ആലപ്പുഴ: ആലപ്പുഴ കെഎസ്ആര്‍ടിസി ബസ്സ്റ്റേഷന്റെ നവീകരണത്തിന് സമഗ്രപദ്ധതി നടപ്പാക്കുമെന്ന് കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു. ജില്ലയുടെ വിനോദസഞ്ചാരസാധ്യതകള്‍ പരിഗണിച്ച് ടൂറിസം വകുപ്പിന്റെ സഹകരണത്തോടെയാകും പദ്ധതി. എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് തുക ചെലവഴിച്ച് നിര്‍മിക്കുന്ന പാസഞ്ചര്‍ അമിനിറ്റി സെന്ററിന്റെ ശിലാസ്ഥാപന ചടങ്ങിന്റെ സ്വാഗതസംഘം രൂപീകരണയോഗം ബസ് സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിനോദസഞ്ചാരികളുടെ ഗേറ്റ് വേ എന്ന നിലയില്‍ രാജ്യാന്തര നിലവാരത്തിലുള്ള ബസ് സ്റ്റേഷനാണ് വിഭാവനം ചെയ്തിട്ടുള്ളത്. ബസ് സ്റ്റേഷന് വികസനത്തിന്റെ രൂപരേഖ തയാറാക്കുന്നതിന് ഈ രംഗത്തെ പരിചയസമ്പന്നരായ കണ്‍സള്‍ട്ടന്റുകളുടെ സഹായം തേടും. യാത്രക്കാരുടെ കാത്തിരിപ്പു കേന്ദ്രം, ബസ് ലെയ്നുകള്‍, പാര്‍ക്കിങ്, ബേ ഗാരേജ്, ഓഫീസ്, ടോയ്ലറ്റുകള്, ഭക്ഷണശാല, വ്യാപാരസ്ഥാപനങ്ങള്‍, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഓട്ടോമേറ്റഡ് അനൗണ്‍സ്മെന്റ് സിസ്റ്റം, കണ്ട്രോള് സ്റ്റേഷന്, ഹെല്‍പ്പ് ഡെസ്ക്ക് തുടങ്ങിയവ ഏറ്റവും ആധുനികമായി സമന്വയിപ്പിക്കുന്ന വിധത്തിലാകും വികസന പദ്ധതിയെന്ന് എംപി അറിയിച്ചു.
ബസ് സ്റ്റേഷന് നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചിരുന്നു. 50 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. അടുത്ത ഘട്ടമായി ബാക്കി 50 ലക്ഷം രൂപ കൂടി നല്‍കും. അമിനിറ്റി സെന്ററിന്റെ ശിലാസ്ഥാപനം സെപ്റ്റംബര്‍ 27ന് വൈകിട്ട് മൂന്നിന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിക്കുമെന്നും എംപി പറഞ്ഞു. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലെ കാന്റീന്, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി കണ്ടെത്തിയ സ്ഥലം എന്നിവിടങ്ങള്‍ എംപി സന്ദര്‍ശിച്ചു.
സ്വാഗതസംഘം രൂപീകരണയോഗത്തില്‍ നഗരസഭാംഗങ്ങളായ എം.ജി. സതീദേവി, തോമസ് ജോസഫ്, ഡിറ്റിഒ എസ്.കെ. സുരേഷ് കുമാര്‍, രവി പാലത്തുങ്കല്‍, വിവിധ ട്രേഡ് യൂണിയന് പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: