വെഞ്ഞാറമൂട്: ഇരുപത്തിഅഞ്ച് വർഷം ഭാഗ്യദേവതയെ ഉപാസിച്ചു; യാതൊരു പരിഭവവുമില്ലാതെ. ഒടുവിൽ ഭാഗ്യദേവത കടാക്ഷിച്ചു. ഇത്തവണത്തെ തിരുവോണം ബമ്പറിലെ ഒന്നാം സമ്മാനത്തിന് അർഹനായ കീഴാറ്റിങ്ങൽ സുബ്രഹ്മണ്യം ക്ഷേത്രത്തിനുസമീപം എ.എ.എ. ഭവനിൽ അയ്യപ്പൻപിള്ള(63) കഴിഞ്ഞ 25 വർഷമായി ദിനവും ലോട്ടറി വാങ്ങുന്നു.
പക്ഷെ ഒരുരൂപപോലും ലോട്ടറിയിൽ നിന്നു സമ്മാനമായി ലഭിച്ചിട്ടില്ല. ഒടുവിൽ തിരുവോണം ബമ്പറിലൂടെ ഭാഗ്യദേവത അയ്യപ്പൻപിള്ളയിൽ പ്രസാദിച്ചു. തന്റെ സുഹൃത്ത് ശ്രീധരനിൽ നി്ന്നു വാങ്ങിയ രണ്ട് ലോട്ടറി ടിക്കറ്റുകളിൽ ഒന്ന് തനിക്ക് ഇങ്ങനൊരു സൗഭാഗ്യം നേടിത്തരുമെന്ന് അയ്യപ്പൻപിള്ള മനസ്സിൽ പോലും കരുതിയിരുന്നില്ല.
30 വർഷമായി അയ്യപ്പൻപിള്ള അറ്റിങ്ങൽ ചന്തറോഡിലുള്ള തങ്കപ്പൻനായരുടെ അങ്ങാടി-പലചരക്ക് കടയിലെ കണക്കെഴുത്തുകാരനാണ്. കടയുടെ ഗോഡൗണിൽ വില്പനയ്ക്കിരിക്കുന്ന ശ്രീധരനിൽ നിന്ന് അയ്യപ്പൻപിള്ള ലോട്ടറി വാങ്ങുക പതിവാണ്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് തിരുവോണബമ്പറിന്റെ രണ്ട് ടിക്കറ്റുകൾ ശ്രീധരനിൽനിന്നു വാങ്ങിയത്. അത് പതിവുപോലെ വീടിനുളള്ളിലെ അലമാരയിൽ വച്ചു. ലോട്ടറി ഫലം വന്നപ്പോഴും അയ്യപ്പൻപിള്ള പതിവുപോലെ അതു നോക്കാൻപോയില്ല. ശ്രീധരനിൽ നിന്ന് ലോട്ടറിവാങ്ങിയ ആൾക്കാണ് ഒന്നാം സമ്മാനം എന്നറിഞ്ഞിട്ടും അയ്യപ്പൻപിള്ള നമ്പർപോലും ചോദിച്ചില്ല. ശ്രീധരനും ഭാഗ്യവാനെത്തേടി നാടാകെ അലഞ്ഞു. ഒടുവിൽ ശ്രീധരൻ എഴുതി നൽകിയ നമ്പരുമായി പണികഴിഞ്ഞ് വീട്ടിലെത്തിയാണ് ലോട്ടറിടിക്കറ്റ് പരിശോധിച്ചത്.
അയ്യപ്പൻപിള്ളയ്ക്ക് നാല് മക്കളാണ്. പെൺകുട്ടികളായ ആശയുടെയും അനുവിന്റെയും വിവാഹം കഴിഞ്ഞു. മൂത്തമകൻ അനുരൂപ് വിദേശത്താണെങ്കിലും ഇതുവരെയു ജീവിതത്തിന് കെട്ടുറപ്പുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇളയമകൻ അതുൽ സമീപത്ത് തന്നെ കേബിൾ ഓപ്പറേറ്ററായി ജോലി നോക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: