സുഗ്രീവന് വേഗം രാമസമീപത്തെത്തി വിവരങ്ങള്‍ ധരിപ്പിച്ചു. രാക്ഷസന്മാര് മായാവികളാണെന്നും, ചതിയന്മാരായ അവരെ കൊന്നുകളയുന്നതിനുള്ള അനുവാദം തരണമെന്നും സുഗ്രീവന് അപേക്ഷിച്ചു. സുഗ്രീവവാക്യങ്ങള്‍ ശ്രവിച്ച ശ്രീരാമന് സമീപവര്‍ത്തികളായ വാനരനായകന്മാരുടെ അഭിപ്രായം ആരാഞ്ഞു. വിഭീഷണനെ പെട്ടെന്ന് വിശ്വസിക്കരുതെന്നും പരീക്ഷിച്ചറിഞ്ഞശേഷം മാത്രമേ ഉചിതമായ തീരുമാനമെടുക്കാവൂ എന്ന് അംഗദന് അഭിപ്രായപ്പെട്ടു. ഒരുപക്ഷെ രാവണന് ചാരനെ അയച്ച് പരീക്ഷിച്ചു നോക്കുകയായിരിക്കും എന്നായിരുന്നു ശരഭന്‍ അഭിപ്രായപ്പെട്ടത്. രാവണാനുജന്‍ ശങ്കനീയനാണെന്ന് ജാംബവാനും.
വിഭീഷണനെ വിളിച്ച് പരീക്ഷിച്ചു നോക്കണമെന്ന് മൈന്ദനും അഭിപ്രായപ്പെട്ടു. ഈ അഭിപ്രായങ്ങളൊന്നും ഹനുമാനു പിടിച്ചില്ല. പരീക്ഷണവും മറ്റും ഉചിതമല്ലെന്നായിരുന്നു മാരുതിയുടെ അഭിപ്രായം. രാവണനാല്‍ നിഷ്കാസിതനായ വിഭീഷണന് ശരണം യാചിച്ചുവന്നത് ദേശകാലാനുരൂപമാണെന്നും വിഭീഷണന്റെ പ്രസന്നവദനം അയാളുടെ നിഷ്കളങ്കതയെയാണ് സൂചിപ്പിക്കുന്നതെന്നും രാമന്റെ ബാലിവധം സുഗ്രീവാഭിഷേകം മുതലായ ബലപരാക്രമങ്ങള്‍ കേട്ടറിഞ്ഞ് രാജ്യകാംക്ഷിയായ വിഭീഷണന് ബുദ്ധിപൂര്‍വ്വം രാമസമീപത്തെത്തിയതാകാമെന്നും ഹനുമാന് തന്റെ അഭിപ്രായം പ്രകടിപ്പിച്ചു.
എല്ലാവരുടേയും അഭിപ്രായപ്രകടനങ്ങള്‍ കേട്ടശേഷം രാമന് പ്രതിവചിച്ചു.
മിത്രഭാവേന സമ്പ്രാപ്തം ന ത്യജേയം കഥഞ്ചന
ദോഷോ യദ്യപി തസ്യ സ്യാത് സതാമേതദഗര്‍ ഹിതം (യുദ്ധകാണ്ഡം 18:3)
മിത്രഭാവത്തോടെ എന്റെ അരികില്‍ വന്നവനെ അവന് ദോഷം ചെയ്യുന്നവനായാല്‍ കൂടി അവനെ ഞാന്‍ ഒരിക്കലും കൈവെടിയുകയില്ല; സജ്ജനങ്ങളാചരിക്കുന്ന രീതി അതാണ്.
ഇത്കേട്ട് സുഗ്രീവന് വീണ്ടും എതിര്‍ത്തു. ഇവന് ദുഷ്ടനായാലും ശിഷ്ടനായാലും രാക്ഷസനാണ്. സ്വന്തം ജ്യേഷ്ഠനെ ഉപേക്ഷിച്ചു വന്ന ഇവനെ അപരിത്യാജ്യനായി ആര്‍ക്കാണ് കാണാന്‍ കഴിയുക.
ശ്രീരാമന് പുഞ്ചിരിയോടുകൂടി തന്നോടായി പറഞ്ഞു.
ലക്ഷ്മണ… ശാസ്ത്രാദ്ധ്യയനവും, വൃദ്ധോപസേവയും ചെയ്യാതെ സുഗ്രീവന് പറഞ്ഞതുപോലെ പറയാന്‍ ആര്‍ക്കും സാദ്ധ്യമല്ല. ഇക്കാര്യത്തില്‍ സൂക്ഷ്മമായ ചില പ്രശ്നങ്ങളുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ലോകത്തില്‍ രാജാക്കന്മാരുടെയിടക്ക് സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ബന്ധുക്കളും സമീപ രാജാക്കന്മാരും അവരുടെ ശത്രുക്കളായിത്തീരുന്നു. ആപത്തു വരുമ്പോള്‍ അവര്‍ കയറി എതിര്‍ക്കുന്നു.
അതാണിവിടേയും സംഭവിച്ചിരിക്കുന്നത്. രാജാക്കന്മാര് ധര്മ്മിഷ്ഠരാണെങ്കില് ആത്മീയര് പറയുന്ന ഹിതവാക്കുകള്‍ അവര്‍ അംഗീകരിക്കും. എന്നാല്വിപരീതം പറയുന്ന സജ്ജനങ്ങളെ അവര്‍ അവിശ്വസിക്കുകയാണ് പതിവ്. വിഭീഷണന് രാജ്യകാംക്ഷിയാണ്. നമ്മള് ഭിന്നകുലജാതരായതുകൊണ്ട് രാക്ഷസരാജ്യത്തില് നമുക്ക് താല്പര്യം കാണുകയില്ലെന്ന് അവനറിയാം. അവന്റെ താല്പര്യങ്ങള്ക്കു വിപരീതമായി നമ്മള് നില്ക്കാന് ഇടയില്ലെന്നും അവനറിയാം.
അവന്റെ ശബ്ദത്തില്‍ നിന്നുതന്നെ അവന് ദീനനും പരവശനുമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. തീര്‍ച്ചയായും രാവണനുമായി വിഭീഷണന് പിണങ്ങിയിട്ടുണ്ടാകും. അതുകൊണ്ട് വിഭീഷണന് സ്വീകാര്യനാകുന്നു. സഹോദരന്മാരൊക്കെ ഭരതനെപ്പോലെയോ മക്കളൊക്കെ എന്നെപ്പോലെയോ മിത്രങ്ങളൊക്കെ ലക്ഷ്മണനെപ്പോലെയോ ഉള്ളവരല്ലല്ലോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: