പാലാ: സത്യസന്ധമായ അന്വേഷണം നടത്തി അക്രമിയെ പിടികൂടി നിയമത്തിന് വിധേയമാക്കണമെന്ന് സീറോ മലങ്കരസഭാ മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കത്തോലിക്കാ ബാവ ആവശ്യപ്പെട്ടു. പാലാ കിഴതടിയൂര്‍ പള്ളിയില്‍ സിസ്ററര് അമലയുടെ സംസ്കാരശുശ്രൂഷയില്‍ സന്ദേശം നല്‍കുന്നതിനിടെയാണ് മാര്‍ ക്ലീമീസ് സഭയുടെ ആവശ്യം ഔദ്യോഗികമായിത്തന്നെ വെളിപ്പെടുത്തിയത്.
സര്‍ക്കാര്‍ സമയോചിതമായി ഇടപെടണം.നീതിപൂര്‍വകമായും സമാധാനപരമായും ഇവിടെ ജീവിക്കാന്‍ ആവശ്യമായ സാഹചര്യം നിലനില്‍ക്കണം. ഭയപ്പെട്ട് ഒളിച്ചോടുന്നവരല്ല സന്യാസിനികള്‍. ഒരുമിച്ച് സുവിശേഷത്തിന്റെ സന്തോഷം പങ്കുവച്ച് മുന്നോട്ടുപോകണം, കര്‍ദിനാള്‍ പറഞ്ഞു.
പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശം നല്കി. വിശ്വാസികളുടെ ഹൃദയത്തിനേറ്റ മുറിവാണ് ഈ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അനുശോചന സന്ദേശം മോണ്‍.ജോസഫ് കുഴിഞ്ഞാലില്‍ വായിച്ചു. മാര്‍ റെമിജിയൂസ് ഇഞ്ചനാനി വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. സമാപനശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കത്തോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, മോണ്‍.ഫിലിപ്പ് ഞരളക്കാട്ട്, മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയില്‍, കത്തീഡ്രല്‍ വികാരി ഫാ.സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, രാമപുരം ഫൊറോനവികാരി റവ.ഡോ.ജോര്‍ജ് ഞാറക്കുന്നേല്‍, രൂപതാ ചാന്‍സലര്‍ ഫാ.ജോസ് കാക്കല്ലില്‍, ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ.അഗസ്റ്റ്യന്‍ വാലുമ്മേല്‍ തുടങ്ങിയവര്‍ പ്രാര്‍ഥനാശുശ്രൂഷകളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: