ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍ ചെല്‍സി വിജയവഴിയിലെത്തി. ലീഗിലെ ഹൈ ടെക് അങ്കത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ നീലപ്പട ആഴ്സനലിനെ മറികടന്നു.
രണ്ടാം പകുതിയില്‍ കുര്‍ട്ട് സൗമയും (53) ഈഡന് ഹസാര്‍ഡും (90+) ചെല്‍സിക്കുവേണ്ടി സ്കോര്‍ ചെയ്തു. ഗബ്രിയേലും സാന്റി കാസറോളയും ചുവപ്പുകാര്‍ഡ് കണ്ടു പുറത്തു പോയത് ആഴ്സനലിന്റെ ശവപ്പെട്ടിയിലെ ആണിയായിത്തീര്ന്നു.
സ്വന്തം തട്ടകത്തില്‍ മത്സരത്തിന്റെ ഒന്നാം പകുതി ചെല്‍സിക്ക് ശുഭസൂചകമായിരുന്നില്ല. ചെല്‍സി ഗോളടിക്കുമെന്നു തോന്നിച്ച നിമിഷങ്ങള്‍ അപൂര്‍വ്വം. ആഴ്സനലിനുവേണ്ടി അലക്സി സാഞ്ചസും തിയോ വാല്‍ക്കോട്ടും ചെല്‍സി ഗോള്‍ മുഖത്തേക്ക് ചില നീക്കങ്ങള്‍ നടത്തി. ഡീഗോ കോസ്റ്റയും സെസ്ക് ഫാബ്രെഗസും ഹസാര്‍ഡും ചെല്‍സിക്കുവേണ്ടി ഉശിരോടെ പന്തുതട്ടി.
രണ്ടാം പകുതിയിലും ആതിഥേയര്‍ അത്രയ്ക്കങ്ങു താളത്തിലെത്തിയില്ല. പക്ഷേ, ഫാബ്രെഗസ് മറിച്ച പന്തില്‍ തലവെച്ച് സൗമ ചാമ്പ്യന്മാരെ മുന്നിലെത്തിച്ചു. പിന്നെയും ഗണ്ണേഴ്സിനുമേല് ചെല്‍സി സമ്മര്‍ദ്ദം തുടര്‍ന്നു. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ഹസാര്‍ഡും ചെല്‍സിയുടെ സ്കോര്‍ ഷീറ്റിലെത്തി. ഏഴു പോയിന്റുള്ള ചെല്‍സി ഇപ്പോള്‍ 13-ാം സ്ഥാനത്താണ്. ആഴ്സനല്‍ (10 പോയിന്റ്) നാലാമതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: