യുഗങ്ങളാണ് മഹല്‍സൃഷ്ടികള്‍ നടത്തുന്നത്. മഹാബലി കൃതയുഗത്തിന്റെയും ശ്രീരാമന് ത്രേതായുഗത്തിന്റെയും ശ്രീകൃഷ്ണന് ദ്വാപരയുഗത്തിന്റെയും യുഗപുരുഷന്മാരാണ്. ആധ്യാത്മിക ചൈതന്യമാണ് ഭാരതത്തിന്റെ നിര്‍ലോഭമായ സംഭാവന. ഭാരതത്തിന്റെ ദേശീയധാര പ്രവഹിക്കുന്നതില്‍ ഈ ചൈതന്യത്തിന് സാരമായ പങ്കുണ്ട്. എട്ടാം നൂറ്റാണ്ടില്‍ ശ്രീശങ്കരനും പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്വാമി വിവേകാനന്ദനും സനാതനധര്‍മ്മത്തിന്റെയും മൂല്യത്തിന്റെയും വിശ്വോത്തര പ്രചാരകരായി വന്നെങ്കില്‍ കേരളത്തിന്റെ സാമുദായികവും ആധ്യാത്മികവുമായ നവോത്ഥാനത്തിന് തുടക്കം കുറിച്ചത് ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുസ്വാമികളും മഹാനായ അയ്യങ്കാളിയുമാണ്.
കേരളത്തിന്റെ സാമൂഹ്യഘടന അവ്യവസ്ഥിതമായ രീതിയിലായിരുന്ന കാലഘട്ടമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഉച്ചനീചത്വവും തീണ്ടലും തൊടീലും അഗ്രഗണ്യവര്‍ഗങ്ങളുടെ അഹംഭാവവും അന്ധവിശ്വാസങ്ങളും കേരളത്തിന്റെ സാംസ്കാരിക പുരോഗതിയെ തടുത്ത കടുത്ത പ്രഹരങ്ങളാണ്. പറയിപെറ്റ പന്തിരുകുലത്തിന്റെ നാട്ടിലാണിത് സംഭവിച്ചത്!.
അസംഘടിതരായിരുന്ന സാധുജനത്തെ ഉദ്ധരിക്കുവാനും ജാതിമതാന്ധതയുടെ യുക്തിഹീനത വെളിപ്പെടുത്തുവാനും ആയിരുന്നു യുഗപ്രഭാവാനായ ശ്രീനാരായണ ഗുരുസ്വാമികളുടെ ജനനം. ചെമ്പഴന്തിയില്‍ 1856 ല്‍ ജനിച്ച നാരായണഗുരു ദാര്‍ശനികനും സംസ്കൃത പണ്ഡിതനും കവിയും സാമൂഹ്യപരിഷ്കര്‍ത്താവും വിദ്യാഭ്യാസ പ്രചാരകനും കര്‍മ്മകുശലനായ സിദ്ധനായും അറിയപ്പെട്ടു. തമിഴ് – മലയാളം ഭാഷകളില്‍ പ്രാവീണ്യം നേടിയ ശ്രീനാരായണന് കായംകുളം കുമ്മന്‍പിള്ളി രാമന്‍പിള്ളയുടെ ശിക്ഷണത്തിലാണ് സംസ്കൃതം അഭ്യസിച്ചത്. ഇരുപത്തിയെട്ടാം വയസ്സില്‍ വിവാഹിതനായെങ്കിലും അദ്ദേഹത്തിന്റെ കര്‍മ്മപഥം സന്യാസമായിരുന്നു.
ശാക്യമുനിയും തഥാഗതനുമായ ശ്രീബുദ്ധനും അങ്ങനെയായിരുന്നല്ലോ. ശ്രീനാരായണന് മരുത്വാമലയില്‍ പോയി തപസ്സനുഷ്ഠിക്കുകയാണുണ്ടായത്. ദിവ്യപ്രബോധനത്തിനുശേഷം 1885 ലാണ് നാരായണഗുരു അരുവിപ്പുറത്തു താമസമുറപ്പിക്കുന്നത്. ശിവപ്രതിഷ്ഠ നടത്തിയപ്പോള്‍ സവര്‍ണ്ണര്‍ രോഷാകുലരായി. താന്‍ ഈഴവശ്ശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന് അദ്ദേഹം രൂക്ഷമായ മറുപടി നല്കി. അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്തെങ്കിലേ സമുദായം ഉദ്ധരിക്കപ്പെടുകയുള്ളൂ എന്ന് സ്വാമികള്‍ മനസ്സിലാക്കി. വാളെടുത്തവരെയൊക്കെ വെളിച്ചപ്പാടുകളായി അംഗീകരിക്കുവാന്‍ ശക്തന്‍തമ്പുരാനെപ്പോലെ തന്നെ നാരായണഗുരുസ്വാമികളും തയ്യാറല്ലായിരുന്നു.
അതുകൊണ്ടാണ് ഒരു വെളിച്ചപ്പാട് വാളിളക്കിക്കൊണ്ട് ”എന്താ പരീക്ഷ വല്ലതും കാണണമോ” എന്നു ചോദിച്ചപ്പോള്‍ സ്വാമികള്‍ ”ആ വായില്‍ പല്ലൊന്നു കണ്ടാല്‍ കൊള്ളാം” എന്നു പരിഹാസത്തോടെ മറുപടി പറഞ്ഞത്. സ്വാമികളുടെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ ‘മതമേതായാലും മനുഷ്യന് നന്നായാല്‍ മതി’ തുടങ്ങിയ ഉത്കൃഷ്ടവചനങ്ങള്‍ കേരളമെങ്ങും മാറ്റൊലിക്കൊണ്ടു. 1903 ലാണ് ശ്രീനാരായണ ധര്‍മ്മപരിപാലന സംഘം രൂപവത്കൃതമാകുന്നത്. കുമാരനാശാനെയും ഡോ. പല്പ്പുവിനെയും മറ്റും അങ്ങനെ സ്വാമികള്‍ക്ക് അനുയായികളായി ലഭിച്ചു. 1915 ല്‍ സ്വാമികള്‍ ആലുവായില്‍ അദ്വൈതാശ്രമവും സംസ്കൃതപാഠശാലയും സ്ഥാപിച്ചു. 1924 ല്‍ വിദ്യാധിരാജനായ പരമഭട്ടാരക ചട്ടമ്പിസ്വാമികളുടെയും മഹാകവി കുമാരനാശാന്റെയും മരണം ഗുരുസ്വാമികള്‍ക്ക് കാണേണ്ടി വന്നു.
പരമശിവന്റെയും സുബ്രഹ്മണ്യന്റെയും ഭക്തനായിരുന്ന ഗുരുസ്വാമികള്‍ കുണ്ഡലിനി പാട്ട്, വൈരാഗ്യശതകം, മുനിചര്യാപഞ്ചകം, ശിവശതകം, മതമീമാംസ, കാളീനാടകം, ദര്‍ശനമാല, ആത്മോപദേശശതകം, ജനനീനവരത്നമഞ്ജരി, ദൈവശതകം, ദൈവദശകം എന്നീ കൃതികള്‍ രചിച്ചു. മത്തേഭവൃത്തത്തില്‍ കവിതയും അദ്ദേഹം രചിക്കുകയുണ്ടായി. ഗുരുവിനെ ആസ്പദമാക്കി സിനിമകളും ജീവിതത്തെയും തത്ത്വങ്ങളെയും അധികരിച്ച് പഠനങ്ങളും വന്നിട്ടുണ്ട്. ദുര്‍ഗ എന്ന സിനിമയില്‍ (ഇത് നാരായണഗുരുവിന്റെ ജീവചരിത്രമല്ല) അദ്ദേഹത്തിന്റെ അപദാനങ്ങള്‍ വയലാര്‍ രാമവര്‍മ്മ ഇങ്ങനെ പ്രകീര്‍ത്തിച്ചു ”ഗുരുദേവാ ഗുരുദേവാ ശ്രീനാരായണ ഗുരുദേവ, ശിരസ്സില്‍ ശ്രീപാദ പുഷ്പങ്ങള്‍ ചൂടിയ ശിവഗിരി തേടി വരുന്നു ഞങ്ങള്‍”. ഗുരുദേവ മാഹാത്മ്യങ്ങള്‍ ഈ പാട്ടിലുണ്ട്.
1928 ല്‍ ഗുരുദേവന് സമാധിയായി. വിദ്യകൊണ്ടു പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും ലോകത്തോട് നാരായണഗുരുസ്വാമികള്‍ ആഹ്വാനം ചെയ്തു. ഈ യുഗത്തില്‍ അത്യാന്താപേക്ഷിതമായ ആവശ്യവും അതുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: