കൊച്ചി: തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ (കാഡ്സ്) സ്വാശ്രയ ജൈവ പച്ചക്കറി കൃഷി പദ്ധതിയായ മട്ടുപ്പാവിലൊരു ജൈവ മേലാപ്പ് എറണാകുളം നഗരത്തിലും നടപ്പാക്കുന്നു. റെസിഡന്റ്സ് അസോസിയേഷനുകളുടേയും സന്നദ്ധ സംഘടനകളുടേയും സര്‍വീസ് സഹകരണ ബാങ്കുകളുടേയും സഹകരണത്തോടെയാണ് നഗരത്തില്‍ പദ്ധതി നടപ്പാക്കുന്നതെന്ന് കാഡ്സ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒക്ടോബര്‍ രണ്ടിന് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കും. പദ്ധതി നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായി റെസിഡന്‍സ് അസോസിയേഷന് ഭാരവാഹികളുടേയും സന്നദ്ധ സംഘടനാ പ്രതിനിധികളുടേയും യോഗം ഞായറാഴ്ച പകല്‍ മൂന്നിന് ആലിന്‍ചുവട് എന്‍എസ്എസ് ഹാളില്‍ ചേരും. പത്ത് ഗ്രോ ബാഗുകള്‍ അടങ്ങുന്ന യൂണിറ്റുകളാണ് വീടുകളില്‍ എത്തിച്ചു നല്‍കുന്നത്. ഓരോ ബാഗിലും രണ്ടു വീതം തൈകള്‍ ഉണ്ടാകും. പൂര്‍ണമായും ജൈവകൃഷി രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയില്‍ ചേരുന്നവര്‍ക്ക് കൃഷി രീതിയേക്കുറിച്ചും സസ്യ സംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ചും സൗജന്യ അവബോധം നല്‍കും. വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെ കര്‍ഷകര്‍ക്ക് സംശയനിവാരണത്തിനും ക്രമീകരണം ഉണ്ടായിരിക്കും. കാഡ്സിന്റെ പാലാരിവട്ടം ആലിന്ചുവട്ടില് പ്രവര്‍ത്തിക്കുന്ന ജൈവ നാടന്‍ കാര്ഷികോല്പന്ന വിപണന കേന്ദ്രത്തിലൂടെയാണ് എറണാകുളം നഗരത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ആദ്യഘട്ടത്തില്‍ 2500 യൂണിറ്റുകളും നവംബര്‍ ഒന്നിന് ആരംഭിക്കുന്ന രണ്ടാംഘട്ടത്തില്‍ 5000 യൂണിറ്റുകളും ജനുവരി ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ 2500 യൂണിറ്റുകളുമാണ് വിതരണം ചെയ്യുന്നത്. രജിസ്ട്രേഷന് 21 മുതല്‍ ആരംഭിക്കും. 1200 രൂപ വിലവരുന്ന ഒരു യൂണിറ്റ് സബ്സിഡി നിരക്കില്‍ 900 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. കൂടാതെ പച്ചക്കറി തൈകള്‍മാത്രം ആവശ്യമുള്ളവര്‍ക്കും തൈകള്‍ 25 രൂപ നിരക്കില്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: