ഈശ്വരന് മനുഷ്യനെ സൃഷ്ടിക്കുന്നു. മനുഷ്യന് ഈശ്വരനെയും സൃഷ്ടിക്കുന്നു. എന്നാല്‍ ഈശ്വരന് ‘ഞാന്‍ ഇവിടെ ഉണ്ട്’ എന്നോ ‘ഞാന്‍ എല്ലാത്തിനെയും സൃഷ്ടിക്കുന്നു’ എന്നോ, രഹസ്യമായിട്ടെങ്കിലും ഇതുവരെ ആരോടും പറഞ്ഞിട്ടേയില്ല. ഈ നിലക്ക് ഈശ്വരനെ സൃഷ്ടിക്കുന്നതോ പോകട്ടെ, ഈശ്വരന് ലോകത്തെ സൃഷ്ടിക്കാന്‍കൂടി മനുഷ്യന് മൂലകാരണമായിത്തീരുന്നു. ഇങ്ങനെ സത്യത്തിലേയ്ക്കു നീങ്ങിയാല്‍ ജഗത്തിനും ഈശ്വരനും മനുഷ്യന്റെ മേല്‍വിലാസമല്ലാതെ സ്വന്തം മേല്‍വിലാസം ഉള്ളതായി ആ രണ്ടുപേരും പറയുന്നില്ല എന്നറിയാം.
സര്‍വ്വത്തെയും അറിയുന്ന താന്‍ തന്നെ അറിയുന്നില്ലെന്നു വന്നാല്‍ താനറിഞ്ഞ അറിവ് അറിവായിരിക്കുകയില്ല. മഹര്‍ഷിയുടെ ഭാഷയില്‍ അത് അഹന്തയുടെ അറിവും, താന്‍ തന്നെ അറിയുന്ന അറിവ് ആത്മാവിന്റെ അറിവുമാണ്.അഹന്തയുടെഅറിവ് നാമരൂപപ്രപഞ്ചത്തെക്കാണുന്നു. ആത്മാവിന്റെ അറിവ് തനിക്കന്യമായി ട്ടൊന്നിനെയും കാണാതിരിക്കുന്നു.
ആദ്യത്തേത് ജീവബോധം അഥവാ ലോകബോധവും രണ്ടാമത്തേത് ആത്മബോധവുമാണ്. ജീവബോധം വൃത്തിയിലും ആത്മബോധം നിവൃത്തിയിലുമായിരിക്കും. ആത്മബോധോദയത്തില്‍ ജീവബോധം വന്ധ്യാപുത്രനെപ്പോലെ ഒഴിയുന്നു. ഇവിടെ എപ്പോഴുമുള്ള ആത്മാവ് പുത്തനായുണ്ടാകേണ്ടതില്ല. ഒരിക്കലുമില്ലാത്ത ജീവബോധം അല്ലെങ്കില്‍ അവിദ്യ അല്ലെങ്കില്‍ മായ ഒഴിയാനുമില്ല.
അതുകൊണ്ടാണ് ‘നീ ഇപ്പോഴും നിന്റെ സാക്ഷാത്കാരത്തില്‍ തന്നെ ഇരിക്കുകയാണ്’ എന്ന് മഹര്‍ഷി ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളത്. ഇങ്ങനെ ഒഴിയാതെ ഒഴിയുന്ന ഒഴിവിനെയാണ് മഹര്‍ഷിയുടെ ലോകം കണ്ട അമ്പത്തഞ്ചില്‍പ്പരം വര്‍ഷകാലത്തെ ഋഷിജീവിതം പ്രഖ്യാപിച്ചിരുന്നത്. നാം അതിന്റെ മൗനം എന്ന് വിശേഷിപ്പിച്ചതില്‍ തെറ്റില്ലതാനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: