കോട്ടയം:യോഗക്ഷേമസഭ സംസ്ഥാന സമ്മേളനം കോട്ടയത്ത് ആരംഭിച്ചു. മാമ്മന്‍ മാപ്പിളഹാളില്‍ മണ്ണാറശാല വലിയ അമ്മ ഉമാദേവി അന്തര്‍ജനം ഭദ്രദീപം തെളിയിച്ചു. സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ആധുനിക സാമൂഹ്യ വ്യവസ്ഥയില്‍ പിന്തള്ളപ്പെട്ടു പോകാതിരിക്കാന്‍ ഭരണഘടനാ ദത്തമായ അധികാരങ്ങള്‍ പിടിച്ചുവാങ്ങാനുള്ള കരുത്ത് നമ്പൂതിരി സമുദായം കാട്ടണമെന്ന് അദ്ദേഹം പറഞ്ഞു.
ആദ്ധ്യാത്മിക ചൈതന്യം നിലനിര്‍ത്തി സമുദായത്തിന്റെ ആവശ്യങ്ങള്‍ക്കായി പോരാടുമെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് അക്കിരമന്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. സംവരണത്തിനായി സമാന ചിന്താഗതിക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ശ്രീശങ്കരാചാര്യരുടെ പേര് നല്‍കാത്തത് സമുദായത്തോടും, ആചാര്യനോടുമുള്ള അവഗണനയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രശസ്ത ക്യാന്‍സര്‍ രോഗചികിത്സാവിദഗ്ദ്ധന് ഡോ.വി.പി.ഗംഗാധരന്, ഡയബറ്റോളജിസ്റ്റ് ഡോ.ജി. വിജയകുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജനറല്‍ സെക്രട്ടറി മധു അരീക്കര സംഘടനാ വിശദീകരണം നിര്‍വ്വഹിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം മന്ത്രി അടൂര്‍ പ്രകാശ് നിര്‍വ്വഹിച്ചു. നടന് നീരജ് മാധവ് മുഖ്യാതിഥിയായിരുന്നു.
സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ മുന്നാക്ക സമുദായ കോര്പറേഷന് ചെയര്മാന് പ്രയാര്‍ ഗോപാലകൃഷ്ണന് പ്രകാശനം ചെയ്തു. നഗരസഭാ ചെയ്ര്മാന് കെ.ആര്.ജി. വാര്യര്‍, മുന്നാക്ക സമുദായ കോര്പറേഷനംഗം എം.പി.മുരളി, യോഗക്ഷേമ സഭ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്.കെ.എം.രാമന്, സുനില്‍ കാലടി, തങ്ങൂര്‍ സരസ്വതി അന്തര്‍ജനം, അഡ്വ. കെ.എന്‍. കൃഷ്ണന് നമ്പൂതിരി, എ.എ. ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.കെ.എസ്.ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ മികച്ച ഉപസഭയ്ക്കുള്ള പുരസ്കാരം തൃക്കാക്കരയ്ക്കും മികച്ച പ്രവര്‍ത്തകനുള്ള പുരസ്കാരം അരിയന്നൂര്‍ നാരായണന് നമ്പൂതിരിക്കും സമ്മാനിച്ചു.
സമ്മേളനത്തിന് തുടക്കംകുറിച്ച് രാവിലെ തിരുനക്കര മൈതാനത്ത് നടന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് താന്ത്രിക ശ്രേഷ്ഠന് മോനാട്ടു കൃഷ്ണന് നമ്പൂതിരി മുഖ്യകാര്മ്മികത്വമേകി. ഇന്ന് രാവിലെ മാമ്മന്‍ മാപ്പിളഹാളില്‍ നടക്കുന്ന സാംസ്കാരിക സമ്മേളന ഉദ്ഘാടനവും നവോത്ഥാനം പദ്ധതി ഉദ്ഘാടനവും മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. വൈകിട്ട് തിരുനക്കര മൈതാനത്ത് സംവരണത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സമ്മേളനവും ചേരും. സമാപനദിവസമായ തിങ്കളാഴ്ച നഗരത്തില്‍ ഘോഷയാത്രയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: