കോട്ടയം: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദേവപ്രശ്നത്തില്‍ പൂജ്യപൂജാവ്യതിക്രമം കണ്ടതിനാല്‍ പ്രായശ്ചിത്തമായി യതീശ്വരന്മാര്ക്ക് കാല്‍കഴുകിച്ചൂട്ടും, ഭിക്ഷയും, യതിപൂജയും, വച്ചുനമസ്കാരവും നടത്തി പുഷ്പാഞ്ജലിയും കഴിപ്പിക്കുവാന്‍ വിധിക്കുകയുണ്ടായി.
അതനുസരിച്ച് ശ്രീരാമ ഹനുമദ് ദേവസ്ഥാനമായ തൃക്കൈക്കാട്ടു സ്വാമിയാര്‍മഠത്തിലെ മഠാധിപതി വാസുദേവ ബ്രഹ്മാനന്ദതീര്‍ത്ഥ സ്വാമിയാരെ ക്ഷണിച്ച് അനുജ്ഞ വാങ്ങുവാന്‍ ഗുരുവായൂര്‍ ക്ഷേത്രംഭാരവാഹികള്‍ എത്തി. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പി കൃഷ്ണന്‍കുട്ടി, അസി.മാനേജര്‍ ആര്.പരമേശ്വരന് എന്നിവര്‍ ക്ഷേത്രദര്‍ശനം നടത്തി യഥാവിധി ചടങ്ങുകളോടെ സ്വാമിയാരെ ക്ഷണിച്ചു. ഗുരുവായൂര്‍ ക്ഷേത്രം ഭാരവാഹികളെ ദേവസ്ഥാനം ട്രസ്റ്റംഗങ്ങള്‍ ഡോ.പി.വി.വിശ്വനാഥന് നമ്പൂതിരി, സി.പി.മധുസൂദനന്, എം.വി.നാരായണന് നമ്പൂതിരി, എന്‍.സോമശേഖരന്‍, മേല്‍ശാന്തി എസ്.ഗണേഷ്, കീഴ്ശാന്തി എസ്.ഗോപു, മാനേജര്‍ വേണുഗോപാല്‍, കെ.ചന്ദ്രശേഖരന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
സ്വാമിയാര് ചാതുര്മ്മാസ്യവ്രതത്തിലായതിനാല് വ്രതകാലത്തിനു ശേഷം 29ന് ഗുരുവായൂരിലെത്തി പുഷ്പാഞ്ജലിയും കഴിച്ച് ഭിക്ഷയും വച്ചുനമസ്കാരവും യതിപൂജയും ഏറ്റുവാങ്ങും. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കു ശേഷം ഭക്തജനങ്ങള്‍ക്കും വച്ചുനമസ്കാരം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ദേവസ്വം ഭാരവാഹികള്‍ ഗുരുവായൂരില്‍ ഒരുക്കും. സ്വാമിയാര് ക്ഷേത്രം ശ്രീകോവിലിനുള്ളില്‍ നടത്തുന്ന അതിവിശിഷ്ടമായ പൂജയാണ് പുഷ്പാഞ്ജലി. യതിശ്രേഷ്ഠനായ സ്വാമിയാര്‍ക്ക് ആചാരാനുഷ്ഠാനങ്ങളോടെ വിധിയാംവണ്ണം ശുദ്ധവൃത്തിയോടും ഭക്തിയോടും കൂടി പാകം ചെയ്ത ഭക്ഷണം തിരുസന്നിധിയില്‍ വച്ച് കാലുകഴുകിച്ചു നല്കുന്ന ചടങ്ങാണ് ഭിക്ഷ. യതിശാപനിവൃത്തിക്കും അഷ്ടൈശ്വര്യലബ്ധിക്കും ദോഷനിവാരണത്തിനും യതിവര്യന്റെ അനുഗ്രഹം വാങ്ങുന്ന ചടങ്ങാണ് വച്ചുനമസ്കാരം.
വച്ചുനമസ്കാരത്തിനുള്ള പൂജാദ്രവ്യങ്ങളും പ്രത്യേകതയുള്ളതാണ്. കാവി, ചുക്ക്, കടുക്ക, ഭസ്മം, ഫലവര്‍ഗങ്ങള്‍, വെള്ളവസ്ത്രം, യഥാശക്തി ദ്രവ്യം എന്നിവ സ്വാമിയാരുടെ മുമ്പിലെ പീഠത്തില്‍ സമര്‍പ്പിച്ച് പ്രദക്ഷിണം വച്ച് അനുഗ്രഹം വാങ്ങണം. ചടങ്ങുകളുടെ ചാര്‍ത്ത് ദേവസ്ഥാനം ട്രസ്റ്റ് പ്രസിഡന്റ് ഡോ.പി.വി.വിശ്വനാഥന് നമ്പൂതിരി ദേവസ്വം അധികാരികള്‍ക്ക് കൈമാറുകയുണ്ടായി. ഗുരുവായൂരിലെത്തുന്ന സ്വാമിയാരെ യഥാവിധി വാദ്യമേളങ്ങളോടെ ഇരട്ട ശംഖ് വിളിച്ച് സ്വീകരിക്കുന്നതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: