കൊല്ലം: ജനകീയ പങ്കാളിത്തത്തോടെ പൗരബോധവും ക്ഷേമവും ലക്ഷ്യമിടുന്ന’എന്റെ കൊല്ലം’പദ്ധതിയുടെ ആശയരൂപീകരണത്തിനായി ജില്ലാ കളക്ടര്‍ എ.ഷൈനാമോളുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
ജില്ലയുടെ മുഖഛായതന്നെ മാറ്റിയെടുക്കുന്ന പദ്ധതിയില്‍ വിവിധ വകുപ്പുകള്‍ ചെയ്ത് തീര്‍ക്കേണ്ട പ്രവൃത്തികളെക്കുറിച്ചും നിര്‍വഹണത്തെ സംബന്ധിച്ചും വിശദമായ റിപ്പോര്‍ട്ടും കളക്ടര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍കൂടി ക്രോഡീകരിച്ച് പദ്ധതി വിപുലപ്പെടുത്തും. പരിസര ശുചിത്വം, ആരോഗ്യപരിരക്ഷ, സാംസ്കാരിക അവബോധം തുടങ്ങി സമഗ്രമായ ഉന്നമനമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ആദ്യപടിയായി കളക്ട്രേറ്റ് പരിസരം ശുചിയാക്കും. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് വിമുക്ത കളക്ട്രേറ്റായി കൊല്ലം കളക്ട്രേറ്റിനെ മാറ്റും. കളക്ട്രേറ്റ് വരാന്തയില്‍ കെട്ടിക്കിടക്കുന്ന സാധനങ്ങള്‍ ലേലം ചെയ്ത് മാറ്റും. കളക്ട്രേറ്റ് പരിസരത്തുള്ള ചപ്പുചവറുകള്‍ നീക്കം ചെയ്യുകയും അവ കൊണ്ടിടുന്നവര്ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. മാലിന്യം നിക്ഷേപിക്കാന്‍ ശുചിത്വമിഷന് നല്കുന്ന പ്രത്യേക വേസ്റ്റ് ബിന്നുകള്‍ ഉപയോഗപ്പെടുത്തണം.
ആവശ്യമില്ലാത്ത ഫയലുകള്‍, ഇ-വേയ്സ്റ്റുകള്‍ എന്നിവ നീക്കം ചെയ്യും. അവരവരുടെ ഓഫീസുകള്‍ വൃത്തിയായി പരിപാലിക്കാന്‍ അതത് ഓഫീസര്‍മാരെ ചുമതലപ്പെടുത്തും. ജില്ലയിലെ ജലാശയങ്ങള്‍ മാലിന്യമുക്തമാക്കാന്‍ നെഹ്റു യുവകേന്ദ്രയുമായി ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കും. ജില്ലയിലെ മറ്റ് യുവജന സംഘടനകള്‍, ക്ലബുകള്‍ എന്നിവയുടെയും സഹകരണം ഉറപ്പുവരുത്തും.
നഗരത്തിലെ തട്ടുകടകളില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന ശക്തമാക്കും. നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലുകളെ തരംതിരിക്കും. ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം, വില എന്നിവ കൃത്യമായി തിട്ടപ്പെടുത്തും. ഹോട്ടല്‍ തൊഴിലാളികള്‍ക്ക് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ഹെല്‍ത്ത് കാര്‍ഡ് നല്‍കും.
കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് പഞ്ചായത്ത് തലത്തില്‍ കര്‍മസേന രൂപീകരിക്കും. ബോധവത്കരണം, സാംസ്കാരിക ഉന്നമനം എന്നിവ കര്‍മ്മസേനയിലൂടെ സാധ്യമാക്കുമെന്നും കളക്ടര്‍ പറഞ്ഞു.
യോഗത്തില്‍ എഡിഎം എം.എ.റഹിം, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ അനു എസ് നായര്‍, വിവിധ വകുപ്പ്തല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടറുടെ എന്റെ കൊല്ലം പദ്ധതിയില്‍ പൊതുജനങ്ങള്‍ക്കും ഭാഗമാവാം. പദ്ധതി സംബന്ധിച്ച് നടപ്പിലാക്കേണ്ട നിര്‍ദേശങ്ങള്‍, ആശയങ്ങള്‍ എന്നിവ ലിലേസീഹഹമാ2015@ഴാമശഹ.രീാ എന്ന ഇ-മെയിലില്‍ അയക്കാവുന്നതാണ്. അയക്കുന്നവര്‍ അവരുടെ പേരും വ്യക്തമായ വിലാസവും ബന്ധപ്പെടേണ്ട നമ്പരും രേഖപ്പെടുത്തണം. കളക്ടര്‍ ഇവ പരിശോധിച്ച് നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: