സോള്‍: കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ അജയ് ജയറാമിന് ഫൈനലില്‍ പരാജയം. ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ ചെന്‍ ലോങാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് ഇന്ത്യന്‍ താരം അജയ് ജയറാമിനെ കീഴടക്കി സ്വര്‍ണ്ണം നേടിയത്.
39 മിനിറ്റ് മാത്രം നീണ്ടുനിന്ന ഫൈനലില്‍ 21-14, 21-13 എന്ന സ്കോറിനായിരുന്നു ജയറാമിനെതിരെ ചൈനീസ് താരത്തിന്റെ വിജയം. ലോക റാങ്കിങ്ങില്‍ 32-ാം സ്ഥാനക്കാരനാണ് അജയ് ജയറാം. ഏഴാം സീഡ് ചൈനീസ് തായ്പേയുടെ ചൗന് ടിയെന്‍ ചെന്നിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് അജയ് ജയറാം ഫൈനലിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഡച്ച് ഓപ്പണ്‍ ചാമ്പ്യനാണ് അജയ് ജയറാം. 2012-ല്‍ ചൈന മാസ്റ്റേഴ്സിന്റെ സെമിഫൈനലും കളിച്ചിരുന്നു.
വനിതാ സിംഗിള്‍സില്‍ ആറാം സീഡ് ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യുന്നാണ് ജേത്രി. നാലാം സീഡ് ചൈനയുടെ വാങ് യിഹാനെ മൂന്ന് ഗെയിം നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ദക്ഷിണ കൊറിയന്‍ താരം സ്വര്‍ണ്ണം നേടിയത്. ഒരു മണിക്കൂറും 18 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 21-14, 17-21, 21-18 എന്ന സ്കോറിനാണ് സങ് ജി ഹ്യുന്‍ ചൈനീസ് താരത്തെ അട്ടിമറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: