അമേഠി: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്റെ വക്കീല്‍ നോട്ടീസിനെ വിമര്‍ശിച്ച് കേന്ദ്ര മാനവ വിഭവശേഷിമന്ത്രി സ്മൃതി ഇറാനി. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞദിവസം തനിക്കയച്ച നോട്ടീസ് ലഭിച്ചുവെന്നും അമേഠിയിലെ ജനങ്ങള്‍ക്കായി ഒന്നിനുപകരം നൂറ് നോട്ടിസുകളെപ്പോലും നേരിടാന്‍ താന്‍ തയ്യാറാണെന്നും സ്മൃതി പറഞ്ഞു. ഉത്തര്‍പ്രദേശ് ഗുങ്ക്വജ് ഗ്രാമത്തില്‍ ശിവ്ദുല്ഹരി മഹിളാ മഹാവിദ്യാലയയിലെ വൃക്ഷത്തൈ വിതരണം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കവേയാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായി പ്രതികരിച്ചത്.
അമേഠിയിലെ ജനങ്ങള്‍ക്കുവേണ്ടി നൂറ് വക്കീല്‍ നോട്ടീസുകള്‍ നേരിടാനും താന്‍ തയ്യാറാണെന്നും സ്മൃതി പറഞ്ഞു. അമേഠിയിലെ തന്റെ സന്ദര്‍ശനത്തില്‍ നേതാക്കളില്‍ ചിലരെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരത്തില്‍ നോട്ടീസ് അയച്ചിരിക്കുന്നത്. രാജ്യത്തെ സ്ത്രീകളെ അബലകളായാണ് രാഹുല്‍ ഗാന്ധി കണക്കാക്കുന്നത്. ഇതിലെല്ലാം താന്‍ പേടിക്കുമെന്ന് കരുതേണ്ട.തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അമേഠിയുമായുള്ള ബന്ധം അവസാനിക്കുന്നില്ല.ഇവിടുത്തെ ജനങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുന്നതാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.
രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് അമേഠിയിലെ കര്‍ഷകരുടെ സ്ഥലങ്ങള്‍ തട്ടിയെടുത്തുവെന്ന് സ്മൃതി ഇറാനിയുടെ പ്രസ്താവന വ്യാജമാണെന്നാരോപിച്ച് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കഴിഞ്ഞദിവസം വക്കീല്‍ നോട്ടീസ് അയച്ചു. ട്രസ്റ്റിനെതിരെയും ഗാന്ധി കുടുംബത്തിനെതിരെയും പ്രസ്താവന നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നു കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിനുവേണ്ടി പ്രശാന്ത ചന്ദ്ര സെന്നാണ് നോട്ടീസ് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: