ന്യൂദല്‍ഹി: യാതൊരു കാരണവശാലും മന് കി ബാത് പരിപാടി നിര്‍ത്തി വെയ്ക്കില്ലെന്നും അത് പതിവ് പോലെ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച്ച നടത്തിയ മന് കി ബാത് പരിപാടിയിലൂടെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് ഇപ്പോള്‍ തന്റെ മാത്രം മന് കി ബാത് അല്ലെന്നും ഇതിനെ ജനങ്ങള്‍ ഏറ്റെടുത്ത് അവരുടെ മന് കി ബാത് ആക്കിയെന്നും മോദി കൂട്ടിച്ചേര്‍ത്തു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങളെ താന്‍ ഒക്ടോബറില്‍ സന്ദര്‍ശിക്കുമെന്നും മോദി പറഞ്ഞു. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിറഞ്ഞു നില്ക്കുന്ന അവസരത്തിലാണ് കൂടിക്കാഴ്ച. വിവിധ രാജ്യങ്ങളില്‍ താമസമാക്കിയിട്ടുള്ള നേതാജിയുടെ ബന്ധുക്കള്‍ സെവന് റെയ്സ് കോഴ്സ് വസതിയിലെത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
തന്റെ കൊല്‍ക്കത്ത സന്ദര്‍ശനത്തിനിടെയാണ് നേതാജിയുടെ കുടുംബത്തെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നേതാജിയുടെ കുടുംബത്തിന് ആതിഥ്യമരുളുകയെന്നത് സന്തോഷം തരുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. റേഡിയോയിലൂടെയാണ് സുഭാഷ് ചന്ദ്രബോസ് ജനങ്ങളുമായി സംവദിച്ചിരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു. വോട്ട് രേഖപ്പെടുത്തുന്നത് തെരഞ്ഞെടുപ്പ് സമയത്തെ അവബോധം എന്നതിലുപരി ഒരു സ്വഭാവമാക്കി മാറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഭാവിയാണ് ഓരോ വോട്ടര്‍മാരും തീരുമാനിക്കുന്നതെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് ഖാദി ഉല്‍പ്പന്നങ്ങള്‍ വാങ്ങുമെന്ന തീരുമാനമെടുക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ശുചിത്വത്തിന്റെ കാര്യത്തില്‍ മഹാത്മാഗാന്ധിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ എല്ലാവരും പരിശ്രമിക്കണം. ശൗര്യാഞ്ജലിയില് സായുധസേനാംഗങ്ങളുമായി ചിലവഴിച്ച നിമിഷങ്ങളും സമ്പന്നര്‍ പാചക വാതക സബ്സിഡി ഒഴിവാക്കാന്‍ തീരുമാനിച്ചതും പ്രധാനമന്ത്രി പരാമര്‍ശിച്ചു. മുപ്പത് ലക്ഷത്തോളം കുടുംബങ്ങളാണ് ഇത്തരത്തില്‍ സബ്സിഡി ഒഴിവാക്കിയതെന്നും ഒരു നിശബ്ദവിപ്ലവമായിരുന്നു ഇതെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
ജനങ്ങളുടെ ശബ്ദമാണ് ജനാധിപത്യത്തിന്റെ ശക്തി. ജനങ്ങളുമായി ഫോണില്‍ സംസാരിക്കാനുള്ള അവസരമൊരുക്കിയതിലൂടെ അരലക്ഷത്തിലധികം കോളുകളാണ് തനിക്ക് ലഭിച്ചതെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. ഇവരില്‍ 90 ശതമാനത്തിലധികം ആളുകളും പോസിറ്റീവ് ആയ കാര്യങ്ങളാണ് പങ്കുവെച്ചത്.
മന് കി ബാത് പരിപാടി ഒരു വര്‍ഷം പിന്നിടുന്ന കാര്യം സൂചിപ്പിച്ചായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മന് കി ബാത് പ്രതിവാര പരിപാടിയാക്കണമെന്ന് തന്നോട് നിരവധി പേര് ആവശ്യപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. മന് കി ബാതിന്റെ 12-ാം എഡിഷനായിരുന്നു ഞായറാഴ്ച്ച നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: