ഭൂതകാലത്തിനും ഭാവിക്കും അമിതമായ പ്രാധാന്യം കല്പിക്കരുതെന്നാണ് അമ്മ പറയുന്നതിന്റെ അര്‍ഥം. കാലത്തിന് റിവേഴ്സ് ഗിയറില്ല. കുഞ്ഞാകണമെന്നോ യൗവനം വീണ്ടുകിട്ടണമെന്നോ വിചാരിച്ചാല്‍ നടക്കുന്ന കാര്യമാണോ? ഭാവിയോ? അത് ദുസ്സഹമാണ്. സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യാം. അപ്പോള്‍ ഈ നിമിഷം മാത്രമാണ് യഥാര്‍ഥത്തില്‍ നമ്മുടെ നിയന്ത്രണത്തിലുള്ളത്. ജീവിതം ഇവിടെ, ഈ നിമിഷത്തിലാണ്.
കഴിഞ്ഞതും വരാനിരിക്കുന്നതും ചിന്തിച്ചിരിക്കുന്നവര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഭംഗിയായി ചെയ്യാന്‍ സാധിക്കുകയില്ല. ഒരു കര്‍മം നടക്കുന്നത് എപ്പോഴും ഈ നിമിഷത്തിലാണ്. മറ്റു കാര്യങ്ങള്‍ ചിന്തിച്ച് മനോരാജ്യം കണ്ടുകൊണ്ടിരുന്നാല്‍ ഇപ്പോള്‍ ചെയ്യുന്ന കര്‍മം നന്നാവുകയില്ല. ഏതൊരു കര്‍മവും ഭംഗിയായി ചെയ്യണമെങ്കില്‍ മുഴുവന്‍ ശ്രദ്ധയും ഈ നിമിഷത്തിലായിരിക്കണം. ഉദാഹരണത്തിന് ഒരു ചിത്രകാരന് പ്രകൃതിരമണീയമായ ഒരു ദൃശ്യം വരയ്ക്കാന്‍ ശ്രമിക്കുകയാണെന്നിരിക്കട്ടെ. അപ്പോള്‍ തലേദിവസം ഭാര്യയുമായി വഴക്കിട്ട കാര്യം ആലോചിച്ചിരുന്നാല്‍ വരയ്ക്കാനുദ്ദേശിച്ച ചിത്രം എങ്ങനെയിരിക്കും? അതിന് വേണ്ടത്ര ഭംഗിയോ ആകര്‍ഷണീയതയോ ഉണ്ടാകില്ല. കാരണം അയാളുടെ ശ്രദ്ധ ഈ നിമിഷത്തില്‍ നിന്നു മാറി, കഴിഞ്ഞുപോയ നിമിഷങ്ങളിലായിരുന്നു.
ചിലര്‍ പറയുന്നതു കേള്‍ക്കാം, ‘ഞാന്‍ ഒരോ ദിവസമായി ജീവിക്കുന്നു’ എന്ന്. ‘ഈ നിമിഷത്തില്‍ ജീവിക്കുക’ എന്നതിന്റെ മറ്റൊരു ഭാവമാണിത്. എന്നാല്‍ ഒരു ദിവസത്തിനുള്ളില്‍ എത്രയോ സംഭവങ്ങളും അനുഭവങ്ങളും നമ്മളറിയാതെ ഒളിഞ്ഞിരിക്കുന്നുണ്ട്. തികച്ചും അപ്രതീക്ഷിതമായി എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. അവയൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. ഒരു നിമിഷം സുഖവും സന്തോഷവും നല്കുന്ന അനുഭവമായിരിക്കാം. എന്നാല്‍ അടുത്ത നിമിഷം നേരേ വിപരീതാനുഭവം ഉളവാക്കുന്ന അനുഭവമായിരിക്കും ഉണ്ടാവുക. നാം അറിയാത്ത, ഒരുതരത്തിലും നമ്മുടെ നിയന്ത്രണത്തിലല്ലാത്ത അനവധി ഘടകങ്ങള്‍ ജീവിതത്തെ ഭരിക്കുന്നുണ്ട്. അതുകൊണ്ടാണ്, ‘കര്‍മം ചെയ്യാന്‍ മാത്രമേ നമുക്ക് അധികാരമുള്ളൂ, കര്‍മഫലത്തിലില്ല’ എന്ന് ശ്രീകൃഷ്ണന് പറഞ്ഞത്. ഇവിടെ, ഈ നിമിഷത്തില്‍ ജീവിച്ച്, സമര്‍പ്പണബുദ്ധിയോടെ കര്‍മം ചെയ്യുക. കൃപയ്ക്കായി പ്രാര്‍ഥിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: