണ് മൃതദേഹം കണ്ടത്. ഹിസ്ബുള്‍ ഭീകരന് ഫയാസ് അഹ്മദ് ഭട്ടിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞുവെന്ന് പോലീസ് പറഞ്ഞു. വൈലോ പഠാന് സ്വദേശിയാണ് ഫയാസ് അഹമ്മദ്. എല്ഇഐയാണ് ഈ കൊലയ്ക്കു പിന്നില്‍. അബ്ദുള്‍ ഖയൂം നജര്‍ ആണ് തലവന്‍. നജര്‍ ഹിസ്ബുളുമായി തെറ്റി സ്വന്തം ഭീകരസംഘടന ഉണ്ടാക്കുകയായിരുന്നു. ഈ വര്‍ഷം മെയ്-ജൂണ്‍ മാസങ്ങളില്‍ ടെലികോം മൊബൈല്‍ ടവറുകള്‍ തകര്‍ത്ത ഭീകരാക്രമണങ്ങള്‍ ഇവരാണു നടത്തിയത്.
ഇവര്‍ സൊപോര്‍ മേഖലയില്‍ ചില വിഘടനവാദി നേതാക്കള്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍ പെട്ട മൂന്നു പേരെ വെടിവെച്ചു കൊന്ന് മൃതദേഹം ഉപേക്ഷിച്ചിരുന്നത് പോലീസ് കഴിഞ്ഞയാഴ്ച പഠാന് മേഖലയിലെ ദാങ്ഗേര്പൊരായില് നിന്ന് കണ്ടെടുത്തിരുന്നു. ഇതിനു പ്രതികാരമാണ് ഇപ്പോള്‍ നടന്നതെന്നാണ് പോലീസ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: