കളമശ്ശേരി: എഫ്എസിടിയുടെ ഫുട്ബോള്‍ പെരുമ എഫ്എഫ് അക്കാദമിയിലൂടെ വീണ്ടെടുക്കുന്നു. കേരള ഫുട്ബോളിന് അനവധി മഹാന്മാരായ സമ്മാനിച്ച എഫ്എസിടിയില്‍നിന്ന് ഒരുപറ്റം കുരുന്നുപ്രതിഭകളാണ് ഫുട്ബോളിന്റെ ബാലപാഠങ്ങള്‍ പഠിക്കാന്‍ എത്തിയിരിക്കുന്നത്. ഫാക്ട് ടീമിലെ മുന്‍ കളിക്കാരന് കൂടിയായ വാള്‍ട്ടര്‍ ആന്റണിയാണ് എഫ്എഫ് അക്കാദമിയുടെ അമരത്ത്.
രണ്ട് വര്‍ഷം മുന്‍പാണ് ഫാക്ട് ഫുട്ബോള്‍ അക്കാദമിയുടെ ജനനം. 2013 ഏപ്രില്‍ 10 ന് കുട്ടികളെ ഫുട്ബോള്‍ പഠിപ്പിക്കാന്‍ രക്ഷിതാക്കളും വാള്‍ട്ടറും ചേര്‍ന്ന് നടത്തിയ ശ്രമമാണ് അക്കാദമിയായത്.
120 കുട്ടികളാണ് ഇപ്പോള്‍ അക്കാദമിയില്‍ പന്ത് തട്ടുന്നത്. ഫാക്ട് ഗ്രൗണ്ട് കമ്പനി സൗജന്യമായി വിട്ടു നല്കിയതും അക്കാദമിക്ക് നേട്ടമായി. ഇതിന്റെ പരിപാലനവും അക്കാദമി നേരിട്ടാണ്. കുട്ടികളുടെ രക്ഷിതാക്കള്‍ക്കിടയില്‍ നിന്ന് തെരെഞ്ഞെടുത്തവരുടെ കമ്മിറ്റിയാണ് ദൈനംദിന കാര്യങ്ങള്‍ നോക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ കോച്ചാണ് ഗോള്‍കീപ്പര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയത്. സ്വകാര്യ ഫുട്ബോള്‍ അക്കാദമികള്‍ ആയിരങ്ങളും പതിനായിരങ്ങളും വാങ്ങുമ്പോഴാണ് എഫ്എഫ് അക്കാദമിയില്‍ വളരെ തുച്ഛമായ ഫീസ് മാത്രമാണ് ഈടാക്കുന്നത്. എല്ലാദിവസവും കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.
വൈകുന്നേരം അഞ്ച് മണിയോടെയാണ് പരിശീലനം ആരംഭിക്കുന്നത്. വയസ്സിന്റെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളായി കുട്ടികളെ തിരിച്ചാണ് പരിശീലനം. ഓരോ വിഭാഗത്തിനും വ്യത്യസ്ത ദിവസങ്ങളില്‍ ബാച്ചുകളായാണ് പരിശീലനം.
പ്രമോദ്കുമാര്‍, ഗിരീഷ്കുമാര്‍, പോള്‍.പി. തോമസ്, സുമോദ് സുഗില്‍ എന്നിവരാണ് പരിശീലകര്‍. ഗോള്‍കീപ്പര്‍മാര്‍ക്ക് പ്രത്യേക പരിശീലനത്തിന് സുബീഷും ഉണ്ട്. ഡ്രിബ്ലിങ്, പാസ്സിങ് എന്നിങ്ങനെ പരിശീലനം നല്കുന്നു. ബേസിക് ഫുട്ബോള്‍ മുതല്‍ തന്ത്രങ്ങള്‍വരെ പഠിപ്പിക്കും. ഗോള്‍കീപ്പര്‍മാര്‍ക്ക് ലാഡര്‍, ഹര്‍ഡില്‍സ് പരിശീലനവും ഉണ്ട്.
ചുരുങ്ങിയ കാലംകൊണ്ട് വലിയ നേട്ടങ്ങളാണ് അക്കാദമി നേടിയത്. കഴിഞ്ഞ വര്‍ഷം ഏലൂരില്‍ നടന്ന് കേരളോത്സവം ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിലെ 24 ടീമുകളെ തറപറ്റിച്ച് ചാമ്പ്യന്മാരായത് അക്കാദമിയുടെ നേട്ടങ്ങളില്‍ ചിലതുമാത്രം. വടക്കാഞ്ചേരി ഓള് കേരള ഫുട്ബോള്‍ ടൂര്‍ണമെന്റ്, തേവര സേക്രട്ട്ഹാര്ട്ടില് നടന്ന ഓള്‍കേരള ടൂര്‍ണമെന്റ് എന്നിവയില്‍ അണ്ടര്‍ 12 വിഭാഗത്തില്‍ കപ്പ് നേടി. ഫാക്ട് സ്പോര്‍ട്സ് അസോസിയേഷനിലൂടെ 62 കുട്ടികള്‍ക്ക് ഓള് ഇന്ത്യ ഫെഡറേഷന് റെജിസ്ട്രേഷനും അക്കാദമി നേടിക്കൊടുത്തു. കഴിഞ്ഞ നവംബറില്‍ കേരളത്തിലെ മറ്റ് ക്ലബ്ബുകളെ ഏലൂരില്‍ കൊണ്ടുവന്ന് ടൂര്‍ണമെന്റ് നടത്തി.
ഭീമമായ ചെലവാണ് അക്കാദമിയുടെ പ്രശ്നം. കുട്ടികളില്‍ നിന്ന് 200 രൂപയാണ് മാസം ഫീസ് ആയി വാങ്ങുന്നത്. അത് കുട്ടികളുടെ കളിക്കോപ്പുകള്‍ വാങ്ങാന്‍ മാത്രമാണ് ഉപയോഗിക്കുന്നത്.
ടൂര്‍ണമെന്റുകള്‍ക്ക് കൊണ്ടുപോകുമ്പോഴും മറ്റും കുട്ടികള്‍ക്ക് വേണ്ടി പണം ചെലവാക്കുന്നതും രക്ഷിതാക്കളും പരിശീലകരും കൈയ്യില്‍ നിന്ന് എടുത്താണ്. കുട്ടികള്‍ക്കായി ഫാക്ടിന്റെ ക്വാര്‍ട്ടേഴ്സ് ഫിറ്റനസ് റൂം ആക്കി മാറ്റാന്‍ ഇവര്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. സ്റ്റാമിന വര്‍ദ്ധിപ്പിക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങി നന്നായി കളിക്കാന്‍ നല്ല ആരോഗ്യം കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ ആണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: