കുട്ടനാട്: കുട്ടനാട്ടില്‍ വൈദ്യതി മുടക്കം പതിവായത് ജനജീവിതം ദുസ്സഹമാക്കി. മങ്കൊമ്പ് സബ് ഡിവിഷനു കീഴിലുളള പ്രദേശങ്ങളിലാണ് വൈദ്യതി വിതരണം പ്രധാനമായും തടസ്സപ്പെടുന്നത്. ലൈനിലുണ്ടാകുന്ന തകരാറും, അറ്റകുറ്റപ്പണികള്‍ യഥാസമയം തീര്‍ക്കാന്‍ ജീവനക്കാരുടെ കുറവുമാണ് വൈദ്യുതി മുടങ്ങാന്‍ കാരണം.
മങ്കൊമ്പ് സബ്ഡിവിഷനു കീഴില്‍ വരുന്ന കൃഷ്ണപുരം, കിഴക്കേ ചേന്നങ്കരി, നാരകത്തറ, വടക്കന്‍ വെളിയനാട്, കാവാലം, പുളിങ്കുന്ന് പഞ്ചായത്തിലെ വണ്ടകപ്പളളി, ചമ്പക്കുളം ഡിവിഷനു കീഴിലെ തെക്കേക്കര, അമിച്ചകരി, എന്നീ പ്രദേശങ്ങളിലാണ് രാത്രി പകല്‍ ഭേദമന്യെ വൈദ്യതി വിതരണം തടസ്സപ്പെടുന്നത്. കൃഷ്ണപുരം, കിഴക്കേ ചേന്നങ്കരി, വടക്കന്‍ വെളിയനാട് എന്നിവിടങ്ങളില്‍ കഴിഞ്ഞദിവസം രാത്രി പൂര്‍ണമായും ഇരുട്ടിലായിരുന്നു. വൈദ്യത വിതരണ സംവിധാനങ്ങളിലെ അപാകതയും വൈദ്യുതി തടസപ്പെടാന്‍ കാരണമാകുന്നതായി ജീവനക്കാര്‍ പറയുന്നു.
പളളം ഫീഡറിലെ അറ്റകുറ്റപ്പണികള്‍ക്കായി വൈദ്യുതബന്ധം വിഛേദിക്കുമ്പോള്‍ കാവാലം പഞ്ചായത്തിലെ രാജപുരം കായല്‍ അടക്കമുളള പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങാറുണ്ട്. 11 കെവി ലൈനുകളില്‍ അറ്റകുറ്റപണികള്‍ക്ക് വൈദ്യുതിബന്ധം വിഛേദിക്കുന്നതിനായും ഏറെ സമയം പാഴാകുന്നു.
വടക്കന്‍ വെളിയനാട് അറയ്ക്കല്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കമ്പി പൊട്ടിയതിനെ തുടര്‍ന്ന് വെളിയനാടും കൃഷ്ണപുരവും ഇരുട്ടിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: