പ്രഭാതമായപ്പോള്‍ രാമന് ചിത്രകൂടത്തിലേക്കുപോകാന് തീരുമാനിച്ചു. ഭരദ്വാജമഹര്‍ഷിയുടെ മക്കളും ചില മുനികുമാരന്മാരും വഴികാട്ടികളായി കൂടെപ്പോയി. അവര്‍ ചങ്ങാടത്തില്‍ കാളിന്ദിനദി കടന്ന് ചിത്രകൂടത്തിലെത്തി. അവിടെയാണ് വാല്മീകിയുടെ ആശ്രമം. ഉന്നതമായ അനേകം ഫലവൃക്ഷങ്ങളും ലതകളും പുഷ്പങ്ങളും നിറഞ്ഞ മനോഹരമായ ആശ്രമകവാടത്തില്‍ രാമനെത്തിയപ്പോള് മുനികുലസത്തമനായ വാല്മീകിയെ നമസ്കരിച്ചു. കാമദേവനെപ്പോലെ മനോഹരനും, ഇന്ദിരാവല്ലഭനുമായ രാമനെകണ്ട് ആനന്ദബാഷ്പത്തോടെ വാല്മീകി ആലിംഗനം ചെയ്തു. നാരായണനായ ഭഗവാനെ അര്ഘ്യപാദ്യാദികള്കൊണ്ട് പൂജിച്ചു. പക്വങ്ങളായ മധുരഫലങ്ങളും കിഴങ്ങുകളുമൊക്കെക്കൊണ്ട് സല്ക്കരിച്ചു.
യാത്രാക്ലേശമൊക്കെത്തീര്ന്നപ്പോള് താന്‍ സോദരനോടും ഭാര്യയോടുമൊപ്പം വനവാസത്തിനു പുറപ്പെട്ടകാര്യം രാമന് അറിയിച്ചു. കാരണമൊക്കെ പറയാതെ അങ്ങേക്കറിയാമല്ലോ. തനിക്ക് സുഖമായി വസിക്കാന്‍ ഒരു സ്ഥലം കാണിച്ചുതരണം. മംഗലശീലന്മാരായ മഹര്‍ഷിമാരുടെ സമീപത്ത് വസിക്കാനാണ് തനിഷ്ടം എന്ന് രാമന് അറിയിച്ചു. (വാല്മീകി രാമായണത്തില്‍ ഈ ഭാഗമില്ല. തന്നെക്കാണാന്‍ രാമനെത്തിയെന്ന് വാല്മീകി പറയുന്നില്ല. അദ്ധ്യാത്മരാമായണം മൂലത്തിലും പരിഭാഷയിലുമാണ് ഈ രംഗം വിവരിക്കുന്നത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: