എരുമേലി:ശബരിമലയില്‍ നടത്തേണ്ട വികസനങ്ങളെപ്പറ്റിയുള്ള പഠന റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കുമെന്ന് പാര്‍ലമെന്റ് അംഗം റിച്ചാര്‍ഡ് ഹെ പറഞ്ഞു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം പദ്ധതി തയ്യാറാക്കുന്നതിനായി എത്തിയ അദ്ദേഹം എരുമേലിയില്‍ ശബരിമല അയ്യപ്പസേവാസമാജത്തിന്റെ സംസ്ഥാന പഠനശിബിരത്തില്‍ സംസാരിക്കുകയായിരുന്നു.
ശബരിമല തീര്‍ത്ഥാടനത്തിനായി കോടിക്കണക്കിന് തീര്‍ത്ഥാടകരാണ് ലോകത്തിന്റെ വിവിധ മേഖലകളില്‍നിന്നും എത്തുന്നത്. എന്നാല്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പമ്പാ ആക്ഷന്‍ പദ്ധതി ശരിയായി നടപ്പാക്കിയാല്‍ മാത്രമേ പമ്പാനദിയുള്പ്പെടെയുള്ള മലിനീകരണം തടയാനാകൂ.
പമ്പാ നദിയിലേക്ക് തുണികള്‍ വലിച്ചെറിയുന്നതും മാലിന്യം നിക്ഷേപിക്കുന്നതും തടയാന്‍ തീര്‍ത്ഥാടകരെയും കച്ചവടക്കാരെയും സന്നദ്ധ സംഘടനകളെയും ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തേണ്ടതുണ്ട്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലെല്ലാം കുടിവെള്ളം,ഭക്ഷണം,ശൗചാലയം എന്നീ സൗകര്യങ്ങള്‍ സൗജന്യമായി നല്കാന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയും താഴ്വരയായ പമ്പയും കച്ചവടകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. പമ്പയെ രക്ഷിക്കാന്‍ അടിയന്തര നടപടി എടുക്കണം. ശബരിമല തീര്‍ത്ഥാടനത്തെ തിരുപ്പതി ദര്‍ശന മോഡലില്‍ വികസിപ്പിക്കാനുള്ള നടപടികളാണ് വേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു. ശബരിമലയില്‍ കെട്ടിട നിര്‍മ്മാണം ഒഴിവാക്കി പമ്പ,നിലയ്ക്കല്‍ കേന്ദ്രങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ശബരിമലയെ പൂങ്കാവനമായി തന്നെ നിലനിര്‍ത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലതീര്ത്ഥാടനത്തിനായി വരുന്നവരില്‍ നിന്നും നിലയ്ക്കല്‍ മുതല്‍ പമ്പവരെ 40 രൂപ ബസ് ചാര്‍ജ്ജ് വാങ്ങുന്നത് നീതിയുക്തമല്ല. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ബസ്സുകള്‍ വരുത്തി സൗജന്യയാത്ര തീര്‍ത്ഥാടകര്‍ക്ക് ഒരുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയെ ദേശീയ തീര്ത്ഥാടനകേന്ദ്രമാക്കാനുള്ള സന്നദ്ധത കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ തീര്‍ത്ഥാടകരുടെ അടിസ്ഥാനസൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പ്രധാനമന്ത്രിക്ക് നല്‍കുകയെന്നും ശബരിമല തീര്‍ത്ഥാടന കേന്ദ്രവുമായി ബന്ധപ്പെട്ട എരുമേലി, പന്തളം, കുമളി, തുടങ്ങിയ സ്ഥലങ്ങളും ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നും റിച്ചാര്‍ഡ് ഹെ എം.പി പറഞ്ഞു.
നിലയ്ക്കല്‍ മുതല്‍ പമ്പവരെ മോണോ റെയില്‍ പദ്ധതി നടപ്പാക്കാനും മറ്റ് പദ്ധതികള്‍ക്കുമായി 500 ഹെക്ടര്‍ വനഭൂമിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സേവാസമാജം സംസ്ഥാന ട്രഷറര്‍ വി.പി മന്മഥന് നായര്‍ അധ്യക്ഷതവഹിച്ചു.ശബരിമല അയ്യപ്പസേവാസമാജം അഖിലേന്ത്യാ ചെയര്മാന് കുമ്മനം രാജശേഖരന്, സ്വാമി സത്സ്വരൂപാനന്ദ, സ്വാമി ദര്ശനനാനന്ദസരസ്വതി, സ്വാമി അയ്യപ്പദാസ്, ജയന്, ജനാര്ദ്ദനന് മറ്റപ്പള്ളി, എന്നിവര്‍ സംസാരിച്ചു. വി.കെ വിശ്വനാഥന് സ്വാഗതവും, മനോജ് എസ്. നായര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: